പിടക്കോഴി കൂവുന്ന നൂറ്റാണ്ട്‌

ഇന്ന്‌ കേരളത്തിലെ ഭർത്താക്കന്മാരിൽ എൺപതു ശതമാനവും പെണ്ണാളന്മാരാണത്രെ. അവന്മാർ ഭാര്യമാരുടെ കോന്തലയിൽ തൂങ്ങി ഞെളിയുന്നവരാണത്രെ; കളത്രങ്ങളുടെ റിമോട്ടിലെ ഞെക്കലിനനുസരിച്ച്‌ ആടിത്തുള്ളുന്നവരാണത്രെ. ഹിഹിഹി! ഈ ഉദീരണം കേട്ട്‌ ആരും ചിരിക്കുകയോ വൈക്ലബ്യപ്പെടുകയോ വേണ്ട. മഹാനായ അക്‌ബറിന്റെ കാലത്ത്‌ ദില്ലിയിൽ കാനേഷുമാരിയുടെ ശതമാനം വിഷയത്തിൽ നൂറിൽ ശതമായിരുന്നല്ലോ.

ഒരുദിവസം അക്‌ബറിന്റെ ഉപദേശിയും റഷ്യൻ സർക്കസ്സിൽ പാർട്ട്‌ ടൈം കോമാളിയുമായ ബീർബൽ ഉവാചഃ

ദില്ലിയിൽ മൊത്തം പുരുഷന്മാരെയും ഭരിക്കുന്നതു ലേഡീസാ. ലേഡീസ്‌ ഫസ്‌റ്റ്‌.

വീരബലഭദ്രാ, ഇതൊരു സാമാന്യവാദമായിപ്പോവില്ലേ?

അക്‌ബർ സംശയിച്ചുഃ

പറഞ്ഞതിനു അപവാദമായി രാജധാനിയിൽ ചുണയുള്ള നാലഞ്ചു പൂവൻസ്‌ കാണാതിരിക്കുമോ.

ഈ നവരത്നക്കമ്പനി ഉഷ്ണിച്ച്‌ കണ്ടെത്താറുള്ള ശരി തെറ്റിപ്പിഴച്ച ചരിത്രമുണ്ടോ, രാജൻ?

എങ്കിലും ഗസറ്റിൽ പരസ്യപ്പെടുത്തും മുമ്പ്‌ കാര്യം ഒന്നുകൂടി ഗുരുതരമായി അന്വേഷിക്കുന്നതാകും ഭംഗി.

ചരിത്രം ഉരുട്ടിക്കൊല്ലാത്ത മുഗൾരാജൻ ദിശാനിർദ്ദേശം നൽകിഃ

കുറെ പിടക്കോഴികളേയും ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ കുതിരകളേയും തരാൻ ഏർപ്പാടാക്കാം. കണ്ടുമുട്ടുന്ന പെണ്ണാളന്മാർക്ക്‌ ഒരു പിടക്കോഴി വീതമിരിക്കട്ടെ. പെണ്ണാളന്മാരല്ലാത്ത ഭർത്താക്കന്മാരുണ്ടെങ്കിൽ ആ ഭാഗ്യവാന്മാർക്ക്‌ ഇഷ്ടപ്പെട്ട ഓരോ കുതിരയെ സ്വന്തമാക്കാം. പെൺകോന്തന്മാരില്ലാത്ത ഒരു ദില്ലിയാണെന്റെ സ്വപ്നം. കുതിരയ്‌ക്കുള്ള പുല്ലും വെള്ളവും കൊട്ടാരം ഖജനാവിൽ നിന്ന്‌. ടാസ്‌ക്‌ഫോഴ്‌സും പാൻ പരാഗുമായി താൻ എന്നാൽ ഇറങ്ങിക്കോ. ബെസ്‌റ്റ്‌ ഓഫ്‌ ലക്ക്‌!

ബീർബൽ വീണ്ടും നഗരം അരിച്ചുപെറുക്കാൻ തുടങ്ങി. യാ അള്ളാ, ചില കസബകളിൽ പട്ടന്മാർ പട്ടത്തികളുടെ തലയിൽ പേനെടുക്കയാണ്‌. രജപുത്രന്മാർ രജപുത്തിണികളുടെ വായിൽ പാൻ വച്ചുകൊടുക്കയാണ്‌. കാബൂൾവാലകൾ കാബൂൾവാലികൾക്കുവേണ്ടി ബുൾബുളിനെപ്പോലെ പാടുകയാണ്‌. യു.പി വാലകൾ തങ്ങളുടെ വാലികൾക്കുവേണ്ടി ചപ്പാത്തിക്കുള്ള മാവ്‌ കുഴക്കുകയാണ്‌. ധോബിണികൾ യമുനാതീരേ കാറ്റുകൊണ്ട്‌ രസിക്കുമ്പോൾ, ധോബികൾ ദില്ലിയിലെ മൊത്തം സ്ര്തീപ്രജകളുടെയും വിഴുപ്പലക്കി നടു പൊട്ടിക്കയാണ്‌. വംഗന്മാർ വംഗത്തികളുടെ സ്ഥൂലാംഗങ്ങളിൽ കൊട്ടൻചുക്കാദികൊണ്ട്‌ ഉഴിയുകയാണ്‌.

ചെന്നിടത്തെല്ലാം പിടക്കോഴി തന്നെ സമൃദ്ധമായി ചിലവായി. ഒരിടത്ത്‌ ഒരു ഫയൽവാന്റെ വീട്ടിൽ മാത്രം ബീർബൽ പ്രതിസന്ധിയിൽ പെട്ടു. വെയിലത്തിരുന്ന്‌ മസിലിനു കടുകെണ്ണ തേച്ചു പിടിപ്പിക്കുകയായിരുന്നു ജാട്ട്‌. അയാളോട്‌ ബീർബൽ പൂച്ചിഃ

എടാ കൂവേ, ഒരു സാദാ ദില്ലീവാലയെപ്പോലെ താനും ഒരു പെങ്കോന്തനല്യോ?

ഫയൽവാൻ ഊരക്കു രണ്ടടിയടിച്ച്‌ മുഷ്ടി ചുരുട്ടി കക്ഷഭാഗത്തെ മസിൽ ഉണ്ടക്കായപോലെയാക്കി കാട്ടിക്കൊടുത്തു. മനുഷ്യത്വം കുറവും മസിൽ ഏറെയും. ബീർബലിന്റെ കണ്ണ്‌ തള്ളിപ്പോയി.

ഫയൽ ഉവാചഃ ഈ കയ്യിലൊന്നു തൊട്ട്‌ കാണിച്ചു തരാവോ

ബീർബൽ ഹസ്തദാനത്തിനായ്‌ നീട്ടിയ വലംകൈപ്പത്തി തടിമാടൻ രണ്ടുടൺ കുതിരശക്തിയിൽ ഞെരുക്കി. വേദനകൊണ്ട്‌ ബീർബൽ ബറാബറായി പുളഞ്ഞു; ജന്മരക്തത്തിൽ ഒരു വിദൂഷകനാകകൊണ്ട്‌ കരഞ്ഞതിനുശേഷം കരച്ചിലിനെ ചിരിയിലേക്കു ട്രാൻസ്‌ഫ്യൂസ്‌ ചെയ്ത്‌ ഒരു ഇളി ഇളിച്ചു.

അഭി യേ സവാൽ മേരെ സെ ദൂ ബാരാ ഫിർ പൂച്‌നാ നഹി!

ടിവി കമേർഷ്യയിലെ പാൻകടഹീറോയെപ്പോലെ ഫയൽവാൻ പ്രസ്താവിച്ചുഃ

ഇന്ദിരാഗാന്ധിക്കുമുമ്പ്‌ എന്നെ ഭരിക്കാനൊരുത്തിയും വരില്ല ഈ ഹിന്ദുസ്ഥാനിൽ.

മെലിഞ്ഞു കിളരം കുറഞ്ഞ ഒരു സ്ര്തീ അകത്ത്‌ പണിയെടുക്കുന്നുണ്ട്‌. തടിമാടന്റെ ചെറുവിരൽ മതി. അവളെ കശക്കി ആകാശത്തേക്കെറിയാം. അത്രയ്‌ക്കും അശുവാണ്‌ പുരാവസ്തു.

ബീർബൽ ആരാഞ്ഞുഃ

അകത്തുള്ളയാൾ ഇവിടെയില്ലേ?

അകത്ത്‌ മാവ്‌ കുഴക്കുന്നതു അവളല്ല്യോ. (പൂതനയെ കൺകുളിർക്കെ കണ്ടോ. തൊട്ടാൽ തന്റെ എല്ലൊടിക്കും!)

ഒരു നോക്കിനു ബീർബലിന്റെ കണ്ണ്‌ രണ്ടും വരണ്ടു. മുഖം താർ മരുഭൂമിയായി.

ഫയൽവാൻ പറഞ്ഞു ഃ

രണ്ടാളെയും കണ്ടില്ലേ, ഇനി പറ ആരാ ഈ വീട്ടിലെ യജ്‌മാൻ? ഞാനൊ ലവളൊ?

ഒരു സംശയവുമില്ല, ബീർബൽ അറിയിച്ചു ഃ

ഫയൽവാൻ തന്നെ. അക്‌ബർ രാജാവിന്റെ വക ഇനി ഒരു സമ്മാനമുണ്ട്‌. ഫയൽവാന്‌ ഈ ചുണക്കുതിരകളിൽ ഒന്നിനെ തെരഞ്ഞെടുക്കാം.

ഭാഗ്യവതി!

ഫയൽവാന്‌ വെപ്രാളം.

ഏതു കുതിരയെ എടുക്കും. ഓടുംകുതിര ചാടുംകുതിര

വെള്ളം കണ്ടാൽ നിൽക്കും അറബിക്കുതിര. എനിക്കൊരു തിരിപാടും കിട്ടുന്നില്ല. മുതിര വിറ്റും കുതിരയെ പോറ്റേണ്ടി വരുമോടി. (നിന്റെ വരുതിയിൽ നിന്ന്‌ സീതാമയ്യ എന്ന രക്ഷിക്കുന്നതെന്നാണാവോ)

കറുത്തതിനെയും കൊണ്ട്‌ കേറി വാ; പറഞ്ഞില്ലെന്നു വേണ്ട, ഇന്ന്‌ രാത്രി ഫയൽവാന്റെ കിടത്തം മെയിൻറോട്ടിലായിരിക്കും.

ചിരട്ട പാറയ്‌ക്കിട്ടുരക്കും വടിവിൽ ഭാഗ്യവതി ശബ്ദിച്ചു. അന്തരീക്ഷത്തിന്‌ ഒരു അപസ്വരഛായ.

ഗുസ്സ മത്‌ കരോ ജാൻ, നമ്മുടെ ഭൂമിയിൽ കുതിരകൾ ഉണ്ടാവുന്നതെങ്ങനെയാ?

ഷണ്ഡമഹാരാജ്‌, അത്‌ മരുഭൂമിയോട്‌ ചെന്ന്‌ ചോദിക്ക്‌.

പുല്ല്‌ കൊട്ടാരം ഖജനാവ്‌ന്നാത്രെ, അതിന്‌ ഖജാനാവെപ്പഴാ കാട്‌ കേറ്യത്‌?

തേരാ ദിമാഗ്‌ മേം ഭൂസാ ഹൈ ഭൂസാ (തന്റെ തലയ്‌ക്കകത്ത്‌ നിറച്ചും പുല്ലാ പുല്ലേ. അക്‌ബറുടെ സമ്മാനക്കുതിരയ്‌ക്കു പുല്ലരിയാൻ ഇനി അന്യരുടെ തൊടിയിലും റിസർവ്‌ വനത്തിലേക്കൊന്നും പോകേണ്ട).

ഫയൽ യാചിച്ചു ഃ

ഒന്നു തെളിച്ചു പറ, എന്റെ പൊന്നുഭാഗ്യം.

എത്ര പറഞ്ഞാലും ബേക്കൂഫിനു മനസ്സിലാവത്തില്ല. എനിക്ക്‌ വെളുപ്പാണിഷ്ടം. എന്റെ ചൊൽപ്പടിക്ക്‌ കഴിയുന്നതാ തനിക്ക്‌ നല്ലത്‌. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം ഇവിടെ എന്റെ ഇഷ്ടമേ നടക്കത്തുള്ളൂ.

ഉള്ളംകയ്യിലെ അംലക്കായപോലെ ബീർബലിനു സംഗതി മനസ്സിലായി. കയ്യൂക്കുണ്ടായിട്ടെന്താ കാര്യം, ഒരു ഫയൽവാനുപോലും സ്വന്തം പെണ്ണ്‌ വരച്ച റിങ്ങിനകത്തെ ഗുസ്തി വിധിച്ചിട്ടുള്ളൂ.

കയ്യിലുള്ള അവസാനത്തെ പിടയെ ഫയൽവാന്‌ നീട്ടിക്കൊണ്ട്‌ ബീർബൽ പറഞ്ഞു ഃ

ഇനി തന്റെ പുരയിലും പിടക്കോഴി തന്നെ കൂവട്ടെ!

Generated from archived content: humour1_nov28_07.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസി.ഐ.എയും മാധ്യമ സിണ്ടിക്കേറ്റും പിന്നെ തിരഞ്ഞെടുപ്പും
Next articleശ്രീനാരായണം
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here