ഓണമുറ്റം

വന്നില്ല പൊൻകണിക്കൊന്ന

പൂത്ത നാളിലും, ഓണമായാലൊന്നിനി

കാണുവാൻ തോന്നുമോ?

പണ്ടത്തെയോണമല്ലിന്നത്തെ-

യെങ്കിലും പോരണേ,

കൺതുറന്നൊന്നു കാണുവാൻ!

ഈണം മറന്ന ഓണവില്ലുകൾ

ഓർമ്മ പൊട്ടിത്തകർന്ന പൂക്കൂടകൾ

മമത്വം കല വീഴ്‌ത്തിയ വാത്‌സല്യച്ചിമിഴുകൾ

പൊടിതുടച്ചെല്ലാമൊരുക്കിവെക്കാം,

വിതറാം നീ വരും വഴിയിലൊരു

കുമ്പിളോണപ്പൂക്കളമ്മ.

ചെയ്യേണ്ട യാത്ര നേരത്തു

ചെയ്യുന്നതേ ജന്മസായൂജ്യം.

ഓണം കഴിഞ്ഞാലും കാലത്തിൻ

രഥമുരുളും വരും വീണ്ടും

മറ്റൊരാവണിച്ചിങ്ങം.

ആരറിഞ്ഞുവതിൻമുന്നെ

വരുവതു കാലനൊ….?

വായ്‌ക്കരിക്കു മണിയോർഡർ പോര

അകം കുളിർപ്പിക്കാനിരുവരിക്കത്തു പോര

കാണാനുഴറുന്ന പഴങ്കണ്ണാൽ

കണ്ണായീക്കണ്ണുചിമ്മുവതെങ്ങനെ!

അമ്മതന്നന്ത്യയാത്രയ്‌ക്കുമുൻപ്‌

വരികയീപ്പടിയോളമൊന്നു;

കരിയിലകൾ കൈകൊട്ടിക്കളിക്കുമീ

ഓണമുറ്റം കണ്ടിട്ടുപോവുക!!

Generated from archived content: poem1_aug23.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകൃഷ്ണലീലാഗാഥാ
Next articleബുദ്ധനും ഹിറ്റ്‌ലറും ഞാനും
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here