ചില്ലുതാളിൽ ജീവനറ്റ നേർരേഖകൾ
ഇലകളും പൂക്കളും ചൂടി-സ്മൃതിയുടെ
ചിരിയെ വരച്ചെടുക്കുമ്പോൾ, വസന്തം
നരകളെ ബട്ടൻ ഞെക്കി- മാറുന്ന ജാലക-
ക്കോണിലെന്നോർമ്മ തെറ്റുന്നു.
മിഴിച്ചല്ലയിൽ നിന്റെ പരിഭവം, പെയ്യുന്ന
മരം – അതിൽ ഞാൻ നനയുമ്പോൾ,
നിർവ്വികാരം – നമ്മളൊന്നും അറിഞ്ഞില്ല!
നാം രണ്ടുതീരങ്ങന്ന് ! ! !
ഒന്നമർത്തേണ്ടതേയുളളു ഞാൻ – വർഷവും
വേനലും വന്നുപോകുന്നു, ശിരസിൽ നി-
ന്നൊരു കിളിപ്പാട്ടുവറ്റുന്നു, ഇരുളിൽ നി-
ന്നൊരു ചിറകൊച്ചയെത്തുന്നു……
ചുറ്റിത്തിര്ഞ്ഞാർമ്മ വീണ്ടുമെത്തുന്നതേ
ചില്ലുജനൽമിഴിക്കോണിൽ,
പാതിരാവിൽ പെരും മഴ-യതിൽ ചോരുന്ന
പഴയൊരാ കൂരതന്നുളിൽ,
പാൽനിലാവിൽ കുളിച്ചോർമ്മകൾ മേയുന്ന
കൂരിരുൾപ്പാടവരമ്പിൽ……..
തോളിലാരോ തട്ടി ഓർമ്മപ്പെടുത്തുന്നു;
“തീർന്നു നേരം – അറിഞ്ഞില്ലേ ! ? ”
ഇന്നേരമത്രയും കരയാതെ കരയിച്ച
കയ്പുനീരേ നുണഞ്ഞുളളൂ……
ഒരു നേരമെങ്കിലും പൊട്ടിച്ചിരിയുടെ….?
“നേരമായ് പോകനീ…..” – വീണ്ടും.
മിഴികളിൽ, ചില്ലു ജാലകക്കാഴ്‌ചയിൽ-
കൊഴിയുന്ന പൂക്കൾ, ഇലകൾ…..
ആകെയിരുട്ടാണ് (അല്ല, നാശം! – വീണ്ടും
കറന്റ് പൊയ്‌പ്പോയതാണല്ലോ…!!).
Generated from archived content: poem1_nov9_06.html Author: vinod_manammal