ന്യൂഡൽഹിയിൽ മുഖ്യമന്ത്രി എ.കെ.ആന്റണി വിളിച്ചുകൂട്ടിയ യോഗത്തിൽ ലോനപ്പൻ നമ്പാടൻ എം.പി മുഖ്യമന്ത്രിയുമായി രൂക്ഷമായ വാക്കേറ്റം നടത്തി. കേരളത്തിനുവേണ്ടി എം.പിമാർ കേന്ദ്രത്തിൽ ഒന്നും ചെയ്യുന്നില്ലെന്ന മുഖ്യമന്ത്രിയുടെ മുൻപരാമർശമാണ് വാക്കേറ്റത്തിൽ കലാശിച്ചത്. കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസും, പ്രധാനമന്ത്രി മൻമോഹൻസിംഗും, യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും ആയിരിക്കെ കമ്യൂണിസ്‌റ്റുകാരുടെമേൽ മുഖമന്ത്രി കുതിര കയറുന്നത് ശരിയല്ലെന്നും നമ്പാടൻ പറഞ്ഞു. ഗവൺമെന്റിന്റെ പിടിപ്പുകേട് എം.പിമാരുടെ തലയിൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചാൽ തക്ക മറുപടികിട്ടുമെന്നും നമ്പാടൻ ഓർമ്മിപ്പിച്ചു. തന്നെ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും, കഴിഞ്ഞതെല്ലാം മറക്കാമെന്നുമാണ് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.
മറുപുറംഃ- ആന്റണിയുടെ പച്ചപ്പാവം കളിയും, കൂടെ നിന്നുളള പാരവെപ്പും അച്യുതാനന്ദനോടുവരെയാകാം…. ഇത് ആള് വേറെയാ. പേര് ലോനപ്പൻ നമ്പാടൻ, വായിലെ നാക്ക് അറബിക്കടലോളം നീളും, അടികൊടുത്തേ ശീലമുളളൂ….കൊണ്ട് ശീലമില്ല…ഇത് വേലിയിൽ കിടക്കുന്ന പാമ്പാണ്….വെറുതെ എടുത്ത് മടിയിൽ വയ്‌ക്കരുത്….എം.പിമാരെ കൂട്ടത്തോടെ ആക്രമിച്ചപ്പോൾ അതിൽ നമ്പാടനുണ്ടാകുമെന്ന് ഓർത്തില്ലേ മുഖ്യാ….ഇനി പഴയതെല്ലാം മറക്കാം….
Generated from archived content: news1_aug21.html