പേര്

 


പേരെനിക്കുണ്ടായിരിക്കാമതെന്നാലു-
മാരുമേയുച്ചരിച്ചില്ല.
പോത്തായിരുന്നു ഞാൻ വീട്ടിൽ, ചിലപ്പോൾ,
മഠയൻ,മഹാവിഡ്ഢി,മന്ദൻ.

നീളൻ, എലുമ്പൻ, കരിമ്പൻ, കരിങ്കാലി,
നീർക്കോലി, ചേര, തേരട്ട.
കൂട്ടുകാരിങ്ങനെ, യോരോരോ പേരുകൾ
നീട്ടിക്കുറുക്കി വിളിച്ചു.

ക്ലാസിലെന്നെങ്കിലും, ടീച്ചർ തൻ നാവിൽ നി-
ന്നെൻ പേര് കേൾക്കാൻ കൊതിച്ചു.
ഇല്ല, ഞാനെപ്പൊഴും, നീണ്ടവൻ, അല്ലെങ്കിൽ
നാലാമതാം ബെഞ്ചിലഞ്ചാമൻ.

പേരെനിക്കുണ്ടായിരിക്കാമതെന്നാലു-
മാരുമേയോർത്തെടുത്തില്ല.
നിസ്സാരനാണു ഞാൻ നാട്ടിൽ, ചിലപ്പോൾ,
നികൃഷ്ടൻ,നിരാകൃതൻ,നിന്ദ്യൻ

പേരറിയാൻമാത്രമൊന്നുമില്ലാത്തവർ,
വേറെയും കൂട്ടിനുണ്ടേറേ,
പേരെടുക്കാനേതു വഴിയിലും പോകുവാൻ
ധൈര്യമവർക്കുണ്ടു വേറേ.

ചോക്കെടു,ത്തെത്താ കഴുക്കോലിലക്കൂട്ടർ,
ഊക്കിൽ വരച്ചങ്ങു വെച്ചു.
കോമ്പസ്സുകൊണ്ടവർ, ഡസ്കിൻ പലകമേൽ
കൊത്തിക്കുഴിച്ചങ്ങെടുത്തു.

ഭീരു, ഞാനെൻ പേര്, പണ്ടേ മറന്നുപോയ്
ആർക്കാനുമോർമ്മയിലുണ്ടോ?
ചിതലെടുത്തെങ്കിലും, പൊട്ടും പൊടിയുമായ്‌,
എങ്ങാനും കണ്ടവരുണ്ടോ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleതദ്ദേശ തെരഞ്ഞെടുപ്പ് ; സംസ്ഥാന ഇലക്ഷൻ കമ്മീഷൻ മാനദണ്ഡങ്ങൾ പുറത്തിറക്കി
Next articleശിശുദിനം: സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കാം
ടി.പി.വേണുഗോപാലന്‍ കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനിച്ചു. ഭൂമിയുടേ തോട്ടക്കാര്‍, സുഗന്ധമഴ, അനുനാസികം, കേട്ടാല്‍ ചങ്കു പൊട്ടുന്ന ഓരോന്ന്, സൈഡ്കര്‍ട്ടന്‍, കുന്നുംപുറം കാർണിവൽ, ആത്മരക്ഷാര്‍ത്ഥം, പകൽ വണ്ടി യാത്രക്കാർ, ഭയപ്പാടം, മണ്ണ് വായനക്കാർ (കഥാസമാഹാരങ്ങള്‍) തെമ്മാടിക്കവല,ഒറ്റയാൾ നാടകത്തിലെ കഥാപാത്രങ്ങൾ,അരവാതിൽ, കുത്തുംകോമയുമുള്ള ഈ ജീവിതം(നോവൽ) ആട് (വിവർത്തന നാടകം) എന്നിവ കൃതികള്‍. പ്രേംജി അവാർഡ്,മുണ്ടശ്ശേരി അവാർഡ് ,ചെറുകാട് അവാർഡ്,ഇടശ്ശേരിഅവാർഡ്, ഡോ:കെ.എന്‍ എഴുത്തച്ഛന്‍ അവാർഡ് ,അബുദാബി ശക്തി അവാർഡ്,എം.പി.കുമാരൻ അവാർഡ്, അധ്യാപക ലോകം അവാർഡ് , സമന്വയം പുരസ്‌കാരം ,കൈരളി ടി.വി അറ്റ്ലസ്സ് ലിറ്റററി അവാർഡ്, അക്ഷരം അവാർഡ്, പബ്ളിക് സർവന്റ് സാഹിത്യഅവാർഡ് , എന്നിവ ലഭിച്ചിട്ടുണ്ട്. പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ, ഇപ്പോൾ ഡപ്യൂട്ടേഷനിൽ സമഗ്രശിക്ഷാ കേരളം കണ്ണൂർ ജില്ലാപ്രോജക്ട് ഓഫീസർ. കേരള സാഹിത്യ അക്കാദമി അംഗം. കണ്ണൂർ യൂണിവേഴ്സിറ്റി ബോഡ് ഓഫ് സ്റ്റഡീസ് അംഗം. വിലാസം: ടി.പി.വേണുഗോപാലന്‍, കണവത്ത് വീട് ,പാപ്പിനിശ്ശേരിവെസ്ററ്,കണ്ണൂര്‍670561, ഇ.മെയില്‍: tpvenugopalantp@gmail.com ഫോണ്‍. 9496140052: 04972786237

4 COMMENTS

  1. കുട്ടിക്കാലത്തെ ഒരു സാധാരണ മുഹൂർത്തത്തെ കാവ്യാനുഭൂതിയുടെ
    അസാമാന്യതലത്തിലേക്കു കവി ഉയർത്തിയത് കണ്ടപ്പോൾ സന്തോഷം
    തോന്നി. പുഴയിൽ ചേർത്ത ശ്രീ ടി പി വേണുഗോപാലിന്റെ കഥയും
    കവിത പോലെ മനോഹരമായിരുന്നു. അതിലെ സൂഫി സ്പർശം
    സത്യത്തിന്റെ തോന്നൽ കലാപരമായി ഉളവാക്കുന്നതാണ്. തീർച്ചയായും
    പുഴയുടെ നിലവാരത്തെ ഒന്ന് കൂടി മെച്ചപ്പെടുത്തുകയാണ് ടി പി യുടെ രചനകൾ. അഭിനന്ദനങ്ങൾ!

Leave a Reply to മുയ്യം രാജൻ Cancel reply

Please enter your comment!
Please enter your name here