ചിരിച്ചുല്ലസിച്ചോടിവന്നു
തീരത്തെ മുത്തി കോരിത്തരിപ്പിച്ചു
പതിയെ മറയുന്നു കളളക്കുറുമ്പുളള തിരകളും
നാണം പുതച്ചു മയങ്ങുന്നു തീരവും
കാറ്റുമൂളും പ്രണയഗാനങ്ങൾ കേട്ടു
മധുരസ്വപ്നങ്ങളിലാടും മോഹനമലരതിൽ
കിനിയും മധു നുകരുവാൻ
കൊതിച്ചൊരു ശലഭവും
കാലമേറെ കഴിഞ്ഞൊന്ന്
മഴ വന്നു തൊട്ടപ്പോൾ
പ്രണയത്തിൻ പുതുമണമുയർത്തുന്നു
പ്രേമോജ്ജ്വലിയാം ഭൂമിയും
പ്രകൃതിയും പ്രണയവുമന്യോന്യം പൂരകങ്ങൾ
പ്രകൃതിയെന്നെന്നും പ്രണയനിർഭരം
അവിടാവർത്തന വിരസതയില്ല
മടുപ്പില്ല , നൈരാശ്യങ്ങളൊട്ടുമില്ല
തീരവും തിരയും കാലങ്ങളായി
പ്രണയിച്ചുകൊണ്ടേയിരിക്കുന്നു
പ്രണയകാവ്യങ്ങളെഴുതുന്നു
സൂര്യനും സൂര്യകാന്തിയും,
കുടിച്ചെത്രയെന്നിട്ടും
മതി വരാതെ
മലരിൻ മധുവുണ്ണാൻ
സദാ കൊതിക്കുന്നു ശലഭവും
ഒന്നു പുല്കുവാൻ
വാരിപ്പുണരുവാൻ
മഴയെ കാമിച്ചു ഭൂമിയും
പ്രകൃതിയിൽ പ്രണയമൊഴുകുന്നു
നിറഞ്ഞ പുഴയായി
പരക്കും പാൽനിലാവായി
കുളിരുളള ഒരഴകായി
എന്നിട്ടും നാം മാത്രമെന്തേയിങ്ങനെ
പ്രണയത്തിലും പിശുക്കുന്നു
എന്തിനാണു നമ്മുക്ക്
സ്നേഹത്തിനും ഒരളവുപാത്രം
നാമെന്തേ തമ്മിലറിയാതെ , തമ്മിലിണങ്ങാതെ
രണ്ടു വഴികളായി പിരിയുന്നു
തൊട്ടു നില്ക്കുമ്പോഴും
രണ്ടായി തന്നെ നില്ക്കുന്നു