ബുദ്ധനും ഹിറ്റ്‌ലറും ഞാനും

ഒരു ബുദ്ധനെ

ലോകത്തിനു നൽകാൻ

ആർക്കു കഴിയും

ഒരുവൻ വിചാരിച്ചാൽ

പക്ഷെ തീർച്ചയായും

ഈ ലോകത്തിൽനിന്ന്‌

ഒരു ഹിറ്റ്‌ലറെ കുറക്കാൻ കഴിയും.

ബുദ്ധൻ യാഗശാലകളിൽനിന്നും

അനേകം കുഞ്ഞാടുകളെ രക്ഷിച്ചപ്പോൾ

ഹിറ്റ്‌ലർ നിത്യവും തീൻമേശയിൽ

വരുത്തിച്ചു പൊരിച്ച്‌

സ്‌റ്റഫ്‌ ചെയ്‌ത പ്രാവുകളെ.

ഇണയെ മാനസാന്തരത്തിന്റെ

കണ്ണീരിൽ സ്നാനപ്പെടുത്തിയ ബുദ്ധനെവിടെ

ഇണയെ സാഡിസത്തിന്റെ മൂത്രത്തിൽ

കുളിപ്പിച്ച ഹിറ്റ്‌ലറെവിടെ.

ബുദ്ധൻ ഒരു സത്യം

ആവർത്തിച്ചാവർത്തിച്ചരുളിയപ്പോൾ

അതൊരു നിർവ്വാണനുണയായി.

ഹിറ്റ്‌ലർ

ആവർത്തിച്ചാവർത്തിച്ചുരുവിട്ടപ്പോൾ

ഒരു നുണ ദുരന്തസത്യമായി.

ഹിറ്റ്‌ലറുടെ സത്യത്തെക്കാൾ

ഇന്ന്‌ നല്ലത്‌

ബുദ്ധന്റെ നുണ.

ഇടത്തോട്ടു ചാഞ്ഞാൽ ഞാൻ

കപടബുദ്ധനായ്‌പ്പോകും

വലത്തോട്ടു ചാഞ്ഞാൽ ഞാൻ

കപടഹിറ്റ്‌ലറായ്‌പ്പോകും

എങ്ങോട്ടും ചായാതെ

തട്ടുകൾ കാലിയായ ഒരു ത്രാസിന്റെ സൂചിപോലെ

എനിക്കൊരു നിമിഷം

അന്തംവിട്ടുനിൽക്കാൻ കഴിഞ്ഞെങ്കിൽ!

Generated from archived content: poem1_aug2_08.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രണയ വഴികളിൽ… നീ… മഴയായ്‌… ഞാൻ… കാറ്റായ്‌…!
Next articleമരം ഒരു വരം
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English