ഈ ദീപാവലിക്കാലത്ത്‌ പൂന്താനത്തെ ഓർക്കാം

കണ്ണാൽ കാണാത്ത പാലത്തെ ലാളിപ്പവർ

കടക്കുകില്ല, വിടില്ല കടപ്പാനും;

മാറ്റുകയാണല്ലോ, തീവെട്ടികൾ, ജീവിതം

തീപിടിപ്പിച്ചൊരു തൂക്കുപാലമായ്‌.

സത്സംഗശിബിരം നടത്തി ചിലർ

കോപ്പിടുന്നു സർവ്വജ്ഞപീഠത്തിനായ്‌;

പരസേവയ്‌ക്കിഹജീവിതം നോറ്റുനോറ്റിട്ട്‌

നിർവ്വഹിപ്പൂ സ്വയംസേവയിതു ചിലർ.

മുറയ്‌ക്കു കഴുതപ്പെട്ടി പാർത്തു

കഴുതകളായ്‌ച്ചമയുന്നു ചിലർ;

അഷ്ടിക്കുവകയില്ലെങ്കിലും ചിലർ

കരുതുന്നു മുഷ്ടിയിൽ മൊബൈൽ.

കേശംമുറിച്ചു ഞെളിയുന്നു സുന്ദരികൾ

കുണുങ്ങുന്നു കമ്മലണിഞ്ഞ സുന്ദരന്മാർ;

കാതലിക്കാംമരിക്കുവോളമെന്നാണയിട്ടും

ചിലർ തരംനോക്കി വെട്ടുന്നു പൊൻകാതുകൾ.

തപ്പുകൊട്ടുവാനേതും മടിയില്ല

വോട്ടിനു നപുംസകങ്ങൾക്കും;

ആൾദൈവങ്ങളായ്‌ കെട്ടിയാടാൻ

വിരുതേറെയാണ്‌ നവവാമനർക്കും.

സത്തമനരുളുന്നു ഃ പെൺ

വാണിഭം മഹാശ്ചര്യം;

സുന്നത്തേ കഴിച്ചുള്ളൂ, ഗുഹ്യം

ശൂന്യമാക്കിയിട്ടില്ലിവൻ!

ഗൃഹലക്ഷ്മിയെ ചൂളയിൽ ചുട്ടു

കരിക്കുന്നു ചിലർ സ്ര്തീധനത്തിനായ്‌;

ഗർഭപാത്രത്തിലെ സരസ്വതീബീജത്തെ

ചിലർ കളയുന്നു ശാസ്ര്തദൃഷ്ടിയാൽ.

ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോഴു-

മിറുകെപ്പുണരുന്നു തന്ത്രികൾ പുംശ്ചലിതൻപയോധരം;

മരണം കതകിൽ തെരുതെരെ മുട്ടുമ്പോൾ

മാഴ്‌കുന്നു ചിലരെൺപതിലും ‘പോര,

മതിയായില്ല ജന്മം സുഖിച്ചതീമണ്ണിൽ’.

ഉപഭോഗേച്ഛയാൽ പച്ചക്കടംവാങ്ങി ജീവ

നാഡിക്കു ബ്ലേഡുവെക്കുന്നിതു ചിലർ;

പോകുന്നതൊറ്റയ്‌ക്കൊരുപോക്കണംകേടതിനാൽ

പോകുന്നു കൂട്ടമായ്‌ വിഷം വിഴുങ്ങും വിഷാദികൾ.

അച്ഛനെയും പുനരമ്മയെയും

കയ്യൊഴിഞ്ഞു പടിയടക്കുന്നു ചിലർ;

സ്ഥലജലവിഭ്രാന്തിയിൽ വേറെച്ചിലർ വെപ്പു

പണയം രജസ്വലയായ സ്വന്തം പെണ്ണിനെ.

ജീവന്റെ ഹരിശ്രീയറിയാത്തോർ ചിലർ

ഉരുക്കഴിക്കുന്നു പുണ്യജീവിതഫോർമുല;

തുറക്കേണം വാതായനങ്ങളെല്ലാമെന്നൊരാൾ

അടക്കേണമോരോന്നുമെന്നുമറ്റൊരുമൂഢൻ;

ചിലതു തുറക്കുമ്പോൾ ചിലതടയേണം

വാഴ്‌വിലിതല്ലോ, പൂന്താനമേ,

ചിരന്തനജീവനതാളം!

Generated from archived content: poem1_nov7_07.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅടുക്കള വരികൾ
Next articleഅകാലമൃത്യു
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English