ഉമ്മറത്ത് പെട്ടെന്ന് കേട്ട ശബ്ദം കേട്ട് ആതിരയും ആദിത്യനും ടാബിലെ കാര്‍ റൈസിംങ്ങില്‍ നിന്നും മുഖം പറിച്ചെടുത്ത് സിറ്റ്ഔട്ടിലേക്ക് ഓടി. അടുക്കളയില്‍ ഒഴിവുദിനപാചകങ്ങള്‍ എന്ന പുസ്തകം വച്ച് പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ട സൗമ്യ ടീച്ചര്‍ കെട്ടിയ എപ്രന്‍ അഴിക്കാതെ ഒപ്പമെത്തി.
എവിടെ കൊറേ കാലായീലോ ഈ വഴിക്കൊക്കെ.. അല്ല ഇതാരാപ്പോ കൂടെ ഒരാള്‍..?
ശ്രീ മഹാ ദേവൻ തന്ടെ …
ശ്രീ പുള്ളോർക്കുടം തന്നിൽ …
ഓമന ഉണ്ണീടെ….നാവോറു പാടുന്നു..
അമ്മക്ക് കണ്ണാണ്;അച്ഛന് മുത്താണ്..
മുത്തശ്ശി അമ്മക്കോ..കണ്ണിനു കണ്ണാണ്” ?
എന്താ തറവാട്ടില് നാവേറ് ഒന്നും പാടണ്ടേ? പാട്ടിനൊപ്പം ഒരു ചോദ്യം മുറ്റത്ത് തലതല്ലി വീണു.
പഴേ പോലെ സഞ്ചാരം ഒന്നുല്യ തമ്പ്രാട്ട്യെ ..മുമ്പേ എത്തീരുന്ന ഇടത്തൊക്കെ ഇടക്കൊന്നു വന്നു പോണൂന്നെള്ളൂ ..ഇതന്റെ മകന്റെ കുട്ട്യാ.. ഏഴാം തരത്തില്‍ പഠിക്യാ.. നിക്കൊരു കൂട്ടിനു ഓളേം കൂട്ടിപ്പോന്നു.. ഓളടച്ചന്‍ പോയെ പിന്നെ ന്റെ കൂട്ട് തന്നെ.
ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി വീണയില്‍ ഒന്നറിയാതെ തൊട്ടപ്പോള്‍ ഒരു കരച്ചില് പോലെ എന്തോ ഒന്ന് പാറി വീണു. ഓളും ഓനും തമ്മില്‍ എന്തിനോ ഒരൂട്ടം പറഞ്ഞു തെറ്റി.. ചെക്കന്‍ പോയി തൂങ്ങിന്റെ തമ്പ്രാട്ട്യെ ..പേപ്പറില്‍ പോട്ടം ഒക്കെണ്ടാര്‍ന്ന് ..ഇങ്ങലോക്കെ കണ്ടിട്ടുണ്ടാവ്വല്ലോ.. ന്താ ചെയ്യാ ന്റെ വിധി.. ആകെണ്ടാര്‍ന്ന ആന്തരി.. ബാക്കില്ലേനെ ഒക്കെ കെട്ടിച്ചു വിട്ടു ഒന്ന് നടു നൂര്ത്തീട്ടെ ഉണ്ടായിരുന്നൊള്ളൂ.. ന്റെ പുള്ള്വോന്‍ പോകുമ്പോ ഇവറ്റകളൊക്കെ പൈതങ്ങള്‍ അല്ലെ?
പാവാടക്കാരി പുറം തിരിഞ്ഞു നിക്കുന്നതും കണ്ണുകള്‍ തുടക്കുന്നതും മുറ്റത്തെ തൈത്തെങ്ങിലേക്ക് അന്തമില്ലാതെ നോക്കുന്നതും കണ്ടിട്ടാവണം സൗമ്യ ടീച്ചര്‍ ഉള്ളിലേക്ക് വലിഞ്ഞ കുട്ടികളെ വിളിച്ചു പറഞ്ഞത്
ഡീ.. അന്റെയൊരു പഴേ പാവാട ഉണ്ടായിരുന്നില്ലേ.. അത് കൊണ്ട് വന്നു ഈ കുട്ടിക്ക് കൊടുക്ക്.. പിന്നെ അടുക്കളയിലെ അളുക്കില്‍ മൈസൂര്‍പാവുണ്ടാകും.. അതില്‍ നിന്ന് രണ്ടെണ്ണം കൊണ്ടുവന്നു ഇവര്‍ക്ക് കൊടുക്ക്.
എന്തായാലും എപ്പോ വന്നാലും ഈ വീടീന്നുള്ളത് അമ്മാളുവിനു ഉണ്ടാകും.. മനസ്സറിഞ്ഞു ഒരു നാവേറ് പാടൂ.. കുട്ട്യോള്‍ക്കും തറവാടിനും വേണ്ടി.
“ശ്രീ മഹാ ദേവൻ തന്ടെ …
ശ്രീ പുള്ളോർക്കുടം തന്നിൽ …
ഓമന ഉണ്ണീടെ ….നാവോറു പാടുന്നു..
ഓമന ഉണ്ണീടെ ….നാവോറു പാടുന്നു
അമ്മക്ക് കണ്ണാണ്;അച്ഛന് മുത്താണ് ..
മുത്തശ്ശി അമ്മക്കോ..കണ്ണിനു കണ്ണാണ്.
സിറ്റ് ഔട്ടിനിന്റെ തിണ്ണയില്‍ അമ്മാളു കാലു നീട്ടി ഇരുന്നു. കുടത്തിന്റെ സ്ഥാനം ശരിയാക്കി. അമ്മാളു പാടിത്തുടങ്ങിയപ്പോള്‍ കൂടെ വന്ന പെണ്‍കുട്ടി വീണയില്‍ ഒപ്പം മീട്ടുന്നത് കുട്ടികള്‍ കൗതുകത്തോടെ നോക്കി നിന്നു..
അമ്മാളു പാടിത്തുടങ്ങിയപ്പോള്‍ എവിടെ നിന്നോ കടലിന്റെ ഇരമ്പൽ, കാറ്റിന്റെ ചൂളം വിളി വഴിമാറി ഒഴുകുന്ന നദിയുടെ പതംപറച്ചില്‍. വീണയിലപ്പോള്‍ കൂടി നില്‍ക്കുന്ന കാട്ടുമരങ്ങൾ തമ്മിൽ ഉരസി ഉണ്ടാകുന്ന മർമ്മരം പോലെ. ചിലപ്പോള്‍ അത് കിളികളുടെ കൊഞ്ചലും കൂവലുമൊക്കെയായി കൗസ്തുഭം വീടിന്റെ ഉമ്മറത്തെ താളം കൊള്ളിച്ചു
ഇടയ്ക്കു വന്ന ഒരു കോട്ടുവായെ പാട്ടിനുള്ളിലൂടെ തിടുക്കത്തില്‍ ഊതിക്കളഞ്ഞു അമ്മാളു ടീച്ചര്‍ക്ക് നേരെ തിരിഞ്ഞു.
കുട്ട്യോള്‍ക്ക് നല്ല നാവെറുണ്ട് തമ്പ്രാട്ട്യെ.
അമ്മാളു നല്ലോണം വിചാരിച്ചു പാടൂ.. ഇനി എന്നെങ്കിലും അല്ലെ ഈ വഴിക്ക് വരവുണ്ടാകൂ.
നാവേറ് പാട്ട് കഴിഞ്ഞു. ടീച്ചര്‍ കുട്ടികളുടെ കയ്യില്‍ രണ്ടു പത്ത് രൂപ നോട്ടുകള്‍ കൊടുത്തു അമ്മാളുവിനു കൊടുക്കാന്‍ പറഞ്ഞു. നോട്ടുകള്‍ വാങ്ങി രണ്ടു കണ്ണിലും തൊടുവിച്ചു അമ്മാളു ടീച്ചറുടെ നേരെ കണ്ണ് പായിച്ചു.
ണ്ടെങ്കി രണ്ടു സാരീം, ഈ പെണ്ണിന് ഉടുക്കാന്‍ കുട്ട്യോള്‍ടെ പഴേത് എന്തെങ്കിലും..
സാരിയൊന്നും ഇല്ല അമ്മാളൂ.. ന്റെ ശമ്പളം ഒന്നും ഇത് വരെ ശരിയായിട്ടില്ല…കുട്ടിക്ക് ഒരു പാവാട കൊണ്ടോയിക്കോളൂ ..ആതൂന്റെയാ
അതൊക്കെ അമ്മാളു മനസ്സറിഞ്ഞു പാടി തീര്‍ത്തിട്ടുണ്ട് തമ്പ്രാട്ട്യെ.. ഒക്കെ ഗുണം വരും.
ആട്ടെ ഇവള്‍ എത്രേലാ പടിക്കണേ?
എഴിലാ തമ്പ്രാട്ട്യെ.
ആഹാ..ഇവിടെത്തെ കുട്ടീം എഴിലാ… ഡീ ആതു.. ഇപ്പോളാ ഒരു കാര്യം ഓര്‍ത്തത്.. നിനക്ക് സബ്ജില്ലക്ക് പാടാന്‍ നാടന്‍പാട്ട് വേണ്ടേ.. പുള്ളുവന്‍ പാട്ട് പാട്യാ നിനക്ക് ഫസ്റ്റ് കിട്ടും. അമ്മാള്ന്റെടുത്ത് നിന്നും എഴുതി എടുത്തോ.. ടാബില് റിക്കോര്‍ഡ് ചെയ്യും ചെയ്തോ. നാടന്‍കലകളെ പറ്റി കുറിപ്പോ അഭിമുഖമൊ ഒക്കെ വേണം പറഞ്ഞില്ലേ.. എന്തൊക്കെയാച്ചാ അമ്മാളുനോട് ചോദിച്ചോ.
തമ്പ്രാട്ട്യെ നേരല്ല്യ.. വെയില് കനക്കും മുമ്പേ പത്ത് വീടൂടെ കയറണം.. ഈ കുട്ടിയെ വെയില് കൊള്ളിച്ചു കറപ്പിക്കാന്‍ വയ്യ.
നിക്ക് അമ്മാളു.. ഞാന്‍ ഒരു സാരി ണ്ടോന്നു നോക്കട്ടെ ..
കുടം ഒക്കത്ത് ഒതുക്കുകയായിരുന്ന അമ്മാളുവിനെ ടീച്ചര്‍ ഒരു സാരിയില്‍ കുരുക്കിയിട്ടു.. കൂടെ വന്ന കുട്ടി വീണ ശ്രദ്ധാപൂര്‍വ്വം തുണിസഞ്ചിക്കുള്ളിലാക്കുകയായിരുന്നു.
ഈ കുടം എങ്ങേന്യാ ഇങ്ങിനെ ഉണ്ടാക്കണേ? ആതിര നോട്ട് ബുക്കും എടുത്തു അമ്മാളുവിനോട് ചോദ്യം എറിഞ്ഞു.
ഇത് അത്ര വല്യ കാര്യം ഒന്നുല്ല കുട്ട്യേ ഒരു സാധാരണ മണ്‍കുടം. അയിന്റെ അടിയില്‍ ആദ്യം വട്ടത്തില്‍ ഒരു വലിയ ഓട്ടണ്ടാക്കുന്നു. അയില്‍ ഉടുമ്പിന്റെയോ കാളക്കിടാവിന്റെയോ തോല്‍ ഒട്ടിക്കുന്നു. ഈ തോലിനെ ചണം കയറുകൊണ്ട് മുറുക്കി വലിച്ചുകെട്ടുന്നുണ്ട്. ഒപ്പം തോലിന്റെ മധ്യഭാഗത്ത് രണ്ട് ഓട്ടണ്ടാക്കി അതുവഴി പനങ്കണ്ണിച്ചരട് കോര്‍ക്കും. ചരടിന്റെ തല നീളമുള്ള ഒരു വടിയുടെ ഒരറ്റത്ത് കെട്ടിയുറപ്പിക്കുന്നു. ചരട് കാല്‍ച്ചുവട്ടില്‍ വച്ച് പനങ്കണ്ണിച്ചരട് വലിച്ച്പിടിച്ച് തേറ് എന്നുപറയുന്ന ചെറിയ മുട്ടികള്‍ കൊണ്ട് ചരട് ചലിപ്പിച്ചാണ് മീട്ടുന്നത്. സാധാരണഗതിയില്‍ കുടം മീട്ടുന്നത് മ്മള്‍ പെണ്ണുംങ്ങളാ..ആണുങ്ങള് വീണേ മീട്ട്വാ….
പറച്ചിലിനിടയില്‍ വെറ്റിലയില്‍ നൂറു തേച്ച് മുറുക്കി തുപ്പി അമ്മാളു അകത്തേക്ക് വിളിച്ചു ചോദിച്ചു.
തമ്പ്രാട്ട്യെ ഉണ്ടെങ്കില്‍ സാരി രണ്ടെണ്ണം ആയിക്കോട്ടെ.
ഈ വീണ എങ്ങിനെയാ ഉണ്ടാക്ക്വാ? ആതിര വിടാന്‍ ഭാവമില്ല.
പൊള്ളയായ മുളങ്കമ്പും ചിരട്ടയും ചരടും കൊണ്ടായിരുന്നു വീണണ്ടാക്കിയിരുന്നത്.. ചിരട്ടന്റെ വായ ഉടുമ്പിന്‍തോലുകൊണ്ട് മുറുക്കിക്കെട്ടിയിരിക്കും. പിച്ചളക്കമ്പിയോ നാഗചിറ്റമൃതുവള്ളിയുടെ നാര് പിരിച്ചെടുത്ത ചരടോ ഉപയോഗിച്ചാണ് വീണക്കമ്പി. മുളയോ കവുങ്ങോ ചെത്തിയൊരുക്കിയ ചെറിയ തണ്ടാണ് വീണമീട്ടാന്‍. പ്പോക്കെ പലതും മാറീട്ടോ.
കൂടെ വന്ന കുട്ടി ആതിര എഴുതി എടുക്കുന്നതും നോക്കി അടുത്ത് പതറി നിന്നു.
ഈ പെണ്ണും കഴിഞ്ഞ ആഴ്ച ഇങ്ങിനെ എന്തൊക്കെയോ ന്നോട് ചോയിചീരുന്നു..ല്ലേ ഡീ ? അമ്മാളു കുട്ടിയുടെ നേരെ ഒന്ന് നോക്കി..
കുട്ടി ഉണ്ടെന്ന ഭാവത്തില്‍ തലയാട്ടി..
അപ്പോളേക്കും ടീച്ചര്‍ ഉള്ളില്‍ നിന്നും നരച്ച രണ്ടു സാരിയുമായി വന്നു..
അമ്മാളൂ ഇതൊന്നും അധികം പഴെതല്ല ട്ടോ..ആകെ രണ്ടോ മൂന്നോ പ്രാവശ്യെ ഉടുത്തിട്ടുള്ളൂ.. നിനക്കാവ്വോണ്ട് തരാന്ന് മാത്രം.
തമ്പ്രാട്ട്യെ നാഗങ്ങള് കാത്തോളും,,ന്നാ അമ്മാളു പോട്ടെ ..
പാട്ട് പറഞ്ഞു കൊടുത്തോ നീ ആതൂന്…അവള്‍ക്കെ സബ് ജില്ലക്ക് പാടാന്‍ ഉള്ളതാ.
അയിനെന്താ കുട്ടി എഴുതി എടുത്തോ. സാരികള്‍ രണ്ടും മടക്കി സഞ്ചിക്കുള്ളിലേക്ക് ഒതുക്കുന്നതിനിടെ അമ്മാളു പാട്ട് തുടങ്ങി ..
നാഗത്തറയിലെ നാഗത്താന്മാരുടെ മുന്നില്‍
കുടംക്കൊട്ടിയിന്നു ഞങ്ങള്‍ പാടുന്നേന്‍
ഗൃഹദോഷം മാറുവാന്‍ ശനിദോഷം തീരുവാന്‍
നാഗദൈവങ്ങളെ തുണയേകണെ.
അമ്മാളുവിനെ കയ്യോടെ ടാബിലാക്കി ആതിര എഴുനേറ്റു …
കുട്ട്യേ എടുത്തു ന്റെ ഫോട്ടം പിടിച്ചത് ഒന്ന് കാണട്ടെ ..
ടീച്ചര്‍ ടാബ് വാങ്ങി അമ്മാളു പാടുന്ന വീഡിയോ കാണിച്ചു കൊടുക്കുമ്പോ കുട്ടികള്‍ ചുറ്റും വട്ടം കൂടി ..പടിയിറങ്ങുമ്പോള്‍ കൂടെ വന്ന കുട്ടി കൗസ്തുഭത്തിലെ കുട്ടികളെ പിന്നെയും പിന്നെയും തിരിഞ്ഞു നോക്കി..
അന്ന് മുതല്‍ ആതിര കേട്ട് പഠിക്കാന്‍ തുടങ്ങിയതാണ് പുള്ളുവന്‍പാട്ട്..
സ്റെജില്‍ കയറുന്നതിനു മുമ്പ് ഒന്നൂടെ പാടി നോക്കാം നമുക്ക്, മകളുടെ കൈ പിടിച്ചു വേദിക്കരികില്‍ നില്‍ക്കുമ്പോള്‍ ടീച്ചര്‍ ആതിരയെ ഓര്‍മിപ്പിച്ചു ..
മത്സരത്തിനുള്ള കുട്ടികള്‍ ഓരോരുത്തരായി വേദിക്ക് പിറകിലേക്ക് എത്താന്‍ തുടങ്ങി ..ഇപ്പൊ ലോട്ട് കൊടുക്കും.
അമ്മെ അമ്മെ ..നോക്ക് ദാ ഇന്നാളു നമ്മടെ വീട്ടില്‍ വന്ന കുട്ടി..നോക്കമ്മേ എന്റെ പഴേ പാവാടയാ ആ കുട്ടി ഇട്ടിരിക്കണേ.
ആഹാ അവളും പാടുന്നുണ്ടോ? മറ്റേ സ്കൂളില്‍ നിന്നാകും.. ഈശ്വരാ ഇനി ഇതേ പട്ടാകുമോ അമ്മാളു അവള്‍ക്കും കൊടുത്തത്? ടീച്ചര്‍ തെല്ലുറക്കെ തന്നെ ആത്മഗതം നടത്തി.. അങ്ങിനെ വര്വോ അമ്മെ ? എനിക്ക് ഫസ്റ്റ് കിട്ടില്ലേ അപ്പൊ? ആതിരയുടെ മനസ്സിലും ഒരു വേവലാതി ഇഴയാന്‍ തുടങ്ങി..
നോക്കാം നമുക്ക് ..ടീച്ചര്‍ വേദിക്ക് പിറകിലേക്ക് ദ്രുതതാളത്തില്‍ നടന്നു.
അഞ്ചാറു കുട്ടികളെ ഉള്ളൂ. കുട്ടീ.. നീ അമ്മാളുന്റെ അവിടുത്തെ അല്ലെ? നോക്ക് നിനക്കെന്നെ ഓര്‍മയുണ്ടോ? നീ ഈ ഇട്ടിരിക്കണ പാവാട ദാ ഇവള്‍ക്ക് അവള്ടച്ചന്‍ പിറന്നാളിന് എടുത്തു കൊടുത്തതാ ട്ടോ..ആട്ടെ നിന്റെ പേരെന്താ .. മീനാക്ഷി ..
നീ ജിയുപി ന്ന് അല്ലെ?ഒപ്പം ടീച്ചര്‍ ഇല്ലേ?
ടീച്ചര്‍ എന്നെ ഇവിടാക്കി പോയി..വേറെ സ്റ്റേജിലും പോയി വരാം പറഞ്ഞു.
മീനാക്ഷി എന്ത് പാട്ടാ പാടുന്നത് ..? നിങ്ങള്‍ടെ പാട്ടെന്നെ ആണോ ? വെറുതെ ചോദിച്ചതാ ട്ടോ.. ആതു അന്ന് അമ്മാളു പാടിയ പാട്ടാ പാടുന്നത് ..അവള്‍ടെ പാട്ട്മാഷ് അതൊന്നു ചിട്ടപ്പെടുത്തി..
മീനാക്ഷിയുടെ കണ്ണില്‍ ഭാവഭേദം ഒന്നും കാണുന്നില്ല കണ്ടപ്പോള്‍ ടീച്ചര്‍ പിന്നെയും ചോദിച്ചു.
ആ പാട്ടെന്നെ ആണോ കുട്ടീം?
അവള്‍ അതെ എന്ന് തലയാട്ടി..ആതിര അമ്മയുടെ സാരിയില്‍ പിടിച്ചു വലിക്കാന്‍ തുടങ്ങി പാരയായീലോ അമ്മെ ..ഇനി ഇപ്പൊ എന്താ ചെയ്യാ.
അതൊന്നും നീ കാര്യാക്കണ്ട..നീ നന്നായി പാടിയാല്‍ മതി..ആ അമ്മാളു ഈ ചതി ചെയ്യും എന്ന് കരുതീല.. രണ്ടു സാരിയാ കൊണ്ട് പോയത് എന്നിട്ടും.. നന്ദി ഇല്ലാത്ത വര്‍ഗം.. ടീച്ചറുടെ കണ്ണില്‍ ഏതൊക്കെയോ നാഗങ്ങള്‍ ഫണം വിടര്‍ത്തി.
മത്സരം ആരംഭിക്കുകയായെന്നു മൈക്കില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.. കുട്ടികള്‍ക്കൊക്കെ ലോട്ടുകൊടുത്തു.. ആതിരക്കു മൂന്നാം ഊഴം.. മീനാക്ഷിക്ക് രണ്ടാമത്…
മത്സരം ആരംഭിച്ചു. ഒന്നാമത്തെ കുട്ടി പാടി കഴിഞ്ഞു തിരശീല വീണു..
അടുത്തതായി വേദിയില്‍ കോഡ് നമ്പര്‍ രണ്ട്.
മീനാക്ഷി മൈക്കിന്റെ അടുത്തേക്ക്.. ഇഴഞ്ഞു
കുട്ടീ മൈക്ക് ശരിയാക്കണോ? വേദിയില്‍ ഇരുന്ന ഒരാള്‍ ചോദിച്ചു.
അവള്‍ വേണ്ട എന്ന് തലയാട്ടി..തിരശീല ഉയര്‍ന്നു.
അവള്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല. കാരണവന്മാരെ ഓര്‍ത്തപ്പോള്‍. മാവില്‍ തൂങ്ങി നിന്ന അച്ചന്റെ മുഖം മനസ്സില്‍ വന്നപ്പോള്‍ എന്നും നാവിലുള്ള വരികള്‍ തന്നെ വിട്ടു പോകുന്നുവോ എന്നവള്‍ക്ക് തോന്നാതിരുന്നില്ല.
മീനാക്ഷിയുടെ പാട്ട് കഴിഞ്ഞു.. ഒറ്റപ്പെട്ട ചില കൈയ്യടികള്‍ സദസ്സില്‍ നിന്നും ഉയര്‍ന്നു.. വിധി കര്‍ത്താക്കള്‍ തങ്ങളുടെ മുമ്പിലുള്ള കടലാസില്‍ എന്തൊക്കെയോ കുരിറിക്കുന്നുണ്ടായിരുന്നു. ഒരാള്‍ മറ്റേ ആളോട് എന്തോ തമാശ പറഞ്ഞത് അവര്‍ മൂന്നുപേര്‍ക്കിടയില്‍ ചെറിയ ഒരു ചിരിയും ഉണ്ടാക്കി.
ആതിരയുടെ പാട്ടു നടക്കുമ്പോള്‍ സൗമ്യ ടീച്ചര്‍ വിധി കര്‍ത്താക്കള്‍ക്കു പിറകിലുള്ള കസേരയില്‍ ഇരിപ്പിടം കണ്ടെത്തി. പാട്ടിന്റെ ഓരോ വരിയും ഒപ്പം മൂളി. മൊബൈലില്‍ വീഡിയോ പകര്‍ത്തി. ടീച്ചറുടെ കണ്ണുകളില്‍ കാളിയന്‍ കുടികൊണ്ടു അപ്പോളോക്കെയും.
പാട്ട് കഴിഞ്ഞപ്പോള്‍ കയ്യടിയുടെ പ്രളയം .. ടീച്ചര്‍ പതുക്കെ ഒന്ന് തിരിഞ്ഞു നോക്കി.. പെണ്ണ് കലക്കി എന്ന് മനസ്സില്‍ പറഞ്ഞു. വേദിയുടെ പിറകിലേക്ക് ഓടി.
ഡീ ആതു നീ നന്നായി ചെയ്തു ട്ടോ.. കേട്ടില്ലേ ആളുകള്‍ കയ്യടിച്ചത്.. അമ്മാളൂനെ ഇതൊന്നു കേള്‍പ്പിക്കണം..നിത്യോം പാടണതാ പറഞ്ഞിട്ടെന്താ ആ കുട്ടി പാടീത് കേട്ടില്ലേ.. നിന്റെ നാലയലത്ത് വരുമോ ? ടീച്ചര്‍ ഇണ പാമ്പുപോലെ മകളെ ചുറ്റി വരിഞ്ഞു.
അമ്മെ നമുക്ക് റിസള്‍ട്ട് അറിഞ്ഞിട്ടു പോകാം
..ആതിരയുടെ വാക്കുകളില്‍ ഒരു ഇളയ നാഗം ആകാംക്ഷയായി.
മത്സരം അവസാനിച്ചു..വിധികര്‍ത്താക്കള്‍ കണക്കു കൂട്ടലില്‍ തന്നെ. മീനാക്ഷി സദസ്സിനു പിന്നിലെ പാലമരത്തിന്റെ ചുവട്ടില്‍ ടീച്ചറെയും കാത്തു നില്ക്കുകയായിരുന്നു. ആതിരയും ടീച്ചറും മുമ്പില്‍ തന്നെ. അവരുടെ ഹൃദയങ്ങള്‍ ഒരു പുള്ളുവക്കുടം പോലെ കലമ്പി .
ഇവിടെ ആറു മത്സരാര്‍ഥികളാണ് ഉണ്ടായിരുന്നത്.. നിര്‍ഭാഗ്യവശാല്‍ ഒരു കുട്ടിക്ക് ബി ഗ്രേഡ് ആണ് ലഭിച്ചിരിക്കുന്നത്. പുള്ളുവന്‍ പാട്ട് ആലപിച്ച ഈ കുട്ടി പാടിയപ്പോള്‍ ഒക്കെ ശ്രുതി പോയിരുന്നു.. പിന്നെ ആവശ്യമില്ലാതെ ചിലയിടങ്ങളില്‍ നീട്ടിപ്പാടി.. അക്ഷരശുദ്ധിയും കുറവായിരുന്നു.. നാഗം എന്ന വാക്ക് അല്പം നീട്ടിയാണ് ഉച്ചരിച്ചത്.. പല വരികളും സ്പഷ്ടമായില്ല
ടീച്ചറുടെയും ആതിരയുടെയും ഹൃദയങ്ങള്‍ ഒരു നാഗക്കളം ആയി മാറി.. തങ്ങള്‍ തന്നെ ഇരുന്നു ഏതോ ഒരു നാഗക്കളം മായ്ക്കുകയാണോ എന്നവര്‍ക്ക് തോന്നാന്‍ തുടങ്ങി ..
ബി ഗ്രേഡ് ലഭിച്ചത് കോഡ് നമ്പര്‍ രണ്ട്.
തന്റെ നമ്പര്‍ രണ്ടാണല്ലോ എന്ന് മീനാക്ഷി ഓര്‍ത്തു.. ബി ഗ്രേഡ് കിട്ടിയല്ലോ.. ടീച്ചര്‍ പറഞ്ഞുകൂട്ടിയതല്ലേ തന്നെ.. ടീച്ചര്‍ വന്നാല്‍ പോകാമായിരുന്നു. എന്നവള്‍ മനസ്സില്‍ ഓര്‍ത്തു .
എ ഗ്രേഡ് കിട്ടിയ നമ്പരുകള്‍ പറഞ്ഞ ശേഷം മൂന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പറഞ്ഞു. വിധി കര്‍ത്താവ് ഒന്ന് നിര്‍ത്തി ..ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത് കോഡ് നമ്പര്‍ മൂന്നിനാണ്.. പുള്ളുവന്‍പാട്ടിനെ തനിമയോടെ ശ്രുതി മധുരമായി ചൊല്ലുകയും ഭാവം ഉള്‍ക്കൊണ്ട് പാടുകയും ചെയ്തു..നല്ല ശാരീരം ഉണ്ടായിരുന്നു നല്ല അക്ഷരശുദ്ധിയും ഈ കുട്ടിയുടെ പ്രകടനത്തെ ഒന്നാമാതാക്കി. സംഗതികള്‍ എല്ലാം നന്നായി ഇണങ്ങി ..
വിധികര്‍ത്താവിനു വാക്കുകള്‍ കിട്ടാതായി അത് കൊണ്ട് ജില്ലാ തലത്തിലേക്ക് മത്സരിക്കുവാന്‍ ഉള്ള യോഗ്യത കോഡ് നമ്പര്‍ മൂന്നു നേടിയിരിക്കുകയാണ്.
ഞാന്‍ അപ്പോളെ പറഞ്ഞിലെ ആതു നിനക്കാകും ഒന്നാം സ്ഥാനം എന്ന്.. എന്തൊക്കെയാ ജഡ്ജസ് പറഞ്ഞത്. എനിക്ക് കോരിത്തരിച്ചു ന്റെ ആതു.
പാട്ടുമാഷ്ക്ക് എത്രയാ അമ്മ കൊടുത്തത് എന്നറിയോ നിനക്ക്.. രണ്ടായിരം രൂപ.. ന്നാലും നഷ്ടായില്ല ഫസ്ടായില്ലേ.. ഫസ്റ്റ് കിട്ടും എന്ന് മാഷും ഉറപ്പ് തന്നിരുന്നു.. മാഷ്ക്ക് ചെലവ് വേണം എന്നും പറഞ്ഞിട്ടുണ്ട്.
ടീച്ചര്‍ അനന്തനായി ആതിരക്കുമുകളില്‍ തണല്‍ വിരിച്ചു …
എന്നാ നമുക്ക് പോകുകയല്ലേ ..വാ ടീച്ചര്‍ മകളുടെ കൈ പിടിച്ചു നടക്കാന്‍ തുടങ്ങി.. പാട്ടുമാഷേ ഒന്ന് വിളിച്ചു പറയണം ..ഗള്‍ഫിലുള്ള ഭര്‍ത്താവിനെ വിളിക്കണം ..സ്കൂളില്‍ അറിയിക്കണം ..ഈ മൈക്കിന്റെ അടുത്തു നിന്ന് ഒന്ന് മാറണം ..
അമ്മെ ദാ മീനാക്ഷി നില്‍ക്കുന്നു ..ആതിര അമ്മയെ പിടിച്ചു നിര്‍ത്തി
ആ കുട്ടീ നീ ഇവിടെ നില്‍ക്കുന്നുണ്ടായിരുന്നോ? കേട്ടില്ലേ ആതിരക്കാ ഒന്നാം സ്ഥാനം.. നിനക്ക് ബി ഗ്രേഡ് ആയി അല്ലെ ? സങ്കടപെടേണ്ട ട്ടോ.. അടുത്ത പ്രാവശ്യം നന്നായി പാടൂട്ടോ.. അവര്‍ കുറെ കാര്യങ്ങള്‍ വച്ചാണ് മാര്‍ക്കിടുന്നത്.. പാട്ടിനോക്കെ കിട്ടണം എങ്കില്‍ പാട്ട് മാഷന്മാരുടെ അടുത്ത് പഠിക്കണം.. അല്ല കുട്ടീ അമ്മാളുനെ ഇനി അടുത്തൊന്നും കാണല്‍ ഉണ്ടാകില്ല.. ടീച്ചര്‍ പഴ്സ് തുറന്നു ഇരുപതു രൂപയുടെ ഒരു നോട്ടെടുത്ത് മീനാക്ഷിയുടെ കയ്യില്‍ തിരുകി വച്ചു
ഇത് കളയാതെ അമ്മാളുനു കൊടുക്കണം ട്ടോ..തള്ളക്ക് മുറുക്കാന്‍ വാങ്ങിചോട്ടെ..എത്ര എന്തായാലും അമ്മാളു അല്ലെ ഈ പാട്ട് പറഞ്ഞു തന്നത്.. പിന്നെ ഇവള്‍ക്ക് ഒന്നാം സ്ഥാനം കിട്ടി എന്ന് പ്രത്യേകം പറയണം ട്ടോ..അമ്മാളുന്റെ നാവേറ് പാട്ട് ഫലിച്ചിട്ടുണ്ട് ..
മീനാക്ഷിയുടെ കയ്യിലിരുന്നു ചുരുണ്ട നോട്ട് പതുക്കെ തല ഉയര്‍ത്തി തുടങ്ങുന്നുണ്ടായിരുന്നു. പിന്നെ അടുത്ത തവണ വരുമ്പോ നീയും ഒപ്പം കൂടിക്കോ ട്ടോ.. ഇവള്‍ടെ ഡ്രെസ്സൊക്കെ അപ്പോളേക്കും പഴയതാകും ..
മീനാക്ഷിയുടെ ഇരുകണ്ണിലും മാണിക്യതുള്ളികള്‍ രൂപപ്പെടുകയും അത് അവളുടെ ഇരുണ്ട കവിളിലൂടെ രണ്ടു നാഗങ്ങള്‍ ആയി ഇഴയുകയും അവയെ അവള്‍ കൈത്തലം കൊണ്ട് തോണ്ടി മാറ്റി ഒരു ഫണം പോലെ നരച്ച പട്ടുപാവാടയില്‍ തുടക്കുകയും ചെയ്തു.
https://www.facebook.com/groups/thaliyola/permalink/1570509459645401/?comment_id=1570620489634298¬if_t=group_comment_mention¬if_id=1485095824731571&pnref=story