മരുന്നുപണി

pooram-newചുരുണ്ടിടത്ത് നിന്നും
ഫണമുയരുന്നപോലെ
വളരെ പെട്ടെന്നായിരുന്നു
ദൂരെ ഉള്ള ആ ഉത്സവത്തിനു പോകാന്‍
ആഗ്രഹം പൊത്തിറങ്ങിയത്

വെടിക്കെട്ടിന് കാത്തിരിക്കുന്ന
നിമിഷങ്ങള്‍ക്ക് പഴുതാരക്കാലുകള്‍
ഒരു ഉറുമ്പ്‌ ചൂട്ടുമായി
തരിശുപള്ള്യാലിലൂടെ വെച്ച് നടന്നു പോകുന്നു

ചൂട്ടു കൊണ്ട് അയാള്‍ സ്വന്തം തലയില്‍
കുത്തിയപ്പോളാണ്
ആചാരക്കതിനകള്‍ ഒന്നിച്ചു പൊട്ടി
പുക കൊണ്ട് ആള്‍ രൂപങ്ങളുണ്ടായത്
കളിപ്പാട്ടങ്ങള്‍ ഒന്നാകെ ചിതറിപ്പോയത്
കൂട്ടം തെട്ടിയവ വലിയ വായില്‍
നിലവിളിച്ചത്

ബലൂണ്‍, പീപ്പിക്കച്ചവടക്കാര്‍
മാലപ്പടക്കങ്ങള്‍ ആയി പൊട്ടാന്‍ തുടങ്ങുന്നു
ഒരു അച്ചടക്കവും ഇല്ലാത്ത പിള്ളേരെപ്പോലെ
അവരിക്കുന്നിടം ശൂന്യമാകും വരെ
തലങ്ങും വിലങ്ങും ഉള്ള പൊട്ടലുകള്‍
ബലൂണുകള്‍ വയറുവീര്‍ത്ത്
മേഘങ്ങളായി പറന്നു നടക്കുന്നു
തകര്‍ന്ന പ്രണയങ്ങള്‍ പരസ്പരം
പട്ടങ്ങളെപ്പോലെ ചരടുതിരയുന്നു

സ്ത്രീകളിരുന്ന ഭാഗത്തുനിന്നും
അമിട്ടുകള്‍ ഉയര്‍ന്നു പൊട്ടുന്നു
തെങ്ങുകള്‍ തലകൊണ്ട് താങ്ങി നിര്‍ത്തിയ
ആകാശത്ത് സാരികള്‍ , ചുരിദാറുകള്‍
കൈ കോര്‍ത്തു പിടിച്ചു നൃത്തം ചെയ്യുമ്പോള്‍
കുങ്കുമവും സിന്ദൂരവും കൊണ്ട്
ഒരു മഴ

നെറ്റിപ്പട്ടങ്ങള്‍ പൊഴിച്ച്
ആനകളിപ്പോള്‍ ആകാശത്ത് ചെവിയാട്ടുന്നു
കൊമ്പും കുഴലും ചെണ്ടയും
വല്ലാതെ വല്ലാതെ
പരിചിതമല്ലാത്ത കാലം വായിക്കുന്നു

അടുത്ത കൂട്ടുകാരൊക്കെ
കുഴിമിന്നികളായി കുത്തിയുയരുന്നു
നക്ഷത്രങ്ങളെ തൊട്ടു കൂട്ടി
അവര്‍ എന്തോ അതി ലഹരി പാനീയം
മൊത്തിക്കുടിക്കുകയാണ്
അവരുടെ പഴുതാര മീശകളില്‍
ഉന്മാദത്തിന്റെ കരടുകള്‍
പ്രകമ്പനത്തിന്റെ പശ കൊണ്ട്
ഒട്ടിപ്പിടിച്ചിട്ടുണ്ട്

അപസ്മാരത്തിന്‍റെ മൂര്‍ധന്യത്തിലെന്ന പോലെ
പറമ്പിനെ പുകയുടെ നുരയും പതയും
വന്നു മൂടുമ്പോള്‍
എനിക്കെന്നെ ഒരു ഡൈനയായി
അനുഭവപ്പെടാന്‍ പറ്റുന്നുണ്ട്
കുഴിയില്‍ നിന്നുമുയര്‍ന്നു
ഈ ജന്മത്തെ നോക്കി
അനന്തമജ്ഞാതമവര്‍ണനീയമീ
ലോക ഗോളം തിരിയുന്ന മാര്‍ഗമെന്നു
പൊട്ടിച്ചിരിച്ചു ചിതറാനാകുന്നുണ്ട്

ഉത്സവം കണ്ടു മടങ്ങുമ്പോള്‍
വണ്ടിയുടെ ഡ്രൈവര്‍
രാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമങ്ക വേലകാണാന്‍
എന്ന രാഗത്തില്‍
ഒരു വളവ് കുത്തിയൊടിക്കുന്നു

അവനവനില്‍ പൊട്ടിത്തെറിച്ച
മൗനത്തിന്റെ ഭാരത്തില്‍
ചാരുസീറ്റില്‍ ഞങ്ങള്‍ മാത്രം
തല കുമ്പിട്ടിരുന്ന്
എന്താണ് നടന്നത്
എന്താണ് നടന്നത്
എന്ന് പോത്തുകളെപ്പോലെ
അയവെട്ടിക്കോണ്ടിരിക്കുന്നു

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here