തെരുവുപട്ടിയുടെ
ഓട്ടത്തിനിടയിലെ കരച്ചിൽ
ഒരു സംതൃപ്തിയാണ്
എറിഞ്ഞവന്.
ഒന്നും മിണ്ടാതെ
ഓട്ടം നിർത്തി
മെല്ലെ തിരിഞ്ഞുനോക്കി,
‘കട്ടതിനു കിട്ടി’-യെന്ന
ആ നടത്തം
ഉളളിൽ
ചൂടുവെളളത്തിന്റെ തിളപ്പാണ്
ഒഴിച്ചവന്.
വാലിൽ കടിച്ചതിന്റെ വേദന
ചേറിൽ കുളിച്ചവന്
കണ്ടത്തിനുചുറ്റും
ആർത്തവർ കൊടുത്ത കൊമ്പാണ്.
സ്‌ഫടികഹൃദയത്തിലെ
അനങ്ങുന്ന ചിത്രം
ഈ പുസ്തകത്തിലെ
നീയുറങ്ങാത്ത
ഒറ്റത്താളാണ്…!
Generated from archived content: poem2_aug4.html Author: vinod_manammal