കണ്ണാന്തളി

പണ്ടു കണ്ട വഴിയിൽ മതിലുകൾ

പണ്ടു കണ്ട മുഖങ്ങളിൽ ംലാനവും

പണ്ടു മുങ്ങിക്കുളിച്ച പുഴകളിൽ

വീർത്തു പൊങ്ങിക്കിടക്കും ജഡങ്ങളും.

നൊമ്പരങ്ങളിറക്കിവെക്കാനൊരത്താണി

തിരഞ്ഞു ഞാനെത്തീ കുരിശിലും.

പൊന്താതെ പൊന്തിച്ചെടുക്കും

പാടത്ത്‌ മക്രാണ മാർബിൾ മഹലുകൾ

ഹോമധൂമമായ്‌ നീറി നീറ്റുന്ന യൗവ്വനക്കോലങ്ങൾ

വേഗമാവേഗമാണെങ്ങുമെങ്ങുമിവിടെ

കാകോളപാനമാണെങ്ങുമെങ്ങും.

പെറ്റനാടിന്റെ ദൃഷ്‌ടിയിലിവനെങ്ങു

നിന്നൊ വലിഞ്ഞു കയറി വന്ന പരദേശി

“തെക്കനൊ വടക്കനൊ വാടകക്കാരനൊ?”

ഇടവഴിയിലെ കളളി പൂത്ത തിരിവിൽ

സത്വമാരാഞ്ഞിടുന്നൊരാരാൻഃ

“ആരുവാൻ നിങ്ങളാരുവാൻ?”

“വാടകക്കാരനല്ല, പിറന്ന വീട്ടി-

ലൊഴിവുകാലം ചിലവഴിപ്പാനെത്തിയോൻ;

വെളുപ്പിനിറങ്ങണം നാളെ,

യെത്താനിരവ്‌മൂന്നെടുക്കും,

വിദൂരമാം വടക്കൻനാട്ടിലേക്ക്‌”

നെയ്‌ത്തുകാരന്റെയോടംകണക്കെ

വരവുംപോക്കും തുടങ്ങിയിട്ടിമ്മിണി കാലമായ്‌

നീക്കുപോക്കില്ലാവരവിലുംപോക്കിലും

കുറവത്രെ വരവ്‌, ചിലവേറിയും

ഇങ്ങുമങ്ങുമൊരുപോലെയന്യൻ,

ഊറുമന്യതാബോധമല്ലോ ജീവിതസമ്പാദ്യം.

എങ്കിലും പെറ്റ നാടല്ലേ വന്നു കുമ്പിടാം

വീണ്ടുമൊരാവണിക്കാലത്ത്‌

കണ്ണുനീർത്തുളളി വീഴ്‌ത്തുവാനുണ്ടിവിടെ

യെനിക്കൊരുപാപനാശിനി

കണ്ണാന്തളിപ്പൂക്കളിലുണ്ടൊരു

കുന്നരിച്ചുപെറുക്കിയ കൈശോരം.

Generated from archived content: poem1_aug2_06.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകൃഷ്ണലീലാഗാഥാ
Next articleബുദ്ധനും ഹിറ്റ്‌ലറും ഞാനും
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English