നാരായണി അമ്മയ്ക്ക് നാല് ആണ്‍മക്കളുണ്ട്. നാലുപേരും വിദ്യാഭ്യാസം കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചു. നാലുപേരുടെയും വിവാഹവും നടന്നു. വിവാഹശേഷം കുടുംബസ്വത്തുക്കള്‍ ഭാഗിച്ചു. എല്ലാവരും അവരവരുടെ സൗകര്യത്തിന് വീടുകള്‍ പണിയിച്ച് വേറെ മാറി താമസിച്ചു. സ്വത്തുക്കള്‍ എല്ലാം കൈപ്പറ്റി കഴിഞ്ഞപ്പോള്‍ അമ്മയെ നോക്കാന്‍ മൂത്ത മൂന്നു മക്കളും തയ്യാറായില്ല. അവര്‍ മൂന്നു പേരും ഓരോ കാര്യങ്ങള്‍ പറഞ്ഞ് അമ്മയെ നോക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറി. വൃദ്ധസദനത്തില്‍ ആക്കിയാലോ എന്നാലോചിച്ചു.
നാരയാണിഅമ്മ തന്റെ മകള്‍ ഇങ്ങനെ സ്നേഹമില്ലാതെ പെരുമാറുന്നതു കണ്ടപ്പോള്‍ സങ്കടപ്പെട്ടു. “ദൈവമേ എന്നെ ഈ മക്കളുടെ ദുര്‍മുഖം കാണാതെ വേഗം വിളിക്കണേ” എന്നു പ്രാര്‍ത്ഥിച്ചു.
അമ്മയുടെ പ്രാര്‍ത്ഥന ഇളയമരുമകള്‍ കേട്ടു. അവള് പറഞ്ഞു: “അമ്മയെ ഞാന്‍ നോക്കിക്കൊള്ളാം. എനിക്കൊരുകൂട്ടാകുമല്ലോ. അമ്മ ഞങ്ങളുടെ കൂടെ പോരെ” എന്നു പറഞ്ഞ് ഇളയമരുമകള്‍ അമ്മയെ വിളിച്ചുകൊണ്ടുപോയി….
ഇളയമരുമകളുടെ പ്രവൃത്തി കണ്ടപ്പോള്‍ മൂത്തമരുമക്കള് പറഞ്ഞു: “നിനക്ക് പുണ്യം കിട്ടും. ഞങ്ങള്‍ക്ക് സൗകര്യമില്ലാത്തതു കൊണ്ടല്ലേ അമ്മയെ കൊണ്ടുപോകാത്തത്.”
ചേച്ചിമാരുടെ സംസാരം കേട്ടപ്പോള്‍ ഇളയവള്‍ പറഞ്ഞു: “ഞാന്‍ പുണ്യം ചെയ്തതുകൊണ്ടാണ് അമ്മയെ നോക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചത്. അമ്മയെ വൃദ്ധ സദനത്തിലാക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ല.”
ഇളയ മരുമകള്‍ അമ്മയെ കൂട്ടികൊണ്ടുപോയി. അമ്മയും മകനും മരുമകളും പേരക്കുട്ടിയും ഒരുമിച്ചു താമസിച്ചു. ഒരു ദിവസം സൈക്കിളില്‍ ലോട്ടറി ടിക്കറ്റ് കൊണ്ടുനടന്നു വില്ക്കുന്നയാള് നാരായണിഅമ്മ വീടിന്റെ മുന്‍ വശത്തുനില്ക്കുന്നത് കണ്ടു. സൈക്കിള്‍ നിറുത്തി. “നാളെ എടുക്കുന്ന ലോട്ടറി ടിക്കറ്റാണ്. ഒരു കോടി രൂപയാണ് സമ്മാനം. ഒരു ടിക്കറ്റ് എടുക്കു അമ്മേ” എന്നു പറഞ്ഞ് ലോട്ടറി ടിക്കറ്റ് വില്പനക്കാരന് നിര്‍ബന്ധിച്ചു. നാരായണി അമ്മ ടിക്കറ്റ് എടുക്കാന്‍ തയ്യാറായില്ല.
ലോട്ടറി വില്പനക്കാരന്റെ നിര്‍ബ്ബന്ധം കേട്ടപ്പോള്‍ പേരക്കുട്ടി പറഞ്ഞു: “അമ്മൂമ്മേ ടിക്കറ്റ് എടുക്ക്. ഒരു കോടി രൂപ സമ്മാനം കിട്ടിയാല്‍ നമ്മുടെ ദാരിദ്രമെല്ലാം തീരും.”
ലോട്ടറിവില്പനക്കാരനും പേരക്കുട്ടിയും നിര്‍ബ്ബന്ധിച്ചപ്പോള്‍ നാരായണിഅമ്മ ടിക്കറ്റ് വാങ്ങി രൂപ കൊടുത്തു ടിക്കറ്റ് മരുമകളുടെ കൈയ്യില്‍ ഏല്പിച്ചു.
പിറ്റേ ദിവസം ലോട്ടറി എടുത്തു. ഒന്നാംസമ്മാനം നാരായണിഅമ്മ എടുത്ത ടിക്കറ്റിനായിരുന്നു എന്നു ലോട്ടറി ഏജന്റിനു മനസ്സിലായി. അയാള്‍ നാരായണിഅമ്മയുടെ അടുത്തു വന്ന് ടിക്കറ്റ് നോക്കി. ആ ടിക്കറ്റിനായിരുന്നു സമ്മാനം. ടിക്കറ്റ് മരുമകള്‍ കോഓപ്പറേറ്റീവ് ബാങ്കില്‍ ഏല്‍പ്പിച്ചു.
മൂത്ത മക്കളും മരുമക്കളും വിവരമറിഞ്ഞ് നാരയണിഅമ്മയുടെ അടുത്ത് ഓടിയെത്തി. എല്ലാവര്ക്കും അമ്മയോട് എന്തെന്നില്ലാത്ത സ്നേഹമായി. ഓരോരുത്തരും അമ്മയെ കൂട്ടികണ്ടു പോകാന്‍ തയ്യാറായി. എന്നാല്‍ ഇളയ മരുമകള്‍ അമ്മയെ എങ്ങും പോകാന്‍ അനുവദിച്ചില്ല: “അമ്മ ഞങ്ങളുടെ കൂടെ വന്നത് ഞങ്ങക്കുടെ ഭായ കൊണ്ടണ്. അമ്മ എങ്ങും പോകാന്‍ ഞാന്‍ അനുവദിക്കില്ല്.” എന്നു പറഞ്ഞു.
മക്കളുടെയും മരുമക്കളുടെയും പെരുമാറ്റം കണ്ടപ്പോള്‍ നാരായണിഅമ്മയ്ക്ക് സന്തോഷമായി. സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരിക്കലും ദുഷ്ഫലം ഉണ്ടാകുകയില്ല.