ഷുക്കൂറിന്റെ ചയപ്പീടികയിലെ പുസ്തക ചർച്ചകൾ ഇതിനോടകം തന്നെ കേരളത്തിലെ ആസ്വാദക ലോകം ശ്രദ്ധിച്ചവയാണ്, ഒരു ചെറിയ കടയിൽ ചായയും ഗൗരവകരമായ ചർച്ചകളുമായി ഒരു ഒത്തു ചേരാലാണ് അതു.
ഇത്തവണ ചായപ്പീടിക ചർച്ച ചെയ്തത് എസ് ഹരീഷിന്റെ ഏറെ വിവാദമായ നോവൽ മീശ ആയിരുന്നു. ഞാറാഴ്ച നടന്ന പരിപാടിയിൽ കഥാകൃത്ത് വിനോയ് തോമസ്, എഴുത്തുകാരൻ എൻ ശശിധരൻ, തുടങ്ങിയവർ സംസാരിച്ചു.
മീശയെപ്പറ്റി എഴുത്തുകാരൻ പി എഫ് മാത്യൂസ് എഴുതിയ കുറിപ്പ് ഇതോടൊപ്പം വായിക്കാം:
മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്ന് എഴുതപ്പെട്ട വർഷമാണ് 2018 . എസ്. ഹരീഷിന്റെ മീശയേക്കുറിച്ചു പറയാതെ നമുക്കിനി നോവൽ ചരിത്രത്തിലെ നാഴികക്കല്ലുകൾ എണ്ണിത്തീർക്കാനാകില്ല. മലയാള നോവൽ ഖസാക്കിന് മുമ്പും പിമ്പും എന്നൊക്കെ അലങ്കാരത്തിനു പറയുമ്പോഴും കണക്കപ്പിള്ളയുടെ വീട്ടിലെ കരച്ചിലും പിഴിച്ചിലും തന്നെയാണവസ്ഥ .അത്രയ്ക്കും ദാരിദ്ര്യമുണ്ട് മലയാള നോവൽ ശാഖയ്ക്ക്. സവർണ്ണ കുടുംബ വിശേഷങ്ങൾ നേർരേഖയിൽ നാടകീയമായി ആഖ്യാനം ചെയ്തിരുന്ന നോവൽ പടർപ്പിലെ കൊള്ളിയാനാണ് മീശ . അംഗീകൃത ചരിത്രം നല്ലൊരു നോവലിസ്റ്റിന്റെ മണ്ണല്ല. ഭാവനയാൽ ചരിത്രം മെനയാൻ കഴിവുള്ളവനാണ് പ്രതിഭ .മനുഷ്യൻ മരിച്ചാൽ കഥകളായി മാറുന്നു എന്നു ഞാൻ ഒരിടത്ത് പറഞ്ഞു വച്ചതേയുള്ളൂ. ഹരീഷ് ചെയ്തു കാണിച്ചത് മറ്റൊന്നല്ല. കഥകൾ കൊണ്ടു നിർമ്മിക്കപ്പെട്ട അടിമയേക്കുറിച്ചും മണ്ണിനേക്കുറിച്ചും അയാൾ മീശയിലെഴുതി വച്ചു. ഫിക്ഷനിൽ നിന്നു യാഥാർത്ഥ്യത്തിലേക്കും തിരിച്ചുമുള്ള സഞ്ചാരത്തിന്റെ സൗന്ദര്യം .വർഗ്ഗീയ വാദികളും പരിമിത വിഭവൻമാരായ ചെറുമനസ്സുകളും ചേർന്നു വെട്ടിയൊതുക്കാൻ നോക്കിയ മീശയെ 2019 ലെങ്കിലും നമുക്കു വീണ്ടെടുക്കേണ്ടതുണ്ട്.