നിന്റെ ഗവേഷണപുസ്തകത്തിന്റെ
നിറം മങ്ങിയ താളിലാവണം,
ഞാൻ പിറവിയെടുത്തത്.
പെയ്തിറങ്ങിയ പുതുമഴയ്‌ക്കൊപ്പം
നീയെന്നെ ചേർത്തുവച്ചു.
പ്രണയം കുടിച്ചുതീർത്ത
വീഞ്ഞു പാത്രത്തിലെ
അവസാന തുളളിയ്‌ക്കൊപ്പം
നീയെന്നെ മറന്നുവെച്ചു.
വെയിൽ വീണ വരാന്തയിൽ
വരച്ചു തീർത്ത സ്വപ്നങ്ങൾ,
ഇടമിട്ട നിഴലുകൾക്കിടയിലെ
ഇടറിയ വെളിച്ചത്തുണ്ടുകൾ,
പറഞ്ഞു തീരാത്ത
പരിഭവത്തെ വരച്ചുവച്ചു.
കഥ പറയാനൊരുങ്ങിയവ
കടംകഥകളായ് പിടഞ്ഞുവോ?
കൂട്ടിവച്ച നിശ്ശബ്‌ദതകളെ ഞാൻ-
നല്ല നാളേയ്‌ക്കായ് ദത്തുനൽകി.
നീയോ….?
Generated from archived content: oct15_poem1.html Author: vinitha_sunil