വടിയും മെതിയടിയും

ഇരുണ്ട നിഴലിൽ

ചർക്കയുടെ മൗനസാധകം;

പതിതപാവനന്റെ ഗദ്‌ഗദമുയരുന്നു.

വെടിയുണ്ട നിരപരാധിയുടെ

നെഞ്ച്‌ തേടുന്നു;

സബർമതി വിലപിക്കുന്നു.

ഇരുകണ്ണിലൊന്ന്‌ ചൂഴ്‌ന്നെടുത്ത്‌

ഒരു നോക്കുകുത്തിയാക്കിത്തീർത്തത്‌

കണ്ണേറ്‌ തട്ടരുതെന്ന വാശി കൊണ്ടാണോ?

ഹേ റാം, ഗാന്ധിയുടെ വടി ഉത്തരാശ്രമത്തിൽ

ഇന്ത്യയുടെ സുഷുമ്നാകാണ്ഡമായിരുന്നെങ്കിൽ!

രക്തംപുരണ്ട കള്ളനോട്ടുകളിൽ

ആശൈശവച്ചിരി കാണുമ്പോൾ

കരളുള്ളവന്റെ കണ്ണ്‌ നനഞ്ഞുപോകും.

വെപ്പുപല്ലിന്റെ മഹത്വം മാത്രമറിവുള്ള

മന്ത്രിമാർക്കിടയിൽ, ദന്തരഹിതമായ

ആ വായ ഒറ്റപ്പെട്ടിരിക്കുന്നു.

ചരിത്രപുസ്തകത്തിന്റെ

അടിക്കുറിപ്പുകളിൽ വാലൻപുഴുക്കൾ

തുരന്നിട്ട സുഷിരങ്ങൾപോലെ

ദരിദ്രനാരായണന്റെ കാലത്തിന്‌

ഓട്ട വീണിരിക്കുന്നു.

കാൽനടയാത്രകൾക്കു

തപ്പുകൊട്ടിയ സവാരിവടിക്കു

മുളങ്കാട്ടിലേക്കുള്ള മടക്കയാത്രയിൽ

വഴി തെറ്റുമോ?

മുഖംമൂടി ധരിച്ച

മായാവികളുടെ കയ്യിൽ

വടി പടം കാട്ടിപ്പേടിപ്പിക്കയാണ്‌

വടിതന്നെ ഇപ്പോൾ മകുടിയും പാമ്പാട്ടിയും!

ദൃശ്യത്തെ അദൃശ്യംകൊണ്ടും

ഹിംസയെ അഹിംസകൊണ്ടും സഹിച്ച

എളിയവരിലും എളിയവനായ

മഹാത്മാവിന്റെ മെതിയടിയും തലയിൽവെച്ച്‌

അധികാരഭൈരവന്മാർ

ചെരിപ്പിടാതെ ഊരുചുറ്റട്ടെ,

ഇന്ത്യക്ക്‌ മോക്ഷം കിട്ടും,

ഗാന്ധിക്കും!

കുറിപ്പ്‌ ഃ ഗാന്ധിജിക്ക്‌ കൃത്രിമപ്പല്ലിന്റെ ഒരു സെറ്റുണ്ടായിരുന്നെങ്കിലും

അദ്ദേഹം അത്‌ ഭക്ഷണം ചവയ്‌ക്കുവാൻ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.

വെപ്പുപല്ല്‌ പ്രായം കുറച്ച്‌ കാണിക്കുമെന്നതിനാൽ പുറത്തിറങ്ങുമ്പോൾ

അദ്ദേഹം അത്‌ ഉപയോഗിച്ചിരുന്നില്ല.

Generated from archived content: poe1_sept29_07.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപെരിയാർ – ഇന്നലെയുടെ വരദാനം, ഇന്ന്‌ ചൂഷണപാത്രം, നാളെ സംഹാരമൂർത്തി
Next articleബാക്കിയാകുന്നതിൽ ചിലത്‌
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here