അണികളുടെ വികാരം കണക്കിലെടുക്കാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി ധാരണയുണ്ടാക്കിയതിൽ പാർട്ടി ലീഡർ കരുണാകരൻ അണികളോട് മാപ്പു ചോദിച്ചു. ഇത്തരം തെറ്റ് ഇനി ആവർത്തിക്കില്ലെന്നും തന്റെ രാഷ്‌ട്രീയജീവിതത്തിലെ ഏറ്റവും വലിയ ചതികളാണ് താൻ നേരിട്ടതെന്നും കരുണാകരൻ പറഞ്ഞു. ചരൽക്കുന്നിൽ ഡി.ഐ.സി (കെ) സംസ്ഥാന ക്യാമ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കരുണാകരൻ.
മറുപുറംഃ പോയിപ്പോയി നാലുംമൂന്നും ഏഴുപേരുണ്ട് ഡി.ഐ.സിയിൽ എന്നാണു നാട്ടുവർത്തമാനം. അവരാണേൽ ചത്താലും ചീഞ്ഞാലും പോകില്ല എന്ന കൂട്ടരും. അവരോട് മാപ്പു പറഞ്ഞിട്ട് ഒരു കാര്യവുമില്ല ലീഡറേ, ഏറ്റവും ഉദാത്തമായ രാഷ്‌ട്രീയദർശനത്തിന്റെ പേരിലാണല്ലോ അങ്ങ് കോൺഗ്രസ് വിട്ടതും പിന്നെ എൽ.ഡി.എഫിന്റെ അടിയാനായതും പിന്നീട് യുഡിഎഫിന്റെ സാമന്ത സൈന്യാധിപനായതും ഒക്കെ. വെല്ലുവിളിയില്ലാത്ത മക്കളും കുരുട്ടുബുദ്ധിയുളള കുറെ അനുയായികളുമുണ്ടെങ്കിൽ ഇനിയുളള കാലം മുഴുവൻ മാപ്പുതന്നെ പറഞ്ഞ് ജീവിക്കേണ്ടിവരും. പിന്നെ ചതിയുടെ കാര്യം പൊട്ടനെ പട്ടർ ചതിച്ചാൽ പട്ടരെ ദൈവം ചതിക്കും… ഉറങ്ങാൻ കിടക്കുമ്പോൾ പഴയകാലമൊക്കെ ഒന്ന് ഓർമ്മിച്ചാൽ മതി… ഈ ചതികളൊക്കെ എത്ര നിസ്സാരം എന്ന് തോന്നും. എന്താ തോന്നില്ലേ ലീഡറേ?
Generated from archived content: news1_aug7_06.html