തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങിയപ്പോൾ ക്ഷേത്രസന്നിധിയിൽ കമ്യൂണിസ്‌റ്റുകാരുടെ തിക്കും തിരക്കും. ഭക്തിയുടെ പേരിലല്ല, മറിച്ച് ക്ഷേത്രത്തിൽ നേർച്ചയായി കിട്ടുന്ന ചുവന്ന പട്ട് വാങ്ങുവാനാണ് ഇവർ എത്തുന്നത്. മംഗല്യഭാഗ്യത്തിനായി ദേവിക്ക് സമർപ്പിക്കുന്ന പട്ട് കമ്യൂണിസ്‌റ്റുകാരുടെ കൈയ്യിലെത്തുമ്പോൾ ചെങ്കൊടിയായി മാറും. ഇത്തവണ പിണറായി വിജയൻ നടത്തിയ കേരള മാർച്ചിനായാണ് കൂടുതലും ചെമ്പട്ട് ഉപയോഗിച്ചത്. വിവിധ ഏരിയാകമ്മറ്റികൾ പതിനായിരക്കണക്കിനു വീതമാണ് ചെമ്പട്ട് ലേലം വിളിച്ചെടുത്തത്. സി.പി.എമ്മിന്റെ തിരക്ക് കഴിഞ്ഞതോടെ, കേരളയാത്രയ്‌ക്ക് ആവശ്യമായ കൊടി തേടി ഇപ്പോൾ സി.പി.ഐ.ക്കാരാണ് എത്തുന്നത്.
മറുപടിഃ അത് കലക്കി, ഇതാണ് യഥാർത്ഥ വൈരുദ്ധ്യാത്മക ഭൗതികവാദം. പാർവ്വതിയുടെ നടതുറപ്പിന് കിട്ടിയ പട്ട് പിണറായിയുടെ കേരളമാർച്ചിന് അലങ്കാരം. ഏതായാലും കമ്യൂണിസ്‌റ്റു പാർട്ടികളുടെ വിജയത്തിന് പാർവ്വതീദേവിയേയും ഉപയോഗിക്കാം എന്ന തന്ത്രം ഉഗ്രൻ. പക്ഷെ ഇത്തരം മാർച്ചുകൾ തുടങ്ങുന്നതിനുമുമ്പ് ചില നേതാക്കൾ ഗണപതിക്ക് തേങ്ങയുടച്ചതായി കേട്ടാലാണ് പ്രശ്‌നം. സൂക്ഷിക്കണേ, പട്ടിൽ ചില കൂടോത്രം ചെയ്യുന്ന പണി വശമുളളവരുണ്ട്. യാത്രകൾക്ക് ഉദ്ദേശിച്ച ഗുണം കിട്ടാതെ വരുമ്പോൾ പാഴൂർ പടിപ്പുരവരെ പോയി നോക്കിയാൽ മതിയാകും.
Generated from archived content: news1_feb04_06.html