കുഞ്ഞായിൻ മുസ്‌ല്യാരുടെ മികച്ച ദാർശനികകാവ്യമാണ് കപ്പപ്പാട്ട്. മനുഷ്യശരീരത്തെ പായക്കപ്പലിനോടും ജീവിതത്തെ കപ്പലിന്റെ പ്രയാണത്തോടും സാദൃശ്യപ്പെടുത്തിയിട്ടുളള ഈ കാവ്യം ഒരേ ഇശലിൽ രചിക്കപ്പെട്ടതാണ്. അറനൂറുവരികളുളള കപ്പപ്പാട്ടിനെ തന്നെ ഒരു രീതിയായി പിൽക്കാലമാപ്പിളക്കവികൾ അംഗീകരിക്കുകയാണുണ്ടായത്. കുഞ്ഞായിൻ മുസ്ല്യാർ കപ്പപ്പാട്ട് രചിക്കാനുണ്ടായ കാരണവുമായി ബന്ധപ്പെട്ട് ഒരൈതിഹ്യമുണ്ട്. അദ്ദേഹം പൊന്നാനിയിൽ ദർസിൽ ഓതിയിരുന്നകാലത്ത് ഉസ്‌താദായ മഖ്‌ദൂമിന്റെ വീട്ടിൽനിന്നു ഭക്ഷണം കഴിക്കാറുണ്ടായിരുന്നുവത്രെ. ഒരു ദിവസം മഖ്‌ദൂമിന്റെ ഭാര്യ ‘എന്താണ് ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്?’ എന്നദ്ദേഹത്തോട് ചോദിച്ചു. ഫലിതപ്രിയനായ മുസ്ല്യാർ ‘ഏലെമാലെ’ എന്നുചൊല്ലിയാൽ മതി എന്നു മറുപടി പറഞ്ഞു. അതിനുശേഷം ആ സ്‌ത്രീ ഉറങ്ങാൻ കിടക്കുന്ന അവസരത്തിൽ ‘ഏലെമാലെ’ എന്നുചൊല്ലിക്കൊണ്ടിരുന്നു. ഒരു ദിവസം മഖ്‌ദൂം ‘നീ കിടക്കുമ്പോൾ പതിവായി “ഏലെമാലെ’ എന്നുചൊല്ലുന്നതെന്തിനാണ്?‘ അത്‌ഭുതത്തോടെ ചോദിച്ചു. ഉറങ്ങാൻ കിടക്കുമ്പോൾ ’ഏലെമാലെ‘ എന്നുചൊല്ലാൻ കുഞ്ഞായി മുസ്ല്യാർ ഉപദേശിച്ചതാണെന്നു അവർ പ്രത്യുത്തരം നല്‌കി. അതുകേട്ട മഖ്‌ദൂം പൊട്ടിച്ചിരിച്ചു. അപ്പോഴാണ് താൻ അബദ്ധത്തിൽപെട്ട കാര്യം ആ സ്‌ത്രീക്ക് മനസ്സിലായത്. അടുത്ത ദിവസം പ്രഭാതത്തിൽ, മഖ്‌ദൂം മുസ്ല്യാരോട്, ’നീ മനുഷ്യനെ കപ്പലാക്കുകയാണോ?‘ എന്നു ചിരിച്ചുകൊണ്ട് ചോദിച്ചു. ഈ സംഭവത്തിനുശേഷമാണ് കുഞ്ഞായിൻ മുസ്ല്യാർ മനുഷ്യനെ കപ്പലിനോട് സാദൃശ്യപ്പെടുത്തി ’കപ്പപ്പാട്ട്‘ രചിച്ചതെന്നു പറയപ്പെടുന്നു. മനുഷ്യനാകുന്ന കപ്പൽ കാറ്റിലും കോളിലും പെടാതെ രക്ഷാസ്‌ഥാനത്ത് എത്തിച്ചേരണമെങ്കിൽ തഖ്‌വാ (സൂക്ഷ്‌മത)യാകുന്ന ചരക്ക് അതിൽ കയറ്റി യാത്ര തുടരണമെന്ന് അതിൽ വ്യക്തമാക്കിയിരിക്കുന്നു. മനുഷ്യാവയവങ്ങളെ കവി കപ്പലുകളുടെ ഉപകരണങ്ങളോടാണ് ഇതിൽ ഉപമിച്ചിരിക്കുന്നത്.
കപ്പപ്പാട്ടിന്റെ പ്രാരംഭ ഭാഗം ഃ
’നായൻചെന്നുന്നി നടപ്പോവർയെല്ലാം
നന്നായിനിനന്ത്‌മനം ഓർത്ത് കാമീൻ
മായം ഒശിത്ത് മനം ഓർത്ത് കണ്ടാൽ
മന്തം ഒശിത്തേറ്റം മുന്തിനടക്കാം
കായം മുശുത്ത് കറന്തുളെളചിന്താ
കാലാകളങ്കം ഒശിത്ത് ഉളുങ്കം
ചായൽ ഒരു കപ്പൽ ഉണ്ട് നമുക്ക്
ചാഞ്ഞുളെള പാണ്ടിച്ചാണൊമ്പത് നീളം
നീളം അണിയും ഒരു മുല്ലതോളം
നൂലിട്ട് പാണ്ടി പുളക്കാമൽ ഈർത്ത്
കോളത്തെ പാണ്ടിക്കൂറൊമ്പതിറ്റൊന്നു
കൊണ്ടങ്ങ് താർച്ചീലമൂന്നാക്കി വെച്ചാൻ
താളും മണിക്കാലുണ്ടെട്ടിരുപാകം
തന്നിൽ പിടിച്ചെ പലകയുമൊന്ന്
ഏശുണ്ട് ചപ്പാറ അപ്പാലതന്നിൽ
എത്തിരകേട്ടോ മലർതറ ഉണ്ട്
ഉണ്ട് മലക്കുളളീൽ പത്തായമൊന്ന്
ഉളളായം ചൊല്ലുകിൽ ഓരോ ചാണുണ്ട്
ഉണ്ട് ബെടിക്കടിൽ ഒമ്പത് വാതിൽ
ഊക്ക് കടയുളള ബാദിലും മൂന്ന്
തുണ്ടം മരം എണ്ണീട്ടമ്പത്ത് നാങ്ക്
സുജ്ജൂഹ് ചെയ്‌തെ പണിക്കപ്പൽ തന്നിൽ
കൊണ്ടെ കൊടുതം മറ്റാലാത്ത ദെണ്ണം
കോട്ടിയും നാന്നൂറം നാല്പത്ത് നാല്
നാലാറും നൂറ് ഫലം പൊന്തം ഉണ്ട്
നന്നായെഴുപത്തീരായിരം കപ്പി
ബാലോകം ഉണ്ട് അയ് ഒരുവടും ഒന്നു
വാടാതെ കൊല്ലാശി നൂറ്റെട്ട് വേറെ
യേലിൽ ഇരുപാകം ചിന്തയും രണ്ട്
യെന്നും നാലാറ് നൂറായിരം അഞ്ചിൽ
Generated from archived content: nadan_nov25_05.html