പുതുവത്സരം തൊട്ടങ്ങോട്ട്‌

പാൽസ്‌കൂട്ടറിന്റെ ഹോറണടി

പുലർകാലസ്വപ്നങ്ങൾക്ക്‌

പാരിക്കേൽപ്പിക്കുന്നു.

ഈയിടെയായി

ഹെൽമറ്റ്‌ ധരിച്ച ഒരാളാണ്‌

പത്രം തരുന്നത്‌,

അയാളുടെ പഴയ ബുള്ളറ്റിന്റെ

അരോചകശബ്‌ദം കേട്ടാണ്‌

എന്റെ സൂര്യൻ ഉണരുന്നത്‌.

പാലിനുപകരം വീഞ്ഞും

പത്രത്തിനുപകരം പുഴയും

വരും നാളുകളിൽ

തിരിയാം പുതുവാർത്തകൾ,

പുഴയോളങ്ങളിലും

പുലർകാലപ്പുതുമകളിലും

പൂവിരിയും മേടുകളിലും

പൂത്ത പാലമരത്തെ വലം ചുറ്റുന്ന

മഞ്ഞപൂമ്പാറ്റ ഒരു വാർത്തയാകുമൊ!

ഒറ്റക്കാലിൽ വെയിലത്ത്‌ നത്തിക്കുത്തി മേയുന്ന

മൈന സ്‌കുപ്പാകിമൊ!

കൊക്കലിറുക്കിപ്പിടിച്ച ന്യൂ ഇയർ ആശംസാക്കാർഡുമായി

ഒരു വെള്ളപ്രാവ്‌ തൂങ്ങിമരിച്ച ഒരുവന്റെ ചുമലിലേക്ക്‌

ഊർന്നിറങ്ങി വരികയാണെങ്കിൽ അതൊരു വാർത്തയാകില്ലേ?

കാലത്തിന്റെ ക്രോണോളജിക്കൽ

ഓർഡറിനപ്പുറം കാലനുണ്ട്‌

എങ്കിലും പുതുവത്സരം പ്രമാണിച്ച്‌

ചില റസലുഷൻസ്‌……….

പുകവലി നിർത്തി പൊടിവലി തുടങ്ങാം

റെഡ്‌ വൈനിനു പകരം വൈറ്റ്‌ വൈൻ

ബന്ധുക്കളെ ചുരികമുനയിൽ നിർത്താം

ചിരിയിനി ജന്മശത്രുക്കളോട്‌ മാത്രം

പൈപ്പിൻ ചുവട്ടിലെ കാക്കക്കുളിയെന്തിന്‌

പുതുവത്സരം തൊട്ടങ്ങോട്ട്‌ അനന്തമായ

ജ്ഞാനസാഗരത്തിൽത്തന്നെയാകട്ടെ നമുക്ക്‌ സ്‌നാനം

ടാറ്റാ ബൈ ബൈ !

2008നൊപ്പം മൃത്യുവിനോടും വിട.

ശയനം ഇനി ശവാസനത്തിൽ

അണയാത്തീയുള്ള ഒരു ചുടലക്കളത്തിൽ.

അതെ, ജീവനോടെ അതിജീവിക്കണം

മരണത്തെ………

പണ്ടത്തെ ഭാഷയിൽ പറഞ്ഞാൽ

ഉടലോടെ ഉയരണം സ്വർഗ്ഗത്തിലേക്ക്‌ !

Generated from archived content: poem1_dec29_08.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഞാൻ നിന്നെ പ്രേമിക്കുന്നു
Next articleതുടകൾ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here