മാർകേസിനും യോസക്കും ശേഷം ശക്തമായ കൃതികൾ ലാറ്റിൻ അമേരിക്കയിൽ നിന്ന് വരുന്നില്ല എന്നൊരു പരാതി വായനക്കാർക്കിടയിൽ നിലവിലുണ്ട്.
എന്നാൽ അതേ സമയം തന്നെ ശക്തമായ രചനകൾ ലാറ്റിനമേരിക്കൻ സാഹിത്യ പരിസരത്തിൽ നിന്നും പുറത്തു വരികയും ചെയ്യുന്നുണ്ട്.
മരിയോ ബെലാറ്റിൻ എന്ന മെക്സിക്കൻ നോവലിസ്റ്റിന്റെ രചനകൾ വിവർത്തനത്തിലൂടെ ഏറെ ശ്രദ്ധ നേടിയവയാണ് അതിൽ തന്നെ ബ്യൂട്ടി പാർലർ എന്ന നോവല്ല സവിശേഷ ശ്രദ്ധ അർഹിക്കുന്നു.ജന്മനാ ഉണ്ടായ വൈകല്യം മൂലം വലതു കയ്യില്ലാതെ പിറന്ന ബെലാറ്റിന്റെ കഥാപത്രങ്ങൾ ശാരീരികമായോ മാനസികമായോ വൈകല്യങ്ങൾ പേറുന്നവരാണ്.
ബ്യൂട്ടി പാർലർ എന്ന നോവെല്ലയിൽ കഥപറയുന്ന ആൾ മുഴുവൻ സമയവും തന്റെ പാർലറിലെ അലങ്കാര മീനുകളെപ്പറ്റിയാണ് സംസാരിക്കുന്നത്. കഥ പറച്ചിലിന്റെ പതിവ് രീതികളോടുള്ള എതിർപ്പ് ഇവിടെ വ്യക്തമാണ്.
അസുഖം ബാധിച്ചവർക്ക് മരിക്കാനൊരിടമെന്ന രീതിയിലേക്കും ബ്യൂട്ടി സലൂൺ മാറുന്നുണ്ട്. രോഗികളോട് സ്നേഹമോ സഹതാപമോ അല്ല ഒരുതരം നിർവികാരതയാണ് കഥ പറയുന്നയാൾ വെച്ചു പുലർത്തുന്നത്.രോഗം ബാധിച്ച മനുഷ്യരോട് നിർകാരനായിരിക്കുമ്പോൾ തന്നെ സലൂണിലെ മീനുകൾ ചാവുമ്പോൾ അയാൾ അസ്വസ്ഥനാവുന്നുണ്ട്.
ലാറ്റിനമേരിക്കൻ ഭൂമികയുടെ പശ്‌ചാത്തലത്തിൽ രചിച്ച ഒരു ആധുനിക നാടോടിക്കഥയാണ് ബ്യൂട്ടി സലൂൺ .ചിരപരിചിതമായ വായനയെ അത് വെല്ലുവിളിക്കുന്നു.