അച്ചടിക്കാത്ത വാർത്തകൾ

കാക്ക മയിലാകുമെങ്കിൽ

കര അതൊരു വാർത്തയാക്കും

സ്രാവ്‌ മുയലാകുമെങ്കിൽ

കടൽ അതൊരു വാർത്തയാക്കും.

വാർത്ത വായിക്കുന്നവനു

വായന ശരണം

കേൾക്കുന്നവനു കേൾവിയും

പക്ഷെ വായനയ്‌ക്കും കേൾവിയ്‌ക്കുമപ്പുറത്താണ്‌

ഉരുകുന്ന ജാഗരൂകത.

അപ്പൂപ്പൻതാടികളായി

ബഹിരാകാശത്തിലേക്കുയർന്നു

ഗുരുത്വാകർഷണനിയമത്തെ

കൊഞ്ഞനം കുത്തുന്ന വാർത്തകളുണ്ട്‌

അവ വായിക്കുന്നവർ പക്ഷെ

ചുരുക്കമത്രേ.

വാർത്ത സൃഷ്‌ടിക്കാൻ വേണ്ടിമാത്രം

ഒരു ചെറുപ്പക്കാരൻ തൂങ്ങിച്ചാകുന്നു

ഒരു യുവതി കടിഞ്ഞൂൽ പ്രസവത്തിൽ

ആറു കുഞ്ഞുങ്ങളെ പ്രസവിക്കുന്നു

ഒരു ശിൽപ്പി തെരുവുവേശ്യക്ക്‌

തന്റെ കാതരിഞ്ഞു സമ്മാനിക്കുന്നു.

വാർത്തകൾ സാധൂകരിക്കുന്നത്‌

തഥാഗതന്റെ പരിവർത്തനനിയമത്തെ.

വാർത്തകൾക്കു സ്ഥിരതയില്ല

എങ്കിലും സ്ഥിരമായ ഒരച്ചുതണ്ടിൽ

അവ കറങ്ങുന്നു തണുത്ത പ്രാതലിനു ചൂടേകുവാൻ.

സുനാമി, സൂസൈഡ്‌ ബോംബ്‌, അംലമഴ,

ഭൂകമ്പം, ചുഴലിക്കാറ്റ്‌, ബലാൽക്കാരം…

ദൂരെ നിന്നു കേൾക്കുന്നവൻ അനുഗൃഹീതനത്രെ

ഉദ്‌ഭവസ്ഥാനത്തിന്‌ അടുത്തുളള ബധിരനും

ഏറെ അനുഗൃഹീതനത്രെ

വാർത്തകളുടെ അലസിപ്പോകാത്ത

ഗർഭം വഹിക്കുന്ന ആത്മാവ്‌ മാത്രം

കുരിശിലേറ്റപ്പെടുകയാണ്‌

അങ്ങാടിനിലവാരത്തിൽ ആ ആത്മാവിനു

വില മുപ്പതു വെളളിക്കാശ്‌.

പരിപാടിയും പ്രക്ഷേപണവുമില്ലാത്ത

മനസ്സ്‌ നിരന്തരം കേൾക്കുന്നു

അച്ചടിക്കാത്ത വാർത്തകൾ

ആർക്കും വേണ്ടാത്തതാണെങ്കിലും

അവ അമൂല്യങ്ങളത്രെ!

Generated from archived content: poem1_mar22_06.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഏകാംഗം
Next articleഅടയാത്ത ഇമകൾ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here