കടുന്തിരി

ഉപ്പിനു ചോദിച്ചു, വെടിയുപ്പു കിട്ടി

ചോദിച്ചു പൊന്നിന്‌, കാക്കപ്പൊന്നു കിട്ടി

തുണിക്കു ചോദിച്ചപ്പോളുടുതുണിയഴിപ്പിച്ചു

വിത്തിനു ചോദിച്ചപ്പോൾ തന്നു കുത്തിയ വിത്ത്‌

സ്‌നേഹത്തിനാശിച്ചപ്പോൾ കണ്ണുനീരു തന്നു

കിനാവിനായ്‌ മോഹിച്ചപ്പോൾ കെടുത്തിയുറക്കം

വെളിച്ചത്തിനിരന്നപ്പോളിരുട്ടു തന്നു

ജ്വാല വേണ്ടപ്പോൾ പുകച്ചുരുള്‌ തന്നു

വിഷുവിനും ഓണത്തിനും തിരക്കു തന്നു

കതിനയും പൂവും വാങ്ങാൻ മുഴുക്കടവും തന്നു

സൂചിക്കു ചോദിച്ചപ്പോൾ പടവാള്‌ തന്നു

നൂലിനു ചോദിച്ചപ്പോൾ കൊലക്കയറു തന്നു.

കഴുത്തിലറുംപലിശ കൊലക്കത്തിപോലെ

പന്തയത്തിലൊന്നാമിടം പൂകുവാനതിദുര

മറവിതൻമാറാലയിൽ കുടുങ്ങുന്ന മനമിതു

തുരങ്കത്തിന്നപ്പുറം വെളിച്ചമുണ്ടോ?

വെളിച്ചത്തിൻ കാവൽക്കാർ കലവറക്കാർ

കട്ടെടുത്തു അമ്മയുടെ തിരുവാഭരണങ്ങൾ

തിരുമുറ്റത്തൊഴുകുന്നു പൊട്ടിയ മുന്നൂർക്കുടങ്ങൾ

ഒടുക്കത്തെ തിരിയും കടുന്തിരി കത്തുന്നു.

Generated from archived content: poem1_july20_05.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനദി കടക്കുമ്പോൾ
Next articleസാധാരണ പ്രവാസി
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here