മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന മീശ എന്ന നോവൽ നോവൽ എഴുത്തുകാരന് പിൻവലിക്കേണ്ടി വന്ന സാഹചര്യത്തിൽ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്നത്. സ്ത്രീകളുടെ ക്ഷേത്രസന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചു എന്നാരോപിച്ച് നോവലിനെതിരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു.എന്നാൽ ഈ വിവാദം എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നാണ് ഒരുകൂട്ടം എഴുത്തുകാർ വാദിക്കുന്നത്. ആൾക്കൂട്ടത്തെ ഭയന്ന് നോവൽ പിൻവലിക്കേണ്ട ആവശ്യമില്ലെന്നു പറയുന്നവരും കുറവല്ല.
വിവാദം മാതൃഭൂമിയുടെ വർഗീയ മുഖമാണ് തെളിയിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു. മാതൃഭൂമിയിലെ തന്നെ ഒരു ഉന്നതനാണ് ഈ നോവൽ ഭാഗം സംഘ പരിവാറിന് അയച്ചു കൊടുത്തതെന്നും ആരോപണമുണ്ട്.അത് മാതൃഭൂമി വരികയുമായുള്ള വർഷങ്ങളായുള്ള ഉൾപ്പോരിന്റെ പരിണാമമെന്നും പറയുന്നവരുണ്ട്. മാതൃഭൂമി നിരസിച്ച നോവൽ ഏറ്റെടുത്ത് ചെയ്യാൻ സമകാലിക മലയാളം പോലുള്ള പ്രസിദ്ധീകരണങ്ങൾ മുന്നോട്ടു വന്നു കഴിഞ്ഞു. ഹരീഷ് ഇതിനെപ്പറ്റി കൂടുതൽ ഒന്നും പറയാത്തതും വിഷയത്തിലെ ദുരൂഹത വര്ധിപ്പിക്കുന്നുണ്ട്.
മാതൃഭൂമിയേയും ഹരീഷിനെയും വിമര്‍ശിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. മാതൃഭൂമി ബഹിഷ്‌ക്കരിക്കാനും കത്തിക്കാനുമുള്ള ആഹ്വാനവും സൈബര്‍ ഇടങ്ങളില്‍ നടന്നിരുന്നു. എസ്.ഹരീഷിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ആക്രമണം രൂക്ഷമായപ്പോള്‍ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തു. ഹരീഷിന്റെ കുടുംബത്തെ കൂടി ഉള്‍പ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായത്.
കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള നോവലിന്റെ മൂന്ന് അധ്യായങ്ങള്‍ മാത്രമാണ് ആഴ്ചപ്പതിപ്പില്‍ ഇതുവരെ പ്രസിദ്ധീകരിച്ചത്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിജീവിതത്തെ ദലിത് പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന നോവലാണ് മീശ. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ചെറുകഥാസമാഹാരമായ ആദത്തിന് ശേഷം എസ്. ഹരീഷ് രചിക്കുന്ന ആദ്യ നോവലാണ് മീശ.