കണ്ണൂരിലങ്ങ് വന്നപ്പോഴുമൊരു നോക്ക്
നേരിട്ട് കാണാൻ കഴിഞ്ഞില്ല!
കണ്ടിട്ടുണ്ടുറക്കമൊഴിഞ്ഞെണ്ണിയാൽ തീരാത്ത രാവിൽ
കളിത്തിരശ്ശീലയിലങ്ങയുടെ
കുറുക്കലും വിസ്താരവും കാല്പന്തിൻ
മാസ്മരികമാം അമ്മാനവും.
സ്വർണക്കപ്പിന് മുത്തമേകാൻ പിറന്നവൻ നീ
ദൈവം തൊട്ടതാം പാദങ്ങളാൽ കീഴടക്കി ലോകത്തെ;
കാൽപ്പന്തു വാങ്ങാൻ കാശില്ലാത്ത ബാല്യത്തിൽ
തുണിപ്പന്തു കെട്ടി കളിച്ചത്രെ നീ നഗരത്തെരുവിൽ.
കളിപ്പന്തിൻ കുറുംതെയ്യം നീ
വായ്‌മൊഴിക്കതീതം നിന്റെ കാൽപ്പന്തടിയുടെ
സ്വരവ്യഞ്ജനാഘോഷങ്ങൾ!
ചിലപ്പോൾ മെരുങ്ങാത്ത ചുരുളൻ മുടിയുടെ സട കൊണ്ടും
ആവനാഴിയെ ഓർമിപ്പിക്കുന്ന കാലു കൊണ്ട് ചിലപ്പോൾ
പതുക്കെപ്പതുക്കെ തട്ടിനീക്കിയും
ചിലപ്പോൾ നീട്ടിച്ചവിട്ടിയും ചുഴലിക്കാറ്റിന്റെ വേഗത്തിൽ
ഗോളടിക്കുന്നു നീ വലയ്ക്കുള്ളിൽ ഗോളിയെ
വെറുമൊരു കോമാളിയാക്കി!
കളിപ്പന്ത് നിന്റെ ആറാമിന്ദ്രിയം
ആർക്കൊക്കും അത് നിന്നിൽനിന്നും വെട്ടിച്ചെടുക്കാൻ!
പുഴമത്സ്യത്തിന്റെ വഴക്കത്തോടെ,
ജലസർപ്പത്തിന്റെ ഊർജ്ജസ്വലതയോടെ
വളഞ്ഞും പുളഞ്ഞുമോടി ശത്രുനിര ഭേദിച്ചു
കാട്ടുകുറുക്കന്റെ കൗശലത്തിൽ വർഷിക്കുന്നു
നീ പൊട്ടിത്തെറിക്കുന്ന വെടിഗുണ്ടിന്റെ ശബ്ദത്തിൽ
തുരു തുരാ ഗോളുകൾ!
നേപ്പിൾസിൽ, ബ്യുണസ് അയേഴ്‌സിൽ മാത്രമല്ല ലോകമെങ്ങും നിന്റെ
ആരാധകർ നിനക്ക് വേണ്ടി കൂട്ടമണിയടിക്കുന്നു, വിലപിക്കുന്നു,
മെഴുകുതിരികൾ കത്തിക്കുന്നു,ദുഖത്തിന്റെ സ്പന്ദനങ്ങൾ
ആത്മാവിൽ ആവാഹിച്ചു പ്രാർത്ഥിക്കുന്നു. കണ്ണൂരിന്റെയും
കണ്ണീർപ്രണാമം അങ്ങേയ്ക്ക്!
കാൽപുണ്യത്തിന്റെ പൊൻചുണക്കുട്ടാ,
മറഡോണാ, ഇനിയങ്ങോട്ട് മീതെയുമില്ല താഴെയുമില്ല
എങ്കിലും നിന്നെയറിയുന്നവർക്ക് അറിയാം :
വേറൊരു കളിക്കളത്തിൽ
വേറൊരു കളിയച്ഛനായി നീ ബൂട്ടണിയും
പത്താം നമ്പർ ജഴ്സിയും!
മറഡോണാ, കാൽപ്പന്തിന്റെ രാജകുമാരാ,
പിൻവാങ്ങൽ വിറയേതുമില്ലാതെ സ്വർഗ്ഗത്തിലും
ചന്തമുള്ള പന്തടക്കത്താൽ രചിക്കേണമിനിയും നീ
ഛന്ദോബദ്ധമല്ലാത്ത ഫുട്ബോൾ കവിതകൾ