തിരുവാതിര എന്ന ദിവസത്തെ കുറിച്ചോർക്കുമ്പോൾ മനസ്സ് മാഞ്ഞുപോയ വര്ഷങ്ങളുടെ യവനികൾക്ക് പിന്നിലേക്കോടുന്നു.
തിരുവാതിര ഇപ്പോഴും തരുന്നത് ഒരു കുളിർമയുള്ള ഓർമ്മയാണ്. കാരണം വൃശ്ചികമാസത്തിൽ മഞ്ഞുപൊഴിയുന്ന കുളിരേകുന്ന കാലത്താണ് തിരുവാതിര ആഘോഷം. വെളുത്തവാവും തിരുവാതിര നക്ഷത്രവും കൂടിവരുന്ന ദിവസമാണ് തിരുവാതിര. അതിനാൽ ആ ദിവസങ്ങളിൽ നമ്മെനോക്കി ചിരിച്ചുകാട്ടുന്ന നിലാവ് മനസ്സിൽ ഒരു ആഘോഷത്തിന്റെ തൂവെളിച്ചം പകരുന്നു. ശൂളമടിച്ച് ഓടി നടക്കുന്ന കാറ്റും ഗ്രാമങ്ങളിൽ ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.
തിരുവാതിരയെ സ്ത്രീകളുടെ ആഘോഷമായാണ് കണക്കാക്കപ്പെടുന്നത്. ചെറുപ്പകാലത്ത് തോന്നുന്ന ഒരു സംശയമായിരുന്നു എന്തുകൊണ്ടാണ് തിരുവാതിര സ്ത്രീകൾക്ക് മാത്രം എന്നത്. തിരുവാതിര ശിവഭഗവാന്റെ തിരുനാളാണ് അതിനാൽ കന്യകമാർക്ക് നല്ലൊരു ദാമ്പത്യം ലഭിക്കാനും, വിവാഹിതരായവർക്ക് ഐശ്വര്യവും അഭിവൃദ്ധിയും നിറഞ്ഞ ദീർഘമാംഗല്യത്തിനുമായി സ്ത്രീകളും പെൺകുട്ടികളും വ്രതമെടുക്കണം. തിരുവാതിര നാളിൽ അരിഭക്ഷണം കഴിയ്ക്കാൻ പാടില്ല എന്നും ‘അമ്മ കര്ശനമായി പറയാറുണ്ട്.
ദക്ഷരാജാവ് നടത്തിയ യാഗത്തിൽ ക്ഷണിക്കാതെ, ശിവഭഗവാന്റെ വാക്കുകൾ കേൾക്കാതെ പങ്കെടുത്ത സതിദേവിയെ ശിവഭഗവാൻ്റെ നാമത്തിൽ യാഗത്തിൽ പങ്കെടുത്തവർക്കുമുന്നിൽ ദക്ഷരാജൻ ആക്ഷേപിച്ചു. ഈ അപമാനം താങ്ങാനാകാതെ യാഗാഗ്നിയിൽ ചാടിമരിച്ച സതീദേവി പാർവ്വതിയായി ജന്മമെടുത്ത് ശിവഭഗവാനെത്തതന്നെ ഭർത്താവായി ലഭിക്കുവാൻ ദിവസം മുഴുവൻ വ്രതമെടുക്കുകയും അആഗ്രഹപ്രകാരം ശിവഭഗവാനെ ഭർത്താവായി ലഭിക്കുകയും ചെയ്തു . അതിനാലാണ് കന്യകമാർ നല്ല മംഗല്യത്തിനും വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും ഈ പവ്രതമെടുക്കുന്നത് എന്നതാണ് ഐതിഹ്യം .
തിരുവാതിരനാളിൽ വെളുപ്പിന് ഞങ്ങൾ സ്ത്രീകൾ എല്ലാവരും ചേർന്ന് കുളത്തിൽ മുങ്ങികുളിയ്ക്കാൻ പോകും. എല്ലാവരുംചേർന്ന് നിലാവിൽ വിശേഷങ്ങളെല്ലാം പറഞ്ഞുള്ള കുളിക്കാൻ പോക്ക് മനസ്സിന് എത്രയോ സന്തോഷം നൽകുന്ന നിമിഷങ്ങളായിരുന്നു. ഞങ്ങളെപ്പോലെത്തന്നെ അന്ന് കുസൃതിക്കാട്ടും മഞ്ഞിന്റെ കുളിരിൽ പാട്ടുപാടി നേരത്തെ ഓടിയെത്തും. കാറ്റും മഞ്ഞുംകൊണ്ട് ആ ദിവസങ്ങളിൽ കുളത്തിലെ വെള്ളത്തിനു വല്ലാത്ത തണുപ്പായിരിക്കും. ആദ്യമെല്ലാം വെള്ളത്തിലിറങ്ങാൻ മടിതോന്നും എന്നാൽ വെള്ളത്തിൽ ഇറങ്ങിയവഴി മൂന്നുപ്രാവശ്യം മുങ്ങി എഴുന്നേൽക്കുമ്പോൾ തണുപ്പെല്ലാം മറക്കും. മാത്രമല്ല എല്ലാവരും കൂടിയുള്ള ആ കുളിക്കടവിൽ ഞങ്ങൾക്ക് പറയാൻ ഒരായിരം വിശേഷങ്ങളായിരിക്കും. വെള്ളത്തിൽ മുങ്ങി ഈറനുടുത്തുനിൽക്കുന്നവരെ ഓടിവന്ന് തലോടി ഇക്കിളികാട്ടി തിരക്കുപിടിച്ചോടുന്ന കാറ്റിന്റെ കുസൃതിയും രസമാണ്.
കുളിച്ചുവന്ന് ഈറൻമാറിയതിനുശേഷം കറുക, വിഷ്ണുക്രാന്തി, മുക്കുറ്റി, തിരുതാളി, പൂവാംകുരുന്നില, നിലപ്പന, വള്ളിയുഴിഞ്ഞ, മുയൽചെവിയൻ, ചെവൂള, കയ്യണ്യം എന്നീ ദശപുഷ്പങ്ങൾ മുടിയിൽ ചൂടും. അതിനുശേഷം കണ്ണെഴുതി പൊട്ടുതൊടും. ഈ ദിവസം കണ്ണെഴുതണമെന്നത് നിർബന്ധമാണെന്ന് ‘അമ്മ പറയാറുണ്ട്. കൊളുത്തിവെച്ച നിലവിളക്കിനുമുന്നിൽ വെറ്റിലയും അടക്കയുംവച്ച് ഗണപതിയേയും ശിവപാർവ്വതിയേയും പ്രാർത്ഥിക്കും. അതിനുശേഷം ശിവക്ഷേത്രദര്ശനം നടത്താറുണ്ട്. ക്ഷേത്രത്തിൽ പോയി തിരിച്ചുവന്നാൽ ‘അമ്മ ഞങ്ങൾക്ക് ഇളനീർ വെള്ളവും ഇളനീരും തരും. മധുരവും, തണുപ്പും കലർന്ന ആ വെള്ളത്തിനും, മാർദ്ദവമുള്ള ഇളനീരിനും നല്ല സ്വാദായിരുന്നു. ഇത് ഞങ്ങൾ പെൺകുട്ടികൾക്ക് കിട്ടുന്ന ഒരു ആനുകൂല്യമായി തോന്നി അഭിമാനിക്കാറുണ്ട്.
അതിനുശേഷം അധികം വിളയാത്ത തേങ്ങയിട്ട് കൂവ്വ കുറുക്കിത്തരും. അന്നേദിവസതത്തേക്കായി വീട്ടിൽ ഉണ്ടായ പലയിനത്തിൽപ്പെട്ട ചെറുപഴങ്ങൾ പഴുപ്പിച്ചിട്ടുണ്ടാകും. കൂവ്വ കുറുക്കിയതും ചെറുപഴങ്ങളുമാണ് അന്നത്തെ പ്രഭാതഭക്ഷണം.
ഉച്ചഭക്ഷണത്തിനായി ചേന, കാച്ചിൽ, ചേമ്പ്, കൂർക്ക, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്, ഏത്തയ്ക്ക, വൻപയർ, ചിലപ്പോൾ മുതിര ഇവയെല്ലാം വേവിച്ച് അതിൽ നിറയെ കറിവേപ്പിലയും, ചിരകിയ അധികം വിളയാത്ത തേങ്ങയും മുളകും ചേർത്ത് പച്ചവെളിച്ചെണ്ണ ഒഴിച്ച് തയാറാക്കുന്ന തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കും. കൂട്ടത്തിൽ കുടിക്കുന്നതിനായി ഗോതമ്പുകഞ്ഞിയും. ഇതാണ് തിരുവാതിരദിവസത്തെ പ്രധാന ഭക്ഷണം. കുക്കറിലല്ലാതെ തീയടുപ്പിൽവെച്ച് വേവിച്ചെടുത്ത തിരുവാതിരപ്പുഴുക്കിന്റെ രുചി, പ്രത്യേകിച്ചും ‘അമ്മ ഉണ്ടാക്കുന്നതിന്റെ ഇന്നും നാവിൽ തങ്ങിനിൽക്കുന്നതുപോലെ തോന്നുന്നു.
ഉച്ചഭക്ഷണത്തിനുശേഷം അധികവും ഞങ്ങളുടെ ഗ്രാമത്തിലെ കലാവേദികൾ സംഘടിപ്പിക്കുന്ന കൈകൊട്ടിക്കളിയിലും മറ്റു നൃത്തനൃത്ത്യങ്ങളിലും പങ്കെടുക്കും. സ്ത്രീകൾക്കും കുട്ടികൾക്കും ഉറക്കമൊഴിച്ചിരിക്കാൻ എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടികൾ ഏകദേശം വെളുപ്പിനുവരെ കാണും. പിന്നെ വീട്ടിൽ തിരിച്ചെത്തി വെളുപ്പിന് ഒരല്പസമയം ഉറങ്ങും. മുതിർന്നവരെല്ലാം നേരം വെളുക്കുന്നതുവരെ ഓം നമശ്ശിവായ ജപിച്ച് ഉറങ്ങാതിരിക്കും. പിന്നെ കുളത്തിൽപ്പോയി മുങ്ങിക്കുളിച്ച് പറ്റുമെങ്കിൽ ക്ഷേത്രദര്ശനം നടത്തും. തുളസീതീർത്ഥം സേവിച്ച് പുണർദ്ദം നാളിലാണ് തിരുവാതിരവ്രതം അവസാനിപ്പിക്കുന്നത്. ഇതാണ് കുഞ്ഞുനാളിലെ തിരുവാതിരയെക്കുറിച്ചുള്ള ഓർമ്മകൾ.
‘അമ്മ മകയിരം നാളിലും വ്രതമെടുത്തിരുന്നതായി ഞാൻ ഓർക്കുന്നു. മകയിരം നാളിൽ വ്രതമെടുക്കുന്നത് മക്കൾക്കുവേണ്ടിയും, തിരുവാതിര ദിവസം ദീർഘസുമംഗലിയാകുന്നതിനും, പുണർദ്ദം സഹോദരങ്ങൾക്കുവേണ്ടിയുമുള്ള വ്രതമാണെന്ന് അമ്മ പറയാറുണ്ട്.
ചില സ്ഥലങ്ങളിൽ മകയിരം വ്രതമെടുക്കുകയും കാച്ചിൽ, ചേമ്പ്, ചേന, കൂർക്ക, ചെറുകിഴങ്ങ്, നനകിഴങ്ങ്, ഏത്തക്കായ ഇവ ചുട്ടെടുത്ത് അതിൽ തേൻ, പഴം, കരിമ്പ് ഇവയെല്ലാം ചേർത്ത് ശർക്കരപ്പാവിലിട്ട് വരട്ടി എടുക്കുന്ന എട്ടങ്ങാടി ഗണപതിയ്ക്കും പാർവ്വതി-പരമേശ്വരനും നിവേദിയ്ക്കാറുണ്ട്. പൂജിച്ചതിനുശേഷം പ്രസാദമായി എല്ലാവരും പങ്കിട്ടുകഴിയ്ക്കും
വിവാഹം കഴിഞ്ഞ ആ വർഷത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്ന് പറയുന്നു. ആ ദിവസമാണ് ശിവ-പാർവ്വതിമാർ വിവാഹിതരായത് എന്നാണ് വിശ്വാസം. അതിനാൽ ഭർത്താവിന്റെ ആയുസ്സരോഗ്യത്തിനായി തിരുവാതിരദിവസം രാത്രി മൂന്നുപ്രാവശ്യം വെറ്റിലമുറുക്കി, കണ്ണെഴുതി സീമന്തരേഖയിൽ കുംകുമം ചാർത്തി പാതിരാപ്പൂ ചൂടുന്നു. (അടയ്ക്കാമണിയൻ എന്ന ഔഷധ ചെടിയുടെ പൂവാണതിരെ പാതിരാപ്പൂ എന്ന് പറയുന്നത് അത് സുലഭമായി ഇല്ലാത്തതിനാൽ മുല്ലപ്പൂവാണ് ചൂടാറുള്ളത്). പൂത്തിരുവാതിര എന്ന ഈ ദിവസവും ജീവിതത്തിൽ എന്നും ഓർക്കുന്ന ഒരു ദിവസമാണ്.
ശിവഭഗവാന്റെ ഭർത്താവായി ലഭിച്ച പാർവ്വതിദേവി കളിച്ചും ചിരിച്ചും വെറ്റിലമുറുക്കിയും പഴവർഗ്ഗങ്ങൾ ഭക്ഷിച്ചും അണിഞ്ഞൊരുണിയും ആഹ്ളാദിച്ചതിന്റെ സ്മരണയ്ക്കായും അനുഗ്രഹത്തിനായുമാണ് വിവാഹിതയായ ആദ്യവര്ഷത്തെ പൂത്തിരുവാതിരയായി ആഘോഷിയ്ക്കുന്നതെന്നാണ് ഐതിഹ്യം.
സ്ത്രീയ്ക്ക് പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിൽ സ്ത്രീയ്ക്ക് മാത്രമായി ആഘോഷിച്ചുപോരുന്ന ഈ ദിവസത്തിൽ എല്ലാവർക്കും “തിരുവാതിര ആശംസകൾ”
ഒരുപിടി മണ്ണിൽ അലിഞ്ഞു ചേരും വരെ ഓർക്കാനോ രു ഗന്ധമുണ്ട് പടരുമാ മരത്തിലെ കുഞ്ഞു പൂ പോലെ ചേർത്തു നിർത്താനൊരുഓർമ്മയുണ്ട്.
ഏതൊരു മലയാളിയിലും ഗൃഹാതുരത്വം ഉണർത്തുന്നതാണ് ശ്രീമതി ജ്യോതിലക്ഷ്മിയുടെ ഈ ലേഖനം. കുട്ടിക്കാലത്തെ സന്തോഷഭരിതമായ ഒരു തിരുവാതിരയുടെ നനുത്ത ഓർമ്മകൾ. നഷ്ടപ്പെട്ടുപോയ ബാല്യത്തിലേക്ക് നമ്മെ കുട്ടികൊണ്ടുപോകുന്ന ഇത്തരം ഓർമ്മ ചിത്രങ്ങൾക്ക് ഇഷ്ട വായനക്കാർ ധാരാളമാണ്. ഏറെയും നാട്ടോർമ്മകളെ താലോലിക്കുന്ന പ്രവാസികൾ.