നായർ, നമ്പൂതിരി, ഈഴവ വിഭാഗങ്ങൾ ദാരിദ്ര്യത്തിൽ ഃ വെളളാപ്പളളി

നായർ, നമ്പൂതിരി, ഈഴവ വിഭാഗങ്ങൾ ദാരിദ്ര്യത്തിലാണെന്ന്‌ എസ്‌.എൻ.ഡി.പി. യോഗം സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞു. ഭൂപരിഷ്‌ക്കരണ നിയമം വന്നതോടുകൂടിയാണ്‌ ഹിന്ദുക്കൾ തകർന്നതെന്നും നായരേയും നമ്പൂതിരിയേയും തല്ലാനുളള വടിയായി ഇനി ഈഴവരെ കിട്ടില്ലെന്നും വെളളാപ്പളളി പറഞ്ഞു. എന്റെയും നാരായണപണിക്കരുടേയും കൂട്ടായ്‌മ പലർക്കും ഉറക്കം നഷ്‌ടപ്പെടുത്തുന്നുണ്ടെന്നും വെളളാപ്പളളി സൂചിപ്പിച്ചു. ചേർത്തല എസ്‌.എൻ.ഡി.പി. യൂണിയന്റെ മൈക്രോ ഫിനാൻസ്‌ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറുപുറംഃ പാവങ്ങൾ… വെളളാപ്പളളിയും ഭാര്യയും മക്കളും പണിക്കരുമൊക്കെ ചേർന്ന്‌ ചേർത്തല സ്‌റ്റാന്റിൽ ദാരിദ്ര്യം മൂലം പിച്ചയെടുക്കുകയാണെന്ന്‌ അവസാനം കിട്ടിയ വാർത്ത. അതുവഴി പോകുന്ന വഴിയാത്രക്കാരെല്ലാം ഇരുപത്തിയഞ്ചോ അമ്പതോ പൈസ ദാനമായി നല്‌കി ഇവരുടെ കുടുംബങ്ങളെ പട്ടിണിയിൽനിന്നും രക്ഷിക്കാൻ അപേക്ഷിക്കുന്നു. പഞ്ചായത്ത്‌ വഴി വീടില്ലാത്ത ഇവർക്ക്‌ വീടനുവദിച്ചു കൊടുക്കാൻ സർക്കാരിന്‌ നിവേദനം നല്‌കാനും നാട്ടുകൂട്ടം തീരുമാനിച്ചിട്ടുണ്ട്‌.

നായരുടേയും, നമ്പൂതിരിയുടേയും, ഈഴവന്റെയും ദാരിദ്ര്യം പറഞ്ഞു തന്നെ വേണമോ ഈ നാടകം കളി. എത്ര ദരിദ്രരായ ഈഴവർക്കാണ്‌ എസ്‌.എൻ.ഡി.പി ട്രസ്‌റ്റിനു കീഴിലുളള സ്ഥാപനങ്ങളിൽ ലക്ഷങ്ങൾ കോഴ വാങ്ങാതെ ജോലി കൊടുത്തിരിക്കുന്നത്‌ എന്ന കണക്കറിഞ്ഞാൽ കൊളളാം. ദാരിദ്ര്യമെന്നത്‌ ഓരോ ജാതിയുടെയും പ്രശ്‌നമല്ല. അത്‌ ഗതികെട്ട മനുഷ്യന്റെ പ്രശ്‌നമാണ്‌. ദാരിദ്ര്യത്തിന്റെ കാര്യത്തിലെങ്കിലും എല്ലാവരേയും മനുഷ്യരായി കാണുവാൻ നോക്ക്‌. അത്രയെങ്കിലും നാരായണഗുരുവിന്റെ അനുഗ്രഹം താങ്കൾക്കു കിട്ടും.

Generated from archived content: news1_dec17.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here