ചിരകാലമായ് നമ്മളിരുപേർ
തിരശ്ശീലയ്‌ക്കിരുപുറം നില്‌ക്കു-
ന്നരങ്ങോ കൊഴുക്കുന്നു.
പകരുന്നു, വാങ്ങിയൊഴിയുന്നു
പകിട്ടുളള പലവേഷമനവധി
കാണികളിരമ്പുന്നു.
കലിയലർച്ച, ചതിയെരിച്ച മൗനം,
കരിയണിഞ്ഞ രൗദ്രം,
മുടിയണിഞ്ഞ സാമം,
കനലൊളിച്ച നർമം,
പടയെടുത്ത പ്രണയം,
പടമുരിഞ്ഞ വിരഹം,
ചിതലരിച്ച ശോകം….
-പഴുതിലായില്ലതൊന്നുമേ
പലതാം പകർന്നാട്ടമെത്രയായ്;
ലക്ഷണഭദ്രം മുഖങ്ങളും!
“സമയമായില്ല”-യവനികയ്‌ക്കപ്പുറം
പരതുമെൻമിഴിനേർക്കു
നിൻമൃദുമന്ത്രണം.
“സമയമെന്നാകും”-തളർന്ന
കാതിൻമുന്നിലിടയിളക്കങ്ങൾ
നിറപീലിത്തിളക്കങ്ങൾ…
ഇനിയുമെന്തിച്ഛ നിറവേറ്റുവാൻ,
മറനീങ്ങിയറയും അരങ്ങുമൊന്നാകുവാ-
നിരുവർ നാമിങ്ങു മുഖാമുഖം നില്‌ക്കുവാൻ,
കൂടിയൊന്നാടുവാൻ….
സമയമായ്… സമയമായ്…
Generated from archived content: poem2_may24_06.html Author: ushamenon