പൂക്കളം

കേരളത്തിലെ വസന്തോൽസവമാണ്‌ ഓണം. കൊയ്‌ത്ത്‌ ഉൽസവവുമാണത്‌. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉൽസവമായി ഓണം കണക്കാക്കപ്പെടുന്നു. ഓണം ജാതിഭേദമെന്യേ സർവ്വരും ആഘോഷിക്കുന്നു. ഏകദേശം ഒരു മാസത്തോളം ഓണം ആചരിക്കുന്നു. വർണ്ണാഭമായ കളങ്ങൾ നിർമ്മിച്ചുകൊണ്ടാണ്‌ വസന്തം കേരളത്തിൽ ആഘോഷിക്കപ്പെടുന്നത്‌. പാടശേഖരങ്ങളിൽനിന്നും വഴിയോരങ്ങളിൽനിന്നും വീട്ടുതോട്ടങ്ങളിൽനിന്നും ശേഖരിക്കുന്ന നാടൻപൂക്കൾ ഉപയോഗിച്ച്‌ കളങ്ങൾ നിർമ്മിക്കുന്നു. ഇന്ന്‌ പൂക്കളങ്ങളിൽ ‘ചന്ത’പ്പൂക്കളുടെ സമൃദ്ധിയാണുളളത്‌. ജമന്തിയും ചെണ്ട്‌മല്ലിയും ഉണ്ടമണിയനും കോഴിവാലനും കളം കൈയേറുമ്പോൾ പൂക്കളത്തിന്റെ പാരമ്പര്യവും കലാത്‌മകതയും പോയ്‌മറയുന്നു. പൂക്കളം ഇടുന്നതിന്‌ ചില ചിട്ടകളും രീതികളും ഉണ്ട്‌.

കളത്തറഃ വൃത്താകൃതിയിൽ തുളസിത്തറയുടെ മുൻപിലും മുറ്റത്ത്‌ ചതുരാകൃതിയിലും കളത്തറ ഉണ്ടാക്കുന്നു. കളത്തറ പുറ്റുമണ്ണുകൊണ്ട്‌ വൃത്തത്തിൽ മിനുക്കിയെടുക്കുകയാണ്‌ പതിവ്‌. എന്നാൽ സാധാരണക്കാർ ചതുരത്തിൽ ഇഷ്‌ടകവച്ച്‌ അതിൽ ചെമ്മണ്ണ്‌ കോരിയിടുന്നു. തറ മിനുക്കാനാണവർക്ക്‌ പുറ്റുമണ്ണ്‌. രണ്ടുകൂട്ടരും എല്ലാദിവസവും പൂക്കളം ഇടുന്നതിനുമുൻപ്‌ ചാണകം തേച്ച്‌ തറ മിനുക്കുന്നത്‌ പതിവാണ്‌.

പൂക്കളത്തിന്റെ ആകൃതിയും പ്രകൃതവുംഃ കളത്തിന്റെ ആകൃതിയിൽ വിത്യാസമുണ്ട്‌. കളങ്ങൾ ലളിതങ്ങളാണ്‌. സവർണ്ണക്കളങ്ങളിൽ ‘മൂലക്കള’മൊഴികെ ബാക്കിയെല്ലാം വൃത്താകൃതിയിലാണ്‌. അത്തദിവസം പൂക്കളം വൃത്താകൃതിയിലാണ്‌. തറയുടെ വലിപ്പത്തിൽ വൃത്താകൃതിയിൽ പത്തുവരിയായി പൂക്കൾ ഇടുന്നു. പൂക്കളത്തിൽ പലതരം പൂക്കൾ വേണം. ഓരോ വരിയിലും വെവ്വേറെ നിറത്തിലുളള പൂക്കൾ വേണം. പ്രധാനമായും തുളസി, ചെത്തി, മന്ദാരം, പിച്ചകം, ചെമ്പരത്തി, കാക്കപ്പൂവ്‌, തുമ്പപ്പൂവ്‌, മുക്കുറ്റി, സ്വർണ്ണമല്ലി, ഓണപ്പൂവ്‌, കാശിത്തുമ്പ, മഞ്ഞക്കോളാമ്പി എന്നിവയാണ്‌. എന്നാൽ ചില ദിക്കിലേയ്‌ക്ക്‌ അത്തത്തിന്റെ പൂക്കളം വളരെ ലളിതമായിരിക്കും. ചാണകം മെഴുകി അതിൽ വെളുത്തട പൂവ്‌ മാത്രമേ ഇടൂ. ഇതിനായി മിക്കവാറും തുമ്പപ്പൂവാണ്‌ ഉപയോഗിക്കുക. ചിത്തിരക്കളം ആവണപ്പലകയുടെ ആകൃതിയിലാണ്‌. ഇതിൽ ഏതു പൂവുവേണമെങ്കിലും ഉപയോഗിക്കാം. എത്ര വരികൾ വേണമെങ്കിലും ആവാം. ചോതിക്കളം മുക്കൂറ്റികൊണ്ട്‌ തറനിറയെ എന്നാണ്‌ പഴമ. വിശാഖക്കളം വൃത്താകൃതിയിൽ പൂക്കൾ ഇടകലർത്തി ഇടുന്നു. അനിഴക്കളത്തിൽ അഞ്ചുനിറത്തിലുളള പൂക്കൾ അഞ്ചുവരികളായി ഇടുന്നു. തൃക്കേട്ടക്കളത്തിൽ ആറുനിറത്തിലുളള പൂക്കൾ തറനിറയെ ഇടുന്നു. മൂലക്കളത്തിന്‌ സുദർശനചക്രത്തിന്റെ ആകൃതിയാണ്‌ ചക്രത്തിന്‌ ചുറ്റും ചതുരത്തിൽ പൂക്കളമിടുന്നു. ചതുരത്തിൽ ഇടാൻ ഉപയോഗിക്കുന്നത്‌ മഞ്ഞപ്പൂക്കളാണ്‌. ഗ്രാമീണരുടെ മൂലക്കളവും ചതുരത്തിലാണ്‌. ഉളളിൽ സുദർശനചക്രത്തിനു പകരം നക്ഷത്രമാണ്‌ മിക്കവാറും ഇടുക. ചെറുചതുരത്തിൽനിന്നും കളംനിറയുന്ന ചതുരക്കളത്തിലേയ്‌ക്കു വളരുന്ന രീതിയും ഉണ്ടാവാറുണ്ട്‌. പൂരാടക്കളം എട്ട്‌ കളളികളായാണ്‌. ഓരോ കളളിയിലും ഓരോ നിറത്തിലുളള പൂക്കൾ ഇടുന്നു. ഉത്രാടക്കളം പൂത്തറ നിറയെ പത്തുനിറത്തിലുളള പൂക്കൾ വൃത്താകൃതിയിൽ ഇടുന്നു. തിരുവോണദിവസംതൊട്ട്‌ പതിനാറാംമകംവരെ കളത്തറയ്‌ക്കുമുന്നിൽ ചാണകം മെഴുകി ഒരു തുളസിപ്പൂവും ഏതെങ്കിലും ഒരു പൂവും ഇട്ടാൽ മതി.

മൺകളംഃ തിരുവോണദിവസം പൂക്കളത്തിനു പകരം തൃക്കാക്കരയപ്പനെയും മറ്റു രൂപങ്ങളേയും കളത്തറയിൽ വയ്‌ക്കുന്നു. മുകൾഭാഗം കൂർത്തും അടിഭാഗം ചതുരാകൃതിയിലും പുറ്റുമണ്ണുകൊണ്ട്‌ നീളത്തിൽ ഉണ്ടാക്കുന്നതാണ്‌ തൃക്കാരയപ്പന്റെരൂപം. തൃക്കാക്കരയപ്പന്റെ ഭാവം ഒരു കൂട്ടുകുടുംബത്തിന്റെതാണ്‌. ഒരു വലിയ തൃക്കാക്കരയപ്പനും പിന്നെ പതിനൊന്ന്‌ ചെറുതും നിരത്തിവയ്‌ക്കുന്നു. മുത്തശ്ശി, ചട്ടിപ്പട്ടർ, ആന, ഉരൽ, അമ്മി, ആട്ടുകല്ല്‌ എന്നിങ്ങനെയുളള രൂപങ്ങളും ഉണ്ടാക്കിവയ്‌ക്കുന്നു. അതിലെ ചട്ടിപ്പട്ടർ മാവേലിയെന്നാണ്‌ സങ്കല്പം. ‘സവർണ്ണർ’ തൃക്കാക്കരയപ്പന്റെ മേൽ മാവുകൊണ്ട്‌ വരയ്‌ക്കുന്നു. എന്നാൽ ‘അവർണ്ണർ’ തൃക്കാക്കരയപ്പനെ പൊട്ടുതൊടുവിക്കുകയാണ്‌ ചെയ്യുന്നത്‌. തൃക്കാക്കരയപ്പനെ വയ്‌ക്കുന്ന സ്ഥലത്തും കോലം വരയ്‌ക്കുന്നു.​‍്‌

പൂമൂടൽഃ തൃക്കാക്കരയപ്പനെ പൂജിച്ച്‌ നാക്കിലയിൽ വയ്‌ക്കുമ്പോൾ പകുതിയോളം തുമ്പപ്പൂക്കൾ ഇട്ടു മൂടുന്നു. ധാരാളം സ്വർണ്ണമല്ലിപൂക്കളും ചെമ്പരത്തിപ്പൂക്കളും മറ്റു കിട്ടാവുന്ന പൂക്കളും ശേഖരിച്ച്‌ തൃക്കാക്കരയപ്പനെ പുറത്തു കാണാത്തവിധം മൂടുന്നു. ഇതിനെ പൂമൂടൽ എന്നു പറയുന്നു. കോലങ്ങൾ ഃ- തൃക്കാക്കരയപ്പനെ വയ്‌ക്കുന്ന സ്ഥലത്തും അതിനു ചുറ്റും അരിമാവുകൊണ്ട്‌ കോലമണിയുക സാധാരണമാണ്‌. അരിപ്പൊടിയിൽ വെളളമൊഴിച്ച്‌ വെണ്ടയിലയോ ചെമ്പരത്തിയിലയോ പിഴിഞ്ഞ്‌ കൊഴുപ്പിച്ചാണ്‌ മാവ്‌ ഉണ്ടാക്കുന്നത്‌. പരിചിതമണ്‌ഡലത്തിലുളള ഏതു വസ്‌തുവും കോലങ്ങളാവുന്നു. സാധാരണയായി അരയാൽ, നിറപറ, നിലവിളക്ക്‌, രാവണൻകോട്ട, നെൽക്കതിർ എന്നിവയാണ്‌ കോലങ്ങൾ. മകത്തടിയൻഃ മകത്തടിയൻ എന്നു പറഞ്ഞാൽ തിരുവോണം നാളിൽവച്ച എല്ലാ രൂപങ്ങളും ഉടച്ച്‌ വെളളമൊഴിച്ച്‌ കുഴച്ച്‌ ഒരൊറ്റ രൂപമായി ഉണ്ടാക്കുന്ന വലിയ തൃക്കാക്കരയപ്പനാണ്‌. ഇത്‌ പതിനാറാം മകത്തിനാണ്‌ വയ്‌ക്കുന്നത്‌. കിട്ടാവുന്ന എല്ലാ പൂക്കളംകൊണ്ട്‌ ഇത്‌ അലങ്കരിക്കുന്നു. മുമ്പ്‌ പറഞ്ഞതുപോലെതന്നെ ഇതിന്റെ മേൽ മാവുകൊണ്ട്‌ വരയ്‌ക്കുന്നു. പൊട്ട്‌ തൊടുവിക്കുന്നു.ന്ന മകത്തടിയനെ എടുക്കുന്നതോടെ വസന്തോൽസവ(ഓണ)ത്തിന്റെ സമാപനമാണ്‌.

Generated from archived content: kalam_may24_06.html Author: vineetha_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here