കൊങ്കൺ റൂട്ട്‌

ആത്മഹത്യ ചെയ്യുവാൻ

തീവണ്ടിയെ കാത്തിരിക്കുന്നവരും

പുഴയെ ആശ്രയിക്കുന്നവരും കാണും.

അവർ ഒരു കാര്യം മറന്നുപോകുന്നുഃ

ശരീരത്തിനു പോറലൊന്നും പറ്റില്ലെങ്കിൽ

അതിനകത്ത്‌ പ്രാണൻ ഭദ്രമാകുമെങ്കിൽ

ആത്മഹത്യയും സുന്ദരംതന്നെ,

റുബേൻ ദാരിയൊവിന്റെ കവിതപോലെ.

കൂകിപ്പായുവാൻ തീവണ്ടി ആഗ്രഹിക്കുന്നില്ല

പുഴ പതഞ്ഞൊഴുകുവാൻ വിചാരിക്കുന്നുമില്ല

എങ്കിലും കൃത്യനേരത്തിനു കര പറ്റുന്നു

മനുഷ്യരും ചങ്ങാടങ്ങളും

പന്തയത്തിൽ സ്വർണ്ണമെന്നും പുഴക്ക്‌

പാലത്തിനുമുന്നെയുള്ള ലൂപ്പ്‌ലൈനിൽ

പഴങ്കഥയിലെ മുയലിനെപ്പോലെ

ശീഘ്രതയുടെ പുറംപൂച്ചുമായ്‌

തീവണ്ടി ഉറങ്ങാതിരിക്കില്ല.

ഒരോട്ടപ്പന്തയത്തിലും പക്ഷെ പുഴ

പേരു കൊടുക്കുമെന്നു തോന്നുന്നില്ല

സ്വന്തം ട്രാക്കല്ലാതെ വേറൊരു ട്രാക്ക്‌

പുഴക്ക്‌ അചിന്ത്യമല്ലോ.

പുഴ കടക്കുമ്പോൾ ഒരുത്തന്‌

തോണിമുട്ടി ചാവുമെന്ന പേടിയെന്തിന്‌!

തീവണ്ടിപ്പാളം മുറിച്ചുകടക്കുമ്പോൾ

പക്ഷെ സൂക്ഷിക്കണം;

ഒരു സൂപ്പർഫാസ്‌റ്റ്‌ ഉരുക്കുതോണി

കാൽനടക്കാരന്റെ കണ്ടകശ്ശനിയാവാം.

പുഴയിൽ യാചകരുടെ ശല്ല്യമില്ല

അവിടെ സഞ്ചാരികളും യാചകരാണ്‌

പ്രാർത്ഥനയുടെ കളിക്കൊഞ്ചലുകൾക്കായി

അവർ തങ്ങളെ ശിശുക്കളിലേക്ക്‌

പരാവർത്തനം ചെയ്യുന്നു

പുഴ അപ്പോൾ രഹസ്യമായി

അവരുടെ മുടി നരപ്പിക്കുന്നു

കടൽ അവരുടെ ജരാനരകൾ ഏറ്റുവാങ്ങുന്നു

പുഴയെപ്പോലെ തീവണ്ടിയും

പർവ്വതങ്ങളുടെ എളിമയിലേക്ക്‌ കുതിക്കുന്നു

മഴയെപ്പോലെ അത്‌

അകലങ്ങളെ വിഴുങ്ങിക്കൊണ്ട്‌

സമാഗമത്തിന്റെ സുവിശേഷ

സംഗീതമാലപിക്കുന്നു

ഇളകിത്തുള്ളിപ്പായുമ്പോഴും അത്‌

നിശ്ചലനായ ഒരു സഞ്ചാരിയുടെ

വിഹ്വലതകളെ ആവാഹിക്കുന്നു

തീവണ്ടിക്ക്‌ പുഴയാകാനൊ

പുഴയ്‌ക്ക്‌ തീവണ്ടിയാകാനൊ വയ്യ;

എങ്കിലും കൊങ്കൺ റൂട്ടിൽ

പുഴക്കുമീതെ നീണ്ട നീണ്ട

വണ്ടിപ്പാലങ്ങൾ കാണാം.

Generated from archived content: poem1_dec1_07.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രണയാർദ്രം
Next articleഎന്നിടം
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English