സ്വകാര്യ കുപ്പിവെള്ള കമ്പനികളുടെ ചൂഷണം തടയാൻ സപ്ലൈകോ ആരംഭിച്ച 11 രൂപയുടെ കുപ്പിവെള്ള വിതരണം റേഷൻ കട വഴിയും. ഇത‌് സംബന്ധിച്ച‌് ബുധനാഴ‌്ച തിരുവനന്തപുരത്ത‌് മന്ത്രിതലത്തിൽ ചർച്ച നടക്കും. ഏപ്രിൽ ആദ്യവാരം ആരംഭിച്ച പദ്ധതിയിലൂടെ ആറ‌് ലക്ഷത്തോളം രുപയുടെ കുപ്പിവെള്ളമാണ‌് സപ്ലൈകോ വിപണിയിലെത്തിച്ചത‌്.
പൊതുവിപണിയിൽ ലിറ്ററിന‌് 20 രൂപയുള്ള കുപ്പിവെള്ളമാണ‌് 11 രൂപയ‌്ക്ക‌് സപ്ലൈകോ നൽകുന്നത‌്. സ്വകാര്യ കമ്പനികളുടെ ചൂഷണം തടഞ്ഞ‌് കുറഞ്ഞ വിലയ‌്ക്ക‌് കുപ്പിവെള്ളം ജനങ്ങളിലെത്തിക്കാനുള്ള എൽഡിഎഫ‌് സർക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു നടപടി. വയനാട‌്, കാസർകോട‌് ഒഴികെ മറ്റ‌് ജില്ലകളിൽ കുപ്പിവെള്ളം വിതരണം പുരോഗമിക്കുകയാണ‌്. വിവിധ മാവേലി സ‌്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴി ഇതുവരെ 5,94,473 രൂപയുടെ കുപ്പിവെള്ളമാണ‌് വിൽപ്പന നടത്തിയത‌്.
കുപ്പിവെള്ളം റേഷൻകട വഴി വിൽപ്പന നടത്തുന്നതിന്റെ ഭാഗമായാണ‌് ബുധനാഴ‌്ചത്തെ പ്രാരംഭ ചർച്ച. റേഷൻ കടയുടമകളുമായി ഇക്കാര്യം ചർച്ച ചെയ‌്ത ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഇവരുടെ കമ്മീഷൻ, ലാഭ വിഹിതം എന്നിവയും ചർച്ച ചെയ്യും. കുപ്പിവെള്ളം എളുപ്പത്തിൽ ലഭ്യമാക്കാനാണ‌് റേഷൻ കടവഴി വിൽപ്പന നടത്താൻ സപ്ലൈകോ ലക്ഷ്യമിടുന്നത‌്.
Click this button or press Ctrl+G to toggle between Malayalam and English