സ്നേഹപൂർവ്വം വാലന്റൈൻ പുണ്യാളന്‌

പറത്തമുപേക്ഷിച്ചൊരു രാപ്പാടിയായ്‌

കൂട്ടിലിരുന്നു പാടാമൊരു തോറ്റം

കൂടിയാട്ടത്തിന്റെ തോറ്റം.

ചിഹ്‌നങ്ങളാൽ ചില ദൃശ്യങ്ങളാൽ

നിമിത്തങ്ങളാൽ നീയെന്നെയുന്മനി കാട്ടുന്നു

കാട്ടുമൊ നീയെന്നെയെന്നെങ്കിലും

നിന്റെ വിശ്വവിരാട്‌ രൂപത്തെ?

പൂർണ്ണമായ്‌ക്കാട്ടുന്ന നേരത്തപൂർണ്ണമായ്‌

പ്പോമെന്ന തോന്നലാൽ കാട്ടാത്തതാകുമൊ?

ഒന്നുമെനിക്കറിവില്ലയിപ്പോഴെന്റെ-

യുന്മാദചേതസ്സിലുണ്ടൊരു സംശയംഃ

ഇപ്പടുംതൊണ്ടയിലൂടെ പാടുന്നതാർ

ഇപ്പഴംനാവിലൂടെ രുചിക്കുന്നതാർ

ഇപ്പഴംനേത്രത്തിലൂടെ കാണുന്നതാർ

കൽപ്പന കിട്ടേണ്ട താമസം പരിഭവമന്യെ

കളിച്ചിട്ടയിൽ ഞാനിക്കളി-

വേഷമഴിച്ചെറിയാം നിന്റെ മേലേരിയിൽ

ജാജ്വല്യമാനമാം മേലേരിയിൽ;

നിന്നിൽ ലയിക്കാമങ്ങനെ പൂർണ്ണമായ്‌

പിന്നെ ഞാനില്ലയെന്റെ വികൽപ്പമില്ല

പദാർത്ഥമുദ്രയില്ല, കളിത്തട്ടുമില്ല.

അത്യുന്നതത്തിന്റെയൊശിസ്‌സിനാലൊ

അർക്കസന്നിഭമാളും പ്രജാഗരത്താലൊ

ജീവന്റെ മേലേരിതന്നെയിവിടെ വല്ലരി!

നിന്റെ വെയിലത്ത്‌ വാടിക്കരിയട്ടെ ഞാൻ

നിന്റെ കടവത്ത്‌ മുങ്ങിത്തെളിയട്ടെ ഞാൻ

നിന്റെ കാറ്റത്ത്‌ പാറിപ്പറക്കട്ടെ ഞാൻ

നിന്റെ മുത്തത്തിൽ പൊട്ടിത്തെറിക്കട്ടെ ഞാൻ!

Generated from archived content: poem4_jan9_07.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനിർവചനങ്ങൾ
Next articleമഴനനയാതെ ഇലപൊഴിയുമ്പോൾ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English