നമക്‌ ഹറാം

ഓണക്കളി കളിച്ചില്ല

ഓണാട്ടുകാരൻ കളിച്ചതൊക്കെയും

ഹോളിക്കളി

സഹ്യനെ കണ്ടതില്ലയീ-

സഹ്യന്റെ പുത്രൻ കണ്ടതൊക്കെയും

ഹിമാലയപ്പൊൻമുടി

കണിയ്‌ക്കു കത്തിച്ചതൊക്കെ പുറനാട്ടിലെ മത്താപ്പൂ

പുത്തരിക്കശിച്ചതൊ പഹാഡിയാലുപ്പൊറോട്ട

ഇല്ലന്നിറയ്‌ക്കു നിറ നിറച്ചതു വീര്യമുളള മഹൂവ

തെയ്യനം തിന്തനം തെയ്യക്കിളികൾ

വിട്ടു മാറിപ്പറക്കുന്നു കൂട്‌

പരദേശങ്ങളിൽ തെറുത്തുകെട്ടുന്നു

കളിവേഷങ്ങളെത്രയെത്ര

ദശകം രണ്ടു പിന്നിട്ട പ്രവാസത്തിൽ കിളിർന്നു വരുന്നില്ല മധുരം മലയാളം;

ഉച്ചൈസ്തരം നാക്കു-

ച്ചരിച്ചീടുന്നതൊക്കെയുമിപ്പോൾ

ചപ്പാത്തിഭാഷാമൊഴികൾഃ

ഹറാം ഘോർ, സാലേ, നമക്‌ ഹറാം!

കളിപ്പദങ്ങളാരോ ടേപ്പിൽ മൂളിച്ചീടവേ

കേൾക്കുന്നയൽപതി മൗനനൊമ്പരംഃ

മെയ്യിക്കരെ കരളക്കരെ

മുറിഞ്ഞുവീഴുമോ ഹൃദയത്തിരശ്ശീല

വിരഹത്തിരപ്പുറപ്പാടിൽ!

പ്രവാസത്തിൻ പിണി തീർത്തു

തിരിച്ചു വിളിക്കുമോ നീ

നിളേ ദേശാടനപ്പക്ഷിയെ?

കണ്ണുനട്ടുപാർത്തിരിപ്പാൻ

ശേഷക്കാരില്ലെങ്കിലെന്ത്‌

സ്വന്തമെന്നു പറയുവാനക്കരെക്കാണും

വിഷുക്കൊന്നകൾ ഓണപ്പൂവുകൾ

തൈത്തെങ്ങുകൾ വെൺകവുങ്ങുകൾ

സന്തുലിതവേളയിൽ നിളേ

നിന്നെ ഞാൻ സ്‌തുതിക്കട്ടെ

അസന്തുലിതവേളയിൽ നിളേ

നിന്നെ ഞാൻ തേടിയൊഴുകട്ടെ

പിച്ചയായ്‌ വീണുകിട്ടുമോരോ ക്ഷണത്തിനും

നിളേ നിനക്കെന്റെ കൂപ്പുകൈ!

അറുത്ത കൈക്കെന്നപോലെയൊരുപിടി

ഉപ്പുകൊടുത്തേനിവനറിയാക്കരത്തിനും;

കുറ്റപ്പേര്‌ പിന്നെയും ചാർത്തുന്നു

ലോകം – ‘നമക്‌ ഹറാം’!

Generated from archived content: poem1_sept12_05.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രണയാനന്തരം
Next articleഅമ്മയുടെ സ്വന്തം
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here