കിളളി അതിക്രമത്തിനുത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥന്മാരുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ വസതിയ്‌ക്കുമുന്നിൽ സത്യാഗ്രഹം നടത്തുമെന്ന് അതിക്രമത്തിനിരയായവർ പത്രസമ്മേളനത്തിൽ പറഞ്ഞു. കുട്ടികളും പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ക്രൈംബ്രാഞ്ച് തട്ടിപ്പാണെന്നും സർക്കാരിൽനിന്നും നീതി ലഭിച്ചില്ലെങ്കിൽ സുപ്രീം കോടതിവരെ പോകുമെന്നും ഒപ്പം ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
മറുപുറംഃ- ക്ഷമിക്കൂ കിളളിയിലെ ജനങ്ങളെ… ഇതിലും വലിയ അതിക്രമം ചെയ്തവർക്കുവരെ ആന്റണി മാപ്പു നല്‌കിയിരിക്കുന്നു…പന്ത്രണ്ടിഞ്ച് കത്തികൊണ്ട് എറണാകുളം ഉപതിരഞ്ഞെടുപ്പിൽ കൃത്യം മുഖ്യന്റെ കരളിനുതന്നെ കുത്തിയ മുരളീധരൻ ഇന്ന് ‘കുഞ്ഞുവാവ’യായി ആന്റണിയുടെ കൈകളിൽ കിടന്ന് കുസൃതികാട്ടുന്നു. പത്‌മജയെ വിളിച്ചുവരുത്തി ഒരു തിരുവാതിര ഊഞ്ഞാൽവരെ കെട്ടിക്കൊടുക്കുവാൻ ആന്റണിക്ക് താത്‌പര്യമുണ്ട്. ഊഞ്ഞാൽ മുകുന്ദപുരത്തുതന്നെ വേണം എന്ന ആലോചനയുമുണ്ട്.
ഇതിനിടയിലാണ്…കിളളിയും ചുളളിയും…സംഗതി പോലീസുകാർ അക്രമികളാണെങ്കിലും അവർക്കുമില്ലേ അമ്മയും പെങ്ങന്മാരും..? വെറുതെയെന്തിനാ കിളളിക്കാരെ മുഖ്യന്റെ വീട്ടുപടിക്കൽ സത്യാഗ്രഹമിരിക്കുന്നത്…അത് പട്ടി ചന്തയ്‌ക്കുപോയപോലെയായിരിക്കും. തല്ലിയ പോലീസുകാരുടെ വീട്ടുപടിക്കൽ കുത്തിയിരുന്നാൽ ചില്ലറയെങ്കിലും കിട്ടുമായിരിക്കും….കേരളം ‘തിളങ്ങുന്നു’.
Generated from archived content: news-feb19.html