കർക്കിടകവായന

അവനവന്റെ കുംഭകർണ്ണത്തരം

മനസ്സിലാവാൻ

ഏഴുപുറവും ഏഴുവരിയും

ഏഴക്ഷരവും വിട്ടുവായിക്കുക.

ചിതൽപ്പുറ്റ്‌ നിർമ്മാണം

ഇന്ന്‌ അനാവശ്യമായ ഒരാഡംബരം

നാക്കുംവടിച്ച്‌ മരാ മരാന്ന്‌

ജപിച്ചാൽ ഇനിയൊരുത്തനും വാൽമീകിയാവില്ല.

വാൽമീകിയുടെ നരയൻമൗനത്തിലേക്ക്‌

നുഴഞ്ഞു കയറിയാലേ

സീത രാമനു ആരാണെന്ന കഥ

മനസ്സിലാവൂ

ലക്ഷ്‌മണൻ ശ്രീമതിയെ

കാട്ടിലേക്കു കൂട്ടാത്തതിന്റെ

പൊരുൾ പിടികിട്ടൂ.

തൽക്കാലം ഒരണ്ണാന്‌

ഇത്തിരി പൊരികടല വാങ്ങിച്ചുകൊടുക്കാം

അവനൊരിക്കൽ

തന്നാലാവതു ചെയ്‌തതല്ലേ.

പാതയരികെ

ഒരു കർപ്പൂരവൃക്ഷം നടാം

പുതിയ സമ്പാതികൾക്കിരിപ്പാൻ

ഒരു കൊമ്പ്‌ കിട്ടട്ടെ.

സ്വർണ്ണസിംഹാസനത്തിന്‌

മരമെതിയടി ചേരും

പക്ഷെ കൊടുക്കേണ്ടത്‌

രാജാവിന്റെ പൃഷ്‌ഠത്തിനാണ്‌

കൃത്യം പരദൂഷണരതിൽ വിശ്വസിക്കാത്ത

പുതിയ രജകന്മാർ ചെയ്യട്ടെ.

എല്ലാം തലതിരിച്ച്‌ വായിക്കുമ്പോഴും

കാട്ടാളക്കവി കാണുന്നു

വാലിനും കിരീടത്തിനുമപ്പുറം

രാമായണം പാടിയൊഴുകുന്ന

സരയൂനദിയെ!

Generated from archived content: poem1_julty15_08.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസ്‌മരണിക
Next articleപുത്തൻ പരിചയങ്ങൾ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here