ശിശിരഗീതം

വെറുതെയാണെങ്കിലും നിന്നെയോർമ്മിക്കെയെൻ
ഹൃദയമത്യുച്ചം മിടിക്കുമാറുളളതും,

ഇരുളായ്‌ പൊലിഞ്ഞ പൊൻതാരകം പോലെന്റെ
സകലവും നീയേ വലിച്ചെടുക്കുന്നതും,

അറിയില്ല നീപോലു,മീരാവിൽ നോവു- ഞാൻ
പറയുന്നതെന്നോടു മാത്രമായ്‌, ഒരു നോക്കു

തിരിയുവാൻ, നിൽക്കുവാൻ കനിയുകയില്ലെങ്കിലും
നിഴൽപോലുമെത്രയോ ദൂരെയെന്നാകിലും,

ഇതരസൗന്ദര്യങ്ങൾ പ്രണയകാലത്തിന്റെ
ഘടികാര ചക്രങ്ങളാക്കി നീയെങ്കിലും,

വിഫലമായ്‌പ്പോയ സമർപ്പണത്തിൻ സ്‌മൃതി,
ചിരവിയോഗത്തിൻ ദുരന്ത ദുഃഖദ്യുതി,

തിരകളായ്‌, അന്തകത്തിരകളായ്‌, വറ്റാത്ത
സ്വരസാഗരങ്ങളിൽ സ്വപ്‌നാന്തരധ്വനി…

പകരുവാൻ മറ്റെന്തിനി? കാറ്റടിച്ചു വീ-
ണെരിതീയറിഞ്ഞ മയിൽപ്പീലിതൻ ചിരി…

Generated from archived content: poem3_may10_06.html Author: vijayalakshmi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here