കൊട്ടംചുക്കാദിക്ക് വാതം.!
കുറുന്തോട്ടിക്ക് ചാഞ്ചാട്ടം.!
സർക്കാറിന്നത് പൂന്തോട്ടം.!
കേസരിപ്പരിപ്പിന്‍റെ കൊണ്ടാട്ടം.!
പൊട്ടും പൊടിയും പൂമ്പൊടിയും
മേമ്പൊടിയായൊരു പട്ടയവും
തട്ടുകടക്കൊരു മുട്ടുശാന്തി
മട്ടുമാറുമ്പോഴതൊട്ടുമില്ല.!!
കട്ടും കവർന്നും കളിപറഞ്ഞും
കൈയിലകപ്പെട്ട പാപഭോഗം
കാലംകൊരുക്കുന്ന പൊൻകെണിയിൽ
കേഴുന്നതെന്താവാം, കാരുണ്യമോ.!
കാമം കേമമെന്നുള്ള കഴുതജന്മം
പേറുന്ന ഭാണ്ഡങ്ങൾ സ്വന്തമല്ലേ.!
ഭൂതാവേശിതകോമരങ്ങളെപ്പോലേ
കല്പിക്കയല്ലേ ഭ്രാന്ത്, വിധിപോലെ.!
കടലിലെ മണ്ണും കരയിലെ ജലവും
ശൂന്യതയിലെ കാറ്റും വിണ്ണിലെ വിടവും
പഥ്യമായ വിവരദോഷങ്ങളെല്ലാം
ഭൂമുഖത്തന്യം വിശപ്പാളികൾക്കെന്നും.!
രക്ഷക്കായൊരപ്പൂപ്പൻതാടി, അല്ലെങ്കിലൊരു-
ആറ്റനാറ്റപ്രളയം, അതിലൊരു പെട്ടകം.!
അല്ലെങ്കിലെന്നെ കൊടുക്കൂ രക്തദാഹികൾക്ക്,
ലോകകാളക്കൂറ്റന്മാർ ഉന്മാദിക്കട്ടെ..?
Click this button or press Ctrl+G to toggle between Malayalam and English