കറക്കം

വിഷുത്തലേന്ന്‌ കണ്ട ദുഃസ്വപ്‌നം

ഇരുട്ടിലെ ചൂളമടിപോലെ

കാണിക്കും ചുവരിനുമിടയിൽ

കണിപ്പാത്രമില്ല

ആറന്മുളക്കണ്ണാടിയില്ല

പൊന്നും പുസ്‌തകവുമില്ല

കണ്ടച്ചക്കയും കണിവെളളരിയുമില്ല

ഭീമൻപുകച്ചുരുളുകൾ മൂടുന്ന

ഒരു കണിക്കളം ഭൂമി

അതിന്റെ അച്ചുതണ്ടിനു

ആരോ തീയിട്ടിരിക്കുന്നു.

കാലില്ലാതെ പുകയുന്ന തുകൽഷൂ

ഉടലില്ലാതെ എരിയുന്ന കുപ്പായങ്ങൾ

വിരലില്ലാതെ ഉരുകുന്ന മോതിരങ്ങൾ

എകിറുളള വൈറസുകൾ

മുലക്കണ്ണ്‌ പോലെ

പൊടുത്തുവരുന്ന അരിമ്പാറകൾ

യോനികളിൽ നിന്നടർത്തപ്പെട്ട

ശിവലിംഗങ്ങൾ

സ്രവിക്കപ്പെട്ട രേതസ്സിന്റെ നിറമാണോ?

പുകച്ചുരുളുകൾക്ക്‌

അവ ഭൂമിയെ മാത്രമല്ല

ആകാശഗംഗകളെയും വിഴുങ്ങി

ആറ്റിക്കുറുക്കുമ്പോൾ

ഒരു ഭ്രാന്തൻകൂണിന്റെ

ആണവമൗനം ആ ദുഃസ്വപ്‌നം

ഇനി കാണിക്ക വേണ്ട

കാണുവാൻ കണ്ണുണ്ടാവില്ല

കൈനീട്ടം വേണ്ട

വാങ്ങുവാൻ കയ്യുണ്ടാവില്ല

കയറാനും ഇറങ്ങാനും കോണിയും വേണ്ട

ഒരു വേള ഓസോണിനു കീഴെ

ഇത്‌ ഒരന്ത്യക്കണി

എൻഡോസൾഫാൻ സൂക്ഷിക്കുന്ന

കണിയാൻ മനസ്സുകൾ

ഇതു വിശ്വസിക്കുമോ ആവോ?

അവരുടെ വിഷുഫലപ്രവചനത്തിൽ

വിദേശയാത്രയും പരസ്‌ത്രീഗമനവും

ക്ലോണിംഗും കടമെടുത്ത്‌ നെയ്യ്‌ സേവിക്കലും മാത്രം

കടലോരത്തെ കവിടിയും

പുഴയോരത്തെ പുൽക്കൊടിയും

ആകാശച്ചെരിവിലെ കൊറ്റിയും

ആവർത്തിച്ചു ചോദിക്കുന്നുഃ

അവശേഷിക്കുന്ന ഒരേയൊരു

അച്ചുതണ്ടിനു തീയെറിഞ്ഞാൽ

പിന്നെയെങ്ങനെ

കറങ്ങും ഈ ഭൂമി?

Generated from archived content: poem1_apr12_06.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleശ്രീ കൈരളീ വർണ്ണനം
Next articleപളളിക്കൂടചിന്തകൾ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English