എന്റെ നാട് നാട്ടിൻപുറം നൻമകളാൽ സമൃദ്ധം….

 

 

 

 


ആലപ്പുഴ ജില്ലയുടെ ഏതാണ്ട് മദ്ധ്യഭാഗത്ത് ആലപ്പുഴ തണ്ണീർമുക്കം റോഡിൽ പുരാതന പെരുമകളുടെ തിളക്കമാർന്ന ഓർമ്മകളും പേറി നിൽക്കുന്നു എന്റെ നാടായ മണ്ണഞ്ചേരി..കിഴക്ക് വേമ്പനാട് കായലും പടിഞ്ഞാറ് നാഷണൽ ഹൈവേ 47 ഉം അതിർത്തിയായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു,പഴയ ചരിത്രം നോക്കുമ്പോൾ എന്തു കൊണ്ടും അനുയോജ്യമാണ് ഈ പേര്,മണ്ണിനോട് പടവെട്ടി ജീവിച്ച അദ്ധ്വാന ശീലരുടെ നാടായിരുന്നു.

തെങ്ങും തേങ്ങയും കൊപ്രയും മണ്ണഞ്ചേരിയുടെ ജീവ വായുവായിരുന്നു.നാട്ടിലുള്ളതും മറ്റു സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്നതുമായ തേങ്ങ വെട്ടി കൊപ്രയാക്കി വള്ളത്തിൽ കയറ്റി വിപണനം നടത്തുകയായിരുന്നു പ്രധാന തൊഴിൽ മേഖല. അതുമായി ബന്ധപ്പെട്ട് നിരവധി കുടുംബങ്ങൾ ജീവിച്ചു വന്നു.അതിനോട് അനുബന്ധമായി കയർ പിരിയും തടുക്ക് നെയ്ത്തും എത്രയോ കുടുംബങ്ങളുടെ ഉപജീവന മാർഗ്ഗമായി. ഇപ്പോഴും മണ്ണഞ്ചേരി ഉൾപ്പെടുന്ന ആലപ്പുഴ പ്രധാനമായി അറിയപ്പെടുന്നത് കയറിന്റെ നാട് എന്നാണല്ലോ. പ്രിയകവി വയലാർ പാടിയതു പോലെ ‘’കയറു പിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്ജ്വല സമര കഥ, അതു പറയുമ്പോൾ എന്നുടെ നാവിന്നഭിമാനത്താൽ പുളയുന്നു..’’

അത്ര വിദൂരമല്ലാത്ത നാളുകളിലാണ് തേങ്ങാക്കച്ചവടം മണ്ണഞ്ചേരിയിൽ നിന്ന് പതിയെ അപ്രത്യക്ഷമാകാൻ തുടങ്ങിയത്. എങ്കിലും മണ്ണഞ്ചേരിയുടെ ഭാഗമായ പൊന്നാട് ഗ്രാമത്തിൽ ഇപ്പോഴും തേങ്ങ വെട്ടുന്ന അട്ടിക്കളങ്ങൾ കാണാം. കൊപ്രയുടെയും തേങ്ങയുടെയും ഉന്മത്തമായ ഗന്ധം നിറഞ്ഞു നിന്ന ഒരു ബാല്യം ഇപ്പോഴും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു. എപ്പോഴും സജീവമായിരുന്ന അട്ടിക്കളങ്ങളും കായലോരത്ത് മൽസ്യ ബന്ധനം നടത്തി ജീവിതം പുലർത്തി വന്ന തൊഴിലാളികളുമായിരുന്നു മണ്ണഞ്ചേരിയുടെ ജീവ ധാര. പഴയ പാരമ്പര്യത്തിന്റെ ഓർമ്മ പുതുക്കാനെന്ന മട്ടിൽ നാമമാത്രമായിരിക്കുന്നു ഇപ്പോൾ കൊപ്രാക്കളങ്ങളൂം കക്ക വാരലുമൊക്കെ. റിസോട്ടുകളുടെ നീരാളിപ്പിടുത്തത്തിൽ കായൽ പോലും അന്യമായിക്കൊണ്ടിരിക്കുന്നു.

പഴയ കാലത്ത് സൈക്കിൾ പോലും അപൂർവ്വമായ വഹനമായിരുന്നു. റോഡ് പോയിട്ട് നടക്കാൻ നല്ലൊരു വഴിയെങ്കിലുമുണ്ടായിട്ട് വേണ്ടേ വാഹനങ്ങൾ സ്വപ്നമെങ്കിലും കാണാൻ. കായലും തോടുകളും വള്ളങ്ങളും മാത്രമായിരുന്നു അത്ര വിദൂരമല്ലാത്ത കാലം വരെ ഞങ്ങളുടെയൊക്കെ സ്വപ്നത്തിലും യാഥാർത്ഥ്യത്തിലും ഉണ്ടായിരുന്നത്. മഴ ശക്തമായാൽ വഴിയും തോടും തിരിച്ചറിയാൻ കഴിയില്ല. പല വഴികളിലൂടെയും നീന്തി വേണമായിരുന്നു വീട്ടിലെത്താൻ. ഇന്നാകട്ടെ, തോടുകൾ പലതും നികത്തപ്പെട്ടു. പല സ്ഥലത്തും നല്ല റോഡുകൾ വന്നു. എന്റെ കുടുംബ വീടായ ഈരയിൽ ഉൾപ്പെടെ എവിടെ വേണമെങ്കിലും വാഹനത്തിൽ വന്നിറങ്ങാം.

റോഡിലെ പുതിയ പാലത്തിൽ കൂടി പോകുമ്പോൾ പഴയ കോവണിപ്പാലമായ അമ്പാട്ടു പാലത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും കാണാം . പഴയ തലമുറയുടെ ഓർമ്മയുടെ കാൽപ്പാടുകൾ പതിഞ്ഞു കിടക്കുന്ന പാലം. അതിനു മുമ്പുണ്ടായിരുന്ന തടിപ്പാലം പൊളിച്ചപ്പോൾ കുറെ നാൾ പഞ്ചായത്തിന്റെ വക കടത്തുണ്ടായിരുന്നു.. രാത്രി പത്തു മണി വരെ ആയിരുന്നു കടത്ത്. അതിനു ശേഷം വന്നാൽ നീന്തുകയേ മാർഗ്ഗമുള്ളു. കടത്തുകാരൻ രാഘവൻ ചേട്ടൻ കുറച്ചു നാളെ ആയിട്ടുള്ളൂ ഓർമ്മകൾ ബാക്കിയാക്കി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട്.

തൃക്കയിൽ ക്ഷേത്രവും കിഴക്കേ ജുമാ മസ്ജിദും ടൗൺ ജുമാ മസ്ജിദും ജംഗ്ഷനിൽ തന്നെയുള്ള കൃസ്ത്യൻ ദേവാലയവൂം സൗഹാർദ്ദത്തിന്റെ അതിരുകൾ പോലെ നിൽക്കുന്നു. കായലിന് അധികം ദൂരെയല്ലാതെ തലമുറകളുടെ ജീവിതവും ആത്മാവും ആവാഹിച്ച് കിഴക്കേ പള്ളിയാണ് ഏറ്റവും പഴക്കമുള്ള പള്ളി .

എത്രയോ തലമുറകൾ പഠിച്ചും കളിച്ചും വളർന്ന മണ്ണഞ്ചേരി ഗവർമെന്റ് ഹൈസ്ക്കൂളും മൈതാനവും. അതിനടുത്തു തന്നെയാണ് തൃക്കയിൽ ക്ഷേത്രവും കുളവും. അവിടെയൊക്കെ തലമുറകളുടെ കാൽപ്പാടുകൾ ഇന്നും പതിഞ്ഞു കിടക്കുന്നു. അന്ന് യു.പ്.സ്ക്കൂളായതിനാൽ ഏഴാം ക്ളാസ്സ് കഴിഞ്ഞാൽ പിന്നെ അടുത്തുള്ള ഹൈസ്ക്കൂളുകൾ തിരക്കി നടന്ന് അഡ്മിഷൻ തരപ്പെടുത്തലും രക്ഷകർത്താക്കൾക്ക് ശ്രമകരമായ ഒരു ജോലിയായിരുന്നു. ഇന്ന് അഭിമാനമായി എല്ല സൗകര്യങ്ങളും തികഞ്ഞ ഹൈസ്ക്കൂളായി,പുതിയ കെട്ടിടങ്ങൾ പലതും വന്നു, കിഫ്ബിയുടെ മൂന്നു കോടി പ്രൊജക്റ്റ് കെട്ടിടം ഉൽഘാടനത്തിന് തയ്യാറായിരിക്കുന്നു..

മണ്ണഞ്ചേരിയുടെ കലാ കായിക ലോകത്ത് തിളങ്ങി നിന്ന പലരെയും ഓർക്കാനുണ്ട്. ജിമ്മി ജോർജ്ജ്, ഉദയകുമാർ, മൊയ്തീൻ നൈന തുടങ്ങി പ്രശസ്തരായ പല വോളിബോൾ കളിക്കാരുടെയും കോച്ചായിരുന്ന കലവൂർ ഗോപിനാഥ്, മാപ്പിളപ്പാട്ടുകളുടെ ഇശലുകളിൽ നാടിനെ പ്രശസ്തമാക്കിയ എം.എ.അസീസ്, നാടക സീരിയൽ രംഗത്ത് നിറഞ്ഞു നിന്നിരുന്ന എൻ.എൻ.ഇളയത്, കുമാർജി, പൊന്നാട്, ഓട്ടന്തുള്ളൽ കലാകാരൻ മണ്ണഞ്ചേരി ദാസൻ, ഡാൻസർ രാമകൃഷ്ണൻ, ജനകീയ ഗായിക മേദിനിചേച്ചി…..അതിന്റെ ഇങ്ങേയറ്റത്തെ ഒരു കണ്ണിയാകാൻ കഴിഞ്ഞതിൽ എനിക്കും അഭിമാനമുണ്ട്.

ഇവരിൽ പലരുടെയും എന്റെയും ആദ്യകാല പ്രവർത്തന വേദിയായായിരുന്ന വൈ.എം.എ.ഗ്രന്ഥശാലയുടെ കാര്യം പറയാതെ ഈ ഓർമ്മ പൂർണ്ണമാകില്ല. ആദ്യകാലത്ത് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബും പിന്നെ ഗ്രന്ഥശാലയായും അഞ്ചു പതിറ്റാണ്ടുകളുടെ തിളക്കവുമായി ഇന്നും മണ്ണഞ്ചേരി ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്നു ഈ ഗ്രന്ഥശാല. അങ്ങനെ ഓർമ്മകളുടെ തനിമയും പേറി നിൽക്കുന്നു നൻമകൾ നിറഞ്ഞ എന്റെ ഗ്രാമം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനഷ്ടതീർഥം
Next articleതമാശ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English