പഠിപ്പ്‌

ബ്രാ അലറുന്നതു

ആൾജിബ്രയെക്കുറിച്ചല്ല

ജ്യോമട്രിയെക്കുറിച്ചുമല്ല

പോരടിക്കുന്ന രണ്ടു പൂജ്യങ്ങൾക്കിടയിൽ

ശ്വാസംമുട്ടിച്ചത്ത പ്രണയത്തെക്കുറിച്ചാകാം.

ബ്ലാക്ക്‌ ബോർഡിലെ

പകുതി മാഞ്ഞ ഫോർമുലകളിൽ

വീർപ്പുമുട്ടുന്നതു അനന്തത

ബ്രായുടെ പിൻകുടുക്ക്‌ വിഴുങ്ങുന്ന

ഉന്മാദത്തിനിടയിൽ

അനന്തയെ പക്ഷെ ആർക്കു വേണം?

അജ്ഞാതമായ ഘടകം എക്സ്‌

ട്രിഗണോമിറ്ററി ഫോർമുലയ്‌ക്കും

ആത്മഹത്യാമുനമ്പിനുമിടയിൽ അകലമെത്ര?

സുബോധത്തെ പൂർണ്ണമായും കുടിയിറക്കുവാൻ

ത്രീ എക്സ്‌ എത്ര പെഗ്ഗ്‌ വരുത്തണം?

പാരസ്പര്യത്തെ സംഹരിപ്പാൻ

ദൃഢവിശ്വാസങ്ങളുടെ ആർ ഡി എക്സ്‌

എത്ര പെട്ടി കരുതണം?

തറപറ നാമജപം

വകതിരിവ്‌ കരിന്തിരി കത്തുന്നു

തറപറയുടെ ഊഷരതയിൽ

സത്യം ചിന്നൻ വലിക്കുന്നു, സ്നേഹവും.

ബാലവാടി വെറുംതറയാണെങ്കിൽ

വിശ്വവിദ്യാലയം വെറുംപറ

തറയും പറയും

ഒരേ വമനാഭ്യാസദണ്ഡിന്റെ

രണ്ടറ്റങ്ങൾ.

അതിനാൽ പഠിച്ചതെല്ലാം മറന്നതിനുശേഷം

ഒരു പൂമ്പാറ്റയിൽനിന്നു പുതുതായി തുടങ്ങാം

വള്ളികളും പുള്ളികളും

ഒരെറുമ്പിൽനിന്നു

കുത്തും കോമയും പഠിക്കാം

മുരിക്കൊമ്പിൽ നിന്നൊരു ധ

കൃഷ്ണപ്പരുന്തിൽ നിന്നൊരു ന

നക്ഷത്രക്കുറിപ്പുകൾ

ഒരരുവിയിൽനിന്ന്‌

ജീവിതത്തിന്റെ ഇറുക്കം

വലംപിരിശംഖിൽനിന്ന്‌

പഠിക്കുവാൻ ബാക്കിയായതു

ഒരീറൻകണ്ണിൽനിന്ന്‌

ജയിക്കാനും ഉപജീവിക്കാനുമല്ല

തോൽക്കാനും മണ്ണടിയാനുമല്ല

ചാരത്തിനുപകരം പനിനീരലർകൊണ്ട്‌

ഈ ലോകത്തെ എതിരേൽക്കുവാൻ!

Generated from archived content: poem1_may27_08.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസത്യാമിഥ്യ ബോധത്തിൽ നിന്ന്‌ കിട്ടുന്ന പാഠം
Next articleവിരലുകൾ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English