ഏറെച്ചടുലമി,ത്താളവും കൺകളിൽ
കാടുകൾ മേയും മുകിലും
ദൂരെ നിഴലുകൾ കയ്യടിച്ചാർക്കുന്ന
നേരവുമെൻ തുടിപ്പും.
എത്ര നേരം, വീണ്ടുമെത്രപേരെത്രയോ
വേഷങ്ങളാണിനിയാവോ
പാടുന്നു ആടുന്നഭിനയിക്കു,ന്നിരുൾ-
ക്കാടിനെ പറ്റി വരണ്ട
വഴികളെ പറ്റി മഞ്ഞിനെ മഴയെ
മഴക്കാറിനെപ്പറ്റി.
എന്നിലിരുൾപ്പെയ്‌തൊടുങ്ങേ അണിയറ-
യ്‌ക്കുളളിലൊതുങ്ങാനൊരുങ്ങെ
മഴയോ മുകിൽ ചാരി നിന്ന നിറങ്ങളോ
ആരോ പറയുന്നു മെല്ലെ;
‘നേരമായ് പോയിടാം പാതിരാവായണി-
യറയും ശൂന്യമാവുന്നൂ.’
വേദികളില്ലിനി വേറെയെനിക്കെന്റെ
വേഷമഴിച്ചൊന്നു വയ്‌ക്കാം
മായ്‌ക്കാം കടുംനിറച്ചായങ്ങളെൻ വ്രണ-
മാകെ തെളിഞ്ഞിടുവോളം
പിന്നെയിന്നോളമെരിഞ്ഞാ തിരിയുടെ
മുന്നിലൊരിത്തിരി നേരം…
ഉളളിൽ കഴുകർ, കടൽച്ചുണ്ടുകൾ, വരൾ
മുളളിൽ മുകിൽ വിലാപങ്ങൾ,
ലോഹച്ചിറകൊച്ച ജീവരേണുക്കൾതൻ
മേലെയഗ്നിച്ചരൽ വർഷം….
നേർത്തുനേർത്തെല്ലാം നിശ്ശബ്‌ദമാകുമ്പോൾ ഞാ-
നെന്നെ വായിച്ചു തുടങ്ങാം.
വായിച്ചു വായിച്ചിടയ്‌ക്കറിയുന്നൊരേ
വാക്കുകൾ തന്നെയാണെല്ലാം!!
പെട്ടെന്നകത്തും പുറത്തുമിരുളിന്റെ
ഗന്ധ,മാ നാളം കെടുന്നു.
നാട്യവും നടനങ്ങളുമൊറ്റ ശബ്‌ദ-
ബീജമായ് ബാക്കിനില്‌ക്കുന്നു.
കണ്ണിൽ കുറുകിയ ഭാവങ്ങളുൾമുകിൽ-
ക്കണ്ണീരിലാകെക്കുതിർന്നോ!
പിന്നിൽ, അണിയറയ്‌ക്കുളളി,ലിരുൾക്കുട-
ക്കീഴിൽ ഞാനെന്നെയുറക്കേ
മുന്നിൽ ചടുലമാം ശബ്‌ദക്കൊടുങ്കാറ്റി-
ലാടിയഭിനയിക്കുന്നോർ…
(‘ജീവിതം നാടകം പോലെ’-യെനിക്കെന്റെ
നാടകം ജീവിതം പോലെ!)
Generated from archived content: poem_july24.html Author: vinod_manammal