മന്ദാകിനി നാരായണന്‍ സ്മരണകള്‍

03060_465

ഇതില്‍ പ്രത്യയശാസ്ത്രതലത്തിലും പ്രായോഗിക തലത്തിലും സാധാരണക്കാരോടൊപ്പം ഇരിക്കുന്ന, മകളും അങ്ങനെ ആകാന്‍ ആഗ്രഹിക്കുന്ന, മകളെ കൂടുതല്‍ കൂടുതല്‍ ധീരയാക്കാന്‍ ശ്രമിക്കുന്ന അമ്മയെയാണ് നാം കാണുന്നത്. സുതാര്യമാണ് ആ അമ്മയും മകളും തമ്മിലുള്ള ബന്ധവും ആശയവിനിമയവും.
-വി.എം. ഗിരിജ(മാതൃഭൂമി)

‘എന്റെ പ്രിയപ്പെട്ട മകള്‍ അജിബേട്ടാ’ എന്ന സംബോധനയോടെ തുടങ്ങുന്ന കത്തുകളെല്ലാം വിശദമായി രാഷ്ട്രീയകാര്യങ്ങള്‍ ലോകരാഷ്ട്രീ യമുള്‍പ്പടെ ചര്‍ച്ച ചെയ്യുന്നതും നിരന്തരമുള്ള വായനയേയും പഠനത്തെയും പ്രോത്സാഹിപ്പിക്കുന്നതുമാണ്. അതോടൊപ്പം കുടുംബാങ്ങളുടെയും സുഹൃത്തുക്കളുടേയും സഖാക്കളുടേയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നവയും.
ഇത്രയധികം സംഘര്‍ഷഭരിതമായ കാലഘട്ടത്തിലും നര്‍മബോധവും കവിതയും വിപ്ലവാവേശവും സഹജീവിസ്‌നേഹവും നിറഞ്ഞ കത്തു കളെഴുതുവാന്‍ കഴിഞ്ഞ മന്ദാകിനിയുടെ ആത്മബലം അതിശയിപ്പിക്കുന്നതാണ്. അജിതയുടെ ഒരു പഴയ സഹപാഠിയെ കണ്ടതിനെക്കുറിച്ചെഴുതുമ്പോള്‍ ‘നീ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പൊളിറ്റിക്‌സില്‍ എം.എ ചെയ്യുകയാണെന്നു ഞാന്‍ പറഞ്ഞു’ എന്നു തമാശ പറയുകയും ‘നമ്മുടെ വിനിമയത്തില്‍ അധികാര ശക്തികള്‍ വല്ലാതെ പരിഭ്രാന്തരാണ്’ എന്ന മുന്നറിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.
-മിനി സുകുമാര്‍(മാതൃഭൂമി)

ഒരു വശത്ത് സാമൂഹികമായ ചൂഷണവും അനീതിയും അധികരിക്കുകയും മറുവശത്ത് വിപ്‌ളവപക്ഷം സാര്‍വദേശീയമായി ഒരു വേലിയിറക്കത്തെ അഭിമുഖീകരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ മന്ദാകിനിയുടേയും അജിതയുടേയും മറ്റനേകം പേരുടേയും പോരാട്ടങ്ങള്‍,അവയുടെ പരിമിതികള്‍ എന്തുതന്നെ ആയിരുന്നാലും, ഇന്നും പ്രസക്തവും അനുഭവങ്ങള്‍ പാഠങ്ങളുമാണ്. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ
ശക്തിയും…
-ഷൈന(മലയാളം വാരിക)

ഈ കത്തുകള്‍ വായിക്കുമ്പോള്‍ ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും പാടുകള്‍വീണ ഒരമ്മയുടെ ജീവിതം ഞാന്‍ ഓര്‍മിക്കുന്നു. പതിനാറുപോലും തികയാത്ത ഒരു പെണ്‍കുട്ടിയെ തീ പടര്‍ന്നുപിടിച്ച വഴി തെരഞ്ഞെടുക്കാന്‍ അനുമതി നല്‍കുമ്പോള്‍, ആ അമ്മ എന്തെല്ലാം പ്രതീക്ഷിച്ചിരിക്കും. സ്വപ്‌നം കണ്ടിരിക്കും.
വടക്ക് കേട്ടുതുടങ്ങിയ വസന്തത്തിന്റെ ഇടിമുഴക്കത്തിനുവേണ്ടി കാതോര്‍ത്തിരിക്കുകയായിരുന്നു ആ അമ്മ. എന്നിട്ട്?… -എസ്. ജയചന്ദ്രന്‍ നായര്‍
സമാഹരണം: സജി ജെയിംസ്
വിവര്‍ത്തനം: ബിപിന്‍ ചന്ദ്രന്‍

1972-77 കാലയളവില്‍ രാഷ്ട്രീയത്തടവുകാരിയായി ജയിലില്‍ കഴിഞ്ഞിരുന്ന അജിതയ്ക്ക് അമ്മ മന്ദാകിനി നാരായണന്‍ അയച്ച കത്തുകളുടെ അപൂര്‍വ സമാഹാരം.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here