ചട്ടമുണ്ടിന്റെ ഞൊറിവുകൾ
അമ്മയെ വെളള മയിലാക്കി.
മഴക്കാറുളള പുലർച്ചകളിൽ
മുറ്റമടിക്കുന്ന അമ്മ
മയിൽ തന്നെയായിരുന്നു;
മുറ്റമടിക്കുന്ന വെളളമയിൽ!
കുരിപ്പകളുടെ കുന്നുകൾ,
കുഴിയാനച്ചോർപ്പകൾ,
രാക്കണ്ണുനീരൊലിക്കുന്ന
കരിയിലച്ചേറുകൾ
അമ്മയെല്ലാമടിച്ചുമാറ്റി.
(വെടിപ്പായ മുറ്റത്ത്
ചൂലിന്റെ പേനമുനകൾ
ന ന നയെന്നു
കവിതകളെഴുതി)
കടകുത്തിച്ചൂലൊതുക്കി
തിരിച്ചുനടക്കേ
ശ്രദ്ധിച്ചിട്ടുണ്ടാവണം
കാൽപ്പാടു വീഴ്‌ത്തി
ശേലുകളഞ്ഞില്ല മുറ്റം,
വെളളമയിൽ പറന്നിട്ടുണ്ടാവും!!!
Generated from archived content: poem2_may31_06.html Author: vinu_joseph
Click this button or press Ctrl+G to toggle between Malayalam and English