എന്റെ കുറ്റിപ്പെൻസിലിന്നലെ
നിനച്ചിരിക്കാതെ പടികേറി വന്നു
കണ്ണുകളിൽ വിസ്‌മയം തൊട്ടുകളിക്കേ,
നിറം മങ്ങിയ പൊതിയെടുത്തഴിച്ചു.
വെള്ളം ചോർന്നു തീരാത്ത
ഒന്നു രണ്ട് വെള്ളത്തണ്ട്.
പച്ചപ്പു പോവാതെ ഒരു പിടി കഞ്ഞുണ്ണി.
തിളക്കം നഷ്‌ടപ്പെടാത്ത കരിവളപ്പൊട്ട്.
ചേർന്നു കിടക്കുന്ന മയിൽപ്പീലിത്തുണ്ടുകൾ
അന്നേരം.
എവിടെ നിന്നോ കുറേ മഴത്തുള്ളികൾ
പാറി വന്നു.
ഞാൻ കുട നിവർത്തി,
ചേർത്തു പിടിച്ചു.
അന്നത്തെപ്പോലെ.
മകളിന്നും പറഞ്ഞു.
‘സ്‌റ്റട്‌ലർ’ തന്നെ വേണം; ജർമനിയുടെ
അതാകുമ്പോൾ മുനയൊടിയില്ല.
വടിവ് കൂടും; നല്ല കൃത്യതയും ഭംഗിയും.
ചോദിച്ചു അറിയാതെ ഞാൻ
എഴുതിത്തീരാറായ കൊച്ചു പെൻസിൽ
നി എന്തു ചെയ്യും?
‘വലിച്ചെറിയും’.
അവിടെ എന്റെ വാക്കുകൾ മുറിഞ്ഞു
മനസ്സും…
Generated from archived content: poem2_july20_09.html Author: usman_iringattiri