വിശ്വാസികളും പളളിക്കമ്മറ്റിയും തമ്മിലുളള തർക്കം നിമിത്തം ഇടപ്പളളി സെന്റ് ജോർജ് ഫൊറാന പളളിയിൽ കുരുത്തോല പെരുന്നാൾ കുർബാന മുടങ്ങി. പളളിയുടെ 1400 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഓശാന ഞായറാഴ്‌ച കുർബാന മുടങ്ങുന്നത്. പളളിഭരണത്തിൽ പങ്കാളിത്തം വേണമെന്ന് വാദിക്കുന്ന ഒരുകൂട്ടം വിശ്വാസികളാണ് ആൾത്താരയ്‌ക്ക് സമീപത്തും പളളി ഹാളിനകത്തും കുത്തിയിരുന്ന് പ്രതിഷേധിച്ചത്. വൻസ്വത്തുക്കളുടെ നിയന്ത്രണം കൈവിട്ടുപോകുമെന്ന അരമനയുടെ ഭീതിയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഇടപ്പളളി കാത്തലിക് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
മറുപുറംഃ- പളളിഭണ്ഡാര ആഴ്‌ചവരുമാനം രണ്ടുലക്ഷത്തിനുമുകളിൽ, പിന്നെ സ്‌കൂൾ, നേഴ്‌സിങ്ങ് സ്‌കൂൾ, ആശുപത്രി വരുമാനം കോടികൾ….അരമനയായാലും വിശ്വാസിയായാലും കാശ് കാശ് തന്നെ….. കർത്താവിനെന്നും പീഢനകാലം….ദേവാലയങ്ങളിലെ കച്ചവടക്കാരേയും പലിശക്കാരെയും ഓടിക്കാൻ ക്രിസ്‌തു ചാട്ടയെടുത്തതുപോലെ, ഇവരെ ഓടിക്കാൻ ആരാണാവോ വരിക…?
ഇതൊക്കെ കണ്ട് ഇടപ്പളളിപളളിയിലെ വിശുദ്ധന്റെ അംശം പറന്ന് അറബിക്കടലിൽ ലയിച്ചെന്ന് ഒരു ഭ്രാന്തൻ വിളിച്ചു കൂവുന്നുണ്ടായിരുന്നു…. അവൻ പിന്നെയും പറഞ്ഞു, ‘കാശെറിഞ്ഞാൽ തിരിച്ചു കിട്ടാത്ത അറബിക്കടലിൽ നമുക്ക് വിശുദ്ധരേയും കർത്താവിനെയും പ്രതിഷ്‌ഠിക്കാം….’
Generated from archived content: news1_apr5.html