ഞങ്ങൾ ഒരു കുടുംബമാണെന്നും ആവശ്യം വരുമ്പോൾ ഒന്നിക്കുമെന്നും മുഖ്യമന്ത്രി എ.കെ.ആന്റണി. കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരനുമായുളള ചർച്ചയ്‌ക്കുശേഷം തിരുവനന്തപുരത്ത് വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു ആന്റണി.
ഹൈക്കമാന്റ് പറയുന്നതെന്ത് തീരുമാനമായാലും താൻ അനുസരിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്തശേഷം കെ.മുരളീധരൻ പറഞ്ഞു. ആന്റണിയുമായി വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ല. പ്രശ്‌നങ്ങൾ തീർത്ത് പാർട്ടിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും മുരളീധരൻ വ്യക്തമാക്കി.
മറുപുറംഃ- “ഇനിയും മരിക്കാത്ത അന്തോണി, ആസന്നമൃതിയിൽ നിനക്കാത്മശാന്തി” കവി കെ.കരുണാകർജിയുടെ വരികളാണിവ. ജനിപ്പിച്ച അപ്പന് കഞ്ഞികൊടുക്കാത്തവന്റെ മടിയിലിരുത്തിയാൽ, ഇഷ്‌ടൻ ബ്രഹ്‌മാണ്ഡം മുഴുവൻ അടിച്ചോണ്ടുപോകും കേട്ടോ.
ഇനിയും ജനം കാത്തിരിക്കണം….ഒടുവിൽ അപ്പനേയും അന്തോണിയെയും രണ്ടര ഇഞ്ച് കനത്തിലെ പാരവച്ച് തെക്കോട്ടും വടക്കോട്ടും ഓടിക്കുമ്പോൾ ഈ ഓടക്കുഴൽധാരിയെ ഒതുക്കാൻ ഒരു പരിഹാരചർച്ച കരുണാകര-ആന്റണിമാർ കെട്ടിപ്പിടിച്ച് നടത്തുന്നത് അധികം വൈകാനിടയില്ല. ഈ പരിഹാര ചർച്ചാഹോമത്തിന്റെ തന്ത്രിണി പത്‌മജലോചനയാകുമെന്നതിലും സംശയമില്ല. ചതിയൻ ചന്തുവിനുളള മുളയാണി നേർപെങ്ങൾ തയ്യാറാക്കുന്നുണ്ട്….
Generated from archived content: jan30_news1.html