സമുദായങ്ങളുമായുളള രാഷ്‌ട്രീയ സഖ്യം നല്ലതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ കണിച്ചുകുളങ്ങരയിലെ ഭവനത്തിൽ ചെന്ന് സന്ദർശിച്ചതിനുശേഷം പത്രപ്രതിനിധികളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. വി.ദിനകരൻ കെ.പി.സി.സിക്കു നല്‌കിയ കത്ത് ചർച്ച ചെയ്‌തതിനുശേഷമാണ് യു.ഡി.എഫിൽ അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവായി പങ്കെടുപ്പിക്കാൻ തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് ചെന്ന് ജനറൽ സെക്രട്ടറി നാരായണപ്പണിക്കരെയും ചെന്നിത്തല സന്ദർശിച്ചിരുന്നു.
മറുപുറംഃ അതിമനോഹരമായിരിക്കുന്നു ചെന്നിത്തലേ താങ്കളുടെ ഭരണരീതികൾ. ധീവരസഭയിൽ നിന്നും ദിനകരൻ, ഈഴവരിൽനിന്നും വെളളാപ്പളളിയും (വേണമെങ്കിൽ ഭാര്യയേയും തുഷാറിനെയും കൂട്ടിക്കൊളളൂ) പിന്നെ നായരിൽനിന്നും പണിക്കരേട്ടനും പ്രത്യേക ക്ഷണിതാക്കളാകട്ടെ…. ഇത്തിരി അഭ്യാസമിറക്കുന്ന കത്തനാർമാരെയും ഇച്ചിരി ഭേദപ്പെട്ട മൊല്ലാക്കമാരെയും കൂട്ടാം. പൂട്ടിന് പീരയെന്നപോൽ പട്ടികജാതിക്കാർക്കും ആദിവാസികൾക്കും ഓരോ കസേര കൊടുക്കാം… അവർ തീരുമാനിക്കട്ടെ കേരളത്തിലെ കോൺഗ്രസിന്റെ ഭാവി….
എന്തതിശയമേ ചെന്നിത്തലയുടെ ബുദ്ധി… എത്ര മനോഹരമേ…. പക്ഷെ ബുദ്ധി കുഞ്ചിയിലാണെന്നു മാത്രം….
Generated from archived content: news1-aug02-05.html