കൊളോണിയലാനന്തര കാലത്തോട് സൂക്ഷ്‌മമായ നിന്ദയില്‍ സംവദിച്ച വിദ്യാധര്‍ സൂരജ്പ്രസാദ് നായ്പോള്‍, ഇന്ത്യന്‍ വംശവും ‘ക്രേസി റിസോര്‍ട്ട്’ എന്ന് വിശേഷിപ്പിച്ച ട്രിനിഡാഡിലെ ജന്മവും ഇംഗ്ലണ്ടിലെ ജീവിതവും കൊണ്ട് എഴുത്തില്‍ അഭയാര്‍ഥിയെ അടയാളപ്പെടുത്തിയ നൊബേല്‍-ബുക്കര്‍ക്കാരനാണ്. ‘കുട്ടിക്കാലത്തെ പ്രകൃതിദൃശ്യം പോലെ മറ്റൊരു ലാന്‍ഡ്സ്കേപ് ഇല്ല’ എന്ന് ഒരിക്കലെഴുതി. അച്ഛന്റെ ജീവിതത്തെ മാതൃകയാക്കി എഴുതിയ ‘എ ഹൌസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്’, പരസ്യമെഴുത്തുകാരനായി തുടങ്ങി പത്രപ്രവര്‍ത്തകനായി മാറി, ധനാഢ്യയായ ഭാര്യയുടെ പിടിയില്‍ നിന്നും സ്വന്തമിടം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരാളുടെ കഥ. ബുക്കര്‍ നേടിയ ‘ഇന്‍ എ ഫ്രീ സ്‌റ്റേറ്റ്’, അധിനിവേശകാലത്തെ അധികാരഭ്രാന്തുകളെ കുറിക്കുന്നത്. കരീബിയന്‍ ദ്വീപുകളില്‍ പശ്ചാത്തലമുള്ള ‘ഗൊറില്ലാസ്’, മൂന്നാം ലോകത്തെ വിപ്ലവകാരികളുടെ സങ്കീര്‍ണ ജീവിതത്തെയും ദേശം നഷ്ടപ്പെട്ടവരെയും കുറിച്ചുള്ള നിഗൂഢ ധ്യാനം. ഇന്ത്യയെപ്പറ്റി ‘ഇന്ത്യ, എ വൂണ്ടഡ് സിവിലൈസേഷന്‍’, ‘ആന്‍ ഏരിയ ഓവ് ഡാര്‍ക്‌നെസ്’ എന്നീ നോണ്‍-ഫിക്ഷനുകള്‍ – ‘കുന്നുകളിലും നദീതീരങ്ങളിലും തെരുവുകളിലും അവര്‍ തൂറുന്നു’. ആദ്യഭാര്യയുടെ മരണത്തിന് ശേഷം പാക്കിസ്ഥാനി പത്രപ്രവര്‍ത്തകയെ വിവാഹിച്ചു. യൂണിവേഴ്‌സല്‍ സിവിലൈസേഷന്‍ – ലോകനാഗരികത-യുടെ കാലമാണ് വരുന്നതെന്ന് എപ്പോഴും പറഞ്ഞു, എഴുതി.