കാറ്റും തിരയും

മുജ്ജന്മസ്‌മരണയില്ലാത്ത തടവ്‌

കഠിനമല്ല, സുഖദം

വിടുതൽ കിട്ടിയ നിമിഷം

നാക്കിൽ പതിച്ചുകിട്ടിയതൊ, കരിമുദ്ര!

ആദ്യരോദനത്തെയൊതുക്കുവാൻ

ആസുരീയത്തിര

ഒന്നിനു പിറകേ മറ്റൊന്ന്‌

കാലത്തിന്റെ കുരുടൻതിരനോട്ടം.

മുന്നോർക്കുടത്തിന്റെ സ്‌ഖലിതത്തിൽപ്പെട്ട്‌

ചീറുമ്പോഴും കാറ്റ്‌ പറഞ്ഞുഃ

കുഞ്ഞേ, കടലിനെയും തീരത്തെയും അവിശ്വസിക്കരുതേ

ഇതൊരു ചൂതാട്ടമാണെങ്കിലും

ഇതിൽനിന്നു ഒഴിഞ്ഞുമാറി നിൽക്കരുതേ.

മുലപ്പാലിനുപകരം ഉപ്പുവെളളമൊ

വായ്‌ത്താരിക്കു പകരം വായ്‌ക്കരിയൊ

ആർക്കറിയാം, മുമ്പും സുനാമികളിൽപ്പെട്ട്‌

പലകുറി നമ്മൾ വേഷംകെട്ടിയിട്ടുണ്ടാകാം-

ജഡങ്ങളുടെ!

പരാതി പാതിശ്ശവങ്ങൾക്കേയുളളൂ

മുഴുശ്ശവങ്ങൾക്കു ഒന്നുമില്ല

അവ ഒന്നും ചെയ്യുന്നില്ല

എങ്കിലും ചെയ്യപ്പെടുവാനായി

ഒന്നുംതന്നെ ബാക്കിയാകുന്നുമില്ല.

പിന്നീടു ശാന്തമായ ഒരു കാറ്റ്‌ വന്നു

ഈ പാതി ശവത്തോടു മന്ത്രിച്ചുഃ

ഭൂമിയിലെ ശവപ്പറമ്പുകൾക്കു അതിരുകളുണ്ട്‌

എന്നാൽ ഒന്നിനുപോലും നിന്നെ വഹിക്കാനാവുകയില്ല.

കടലിൽനിന്നു വന്നതല്ലേ നീ,

നിന്നെ കൊണ്ടുപോകാൻ

കടലിനെ അനുവദിച്ചാലും.

ചോരയൊലിക്കുന്നതും പാതിയടഞ്ഞതുമായ

എന്റെ ഇടതുകണ്ണിനോടു

ഒരു വെളളിത്തിരമാല സുവിശേഷം ചൊല്ലിഃ

എല്ലാം ചാരമാക്കുന്ന മേൽപ്പരപ്പിനും

ആർക്കും കടന്നുചെല്ലാനാകാത്ത ഇരുണ്ട അടിത്തട്ടിനുമിടയിൽ

നിനക്കൊരു സുവർണ്ണഭാവിയുണ്ട്‌!

ഭ്രാന്ത്‌ ശമിച്ച കടലിലെ കുഞ്ഞിത്തിര

എന്റെ അടയാറായ കാതിൽ ആലപിച്ചുഃ

ഉപ്പ്‌ കുറുക്കുന്നവർക്കുവേണ്ടി

ഇരട്ടി മധുരം നീക്കിവെച്ചിട്ടുണ്ട്‌.

അപായകരമായി ജീവിക്കുന്നവർ

അതു വൈകാതെ കണ്ടെത്തും, കുഞ്ഞേ.

Generated from archived content: poem1_july14_05.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനദി കടക്കുമ്പോൾ
Next articleസാധാരണ പ്രവാസി
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English