എന്റെ ഒരു കൈയിൽ പൂവും
മറുകൈയിൽ നക്ഷത്രവും തന്ന്-നീയെന്ന ഭാഗ്യം
ഇങ്ങിനെ തൊട്ടടുത്ത്….
നിന്റെ സംസാരത്തിന്റെ തണലിൽ
വിസ്‌മൃതിയിലലിഞ്ഞിരിക്കാൻ ഞാൻ കൊതിച്ചു.
കൂടിച്ചേരലിനും മുൻപ്
ഹൃദയത്തിനോടൊരു ചോദ്യം ചോദിക്കാതിരുന്നില്ല.
വെറുമൊരു കൂടിയാലോചന.
അത്രമാത്രം….
കണ്ടില്ല കണ്ടൂവെന്നു നിനച്ചു പോരാതെ
വൃത്താകാരത്തെ പുണരുകയെന്ന്
ഹൃദയം പറഞ്ഞപ്പോൾ ഞാനമ്പരന്നു
നിന്റെ വാചാലതയുടെ ചടുലത
മുഖത്തു കാണാതിരുന്നപ്പോൾ
സ്വയം സാത്വികഭാവം നടിച്ചുവെന്നു
ഞാൻ തെറ്റിദ്ധരിച്ചു;
നീ സാത്വികനാണെന്നു ചിന്തിച്ചു…
സ്വയം നീതികരിച്ചു…
ഇല്ല! നിന്റെ ഭാവം ചടുലമയമല്ല.
നീ സുന്ദരൻ….സഞ്ചാരി
എന്റെ വിരലുകൾക്കിടയിലെ ബ്രഷ്
നിന്റെ മുഖഛായയിൽ ചലിച്ചപ്പോൾ
നിറങ്ങൾ ചാലിച്ചത്
നീ തന്ന കുളിരുകൊണ്ടായിരുന്നു.
എന്റെ വിരൽത്തുമ്പിലെ പേന
കടലാസിൽ വരഞ്ഞ കവിത
നീയെന്നിൽ വിതറിയ പ്രണയാക്ഷരങ്ങളായിരുന്നു.
നിർവ്വികാരനായെന്നെ നോക്കി നീ ചിരിച്ചപ്പോൾ
ഞാനെന്റെ വാർദ്ധക്യത്തെയവഗണിച്ചു നിന്നോടു ചിരിച്ചു.
നീലാകാശത്തെ ഇരുട്ടു പൊതിഞ്ഞപ്പോൾ
പൂമരങ്ങൾ പൂക്കളുതിർത്തുല്ലസിച്ചപ്പോൾ
എന്നിലെ എണ്ണമറ്റ സ്വർണ്ണപ്പൂക്കൾ വിരിഞ്ഞു കൊഴിഞ്ഞു…
Generated from archived content: poem1_aug10-05.html Author: valsala_unnikrishnan
Click this button or press Ctrl+G to toggle between Malayalam and English